ADVERTISEMENT

ആയിരം വാക്കുകളേക്കാൾ ആഴത്തിൽ പതിയുന്നതാണ് ഒരു നല്ല ചിത്രമെന്ന് പറയാറുണ്ട്. കാമറക്കണ്ണുകളിൽ പതിഞ്ഞ ഫ്രെയിമുകളെ വിശേഷിപ്പിക്കാനാണ് പൊതുവേ ഈ വിശേഷണം ഉപയോഗിക്കാറുള്ളത്. എന്നാൽ ഷംലി ഫൈസലെന്ന യുവതിയുടെ കലാസൃഷ്ടികൾ കാണുമ്പോൾ ആ വാചകമൊന്ന് മാറ്റിപ്പറയേണ്ടി വരും - ‘‘ആയിരം വാക്കുകളെക്കാൾ, ഫൊട്ടോഗ്രാഫുകളെക്കാൾ ആഴവും ആത്മാവുമുള്ളതാണ് അവരുടെ വിരൽതുമ്പുകളിൽ ജന്മം കൊള്ളുന്ന നിറമാർന്ന ചിത്രങ്ങൾ’’.

ദുൽഖർ സൽമാന്റെയും ദീപിക പദുക്കോണിന്റെയും നിവിൻ പോളിയുടെയുമെല്ലാം മുഖങ്ങൾ അവരുടെ കാൻവാസിൽ ചിത്രങ്ങളായി പതിയുകയല്ല, ജീവിക്കുകയാണ്. വരയ്ക്കുന്ന ഓരോ ചിത്രവും ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ പ്രേക്ഷകന്റെ കണ്ണും മനസ്സും കവരുകയാണ്. അതുകൊണ്ടു തന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ ഷംലി ഫൈസൽ മിന്നും താരമാവുന്നത്. മമ്മൂട്ടിയും ടൊവിനോ തോമസുമടക്കമുള്ള സിനിമാതാരങ്ങൾ അവർക്കായി കയ്യടിക്കുന്നത്.

ഇടവേളക്ക് ശേഷം കളറായ കലാജീവിതം

വയനാട് വെള്ളമുണ്ടക്കാരിയായ ഷംലി ചെറുപ്പം തൊട്ടേ ചിത്രകലയോടൊപ്പമുണ്ട്. അതു പക്ഷേ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടാനൊന്നും വേണ്ടിയല്ല, സ്വന്തം സ്വപ്നങ്ങൾക്കും ചിന്തകൾക്കുമൊക്കെ നിറംകൊടുക്കാൻ വേണ്ടിയായിരുന്നു. ആ ലോകത്ത് കൂടുതൽ ചുറ്റിയടിക്കണമെന്ന മോഹവുമായി തന്നെയാണ് പ്ലസ്ടു കഴിഞ്ഞ് ഫൈൻ ആർട്സ് ഡിപ്ലോമക്ക് ചേർന്നതും. പക്ഷേ കോഴ്സ് പൂർത്തിയാക്കാനായില്ല. ജീവിതത്തിലെ പുതിയ റോളുകളിലേക്ക് ഷംലി ചെന്നെത്തി. വിവാഹം കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് വിമാനം കയറി. ചിത്രരചനയ്ക്ക് വർഷങ്ങളുടെ ഇടവേള.

shamli-faizal-color-pencil-drawing-wins-hearts

പക്ഷേ ഇടവേള കഴിഞ്ഞുള്ള രണ്ടാം പകുതിയിൽ കൂടുതൽ ഉദ്യോഗജനകവും പ്രിയപ്പെട്ടതുമാകുന്ന സിനിമ പോലെയായിരുന്നു ഷംലിയുടെ ചിത്രകലാ ജീവിതത്തിന്റെ സ്ക്രിപ്റ്റ് പടച്ചോൻ എഴുതിവച്ചത്. അപ്രതീക്ഷിതമായി ജീവിതത്തിലെത്തിയ ചില പ്രതിസന്ധികൾക്ക് ശേഷം ആ യുവതി വീണ്ടും ചായക്കൂട്ടുകൾക്കരികിലെത്തി. നമ്മുടെയൊക്കെ മനസ്സിനകത്ത് ഏറ്റവും ആഴത്തിൽ പതിഞ്ഞ പ്രിയങ്ങളും സ്വപ്നങ്ങളുമൊക്കെ മറനീക്കി വരാറുള്ളത് ജീവിതത്തിലെ ഏറ്റവും നോവേറിയ നേരങ്ങളിലാണെന്ന് തോന്നാറില്ലേ, അങ്ങനെയൊരു തിരിച്ചുവരവ്.

പ്രവാസജീവിതത്തിനിടയിൽ വീടിനകത്ത് വെറുതേയിരിക്കുന്ന നേരം കൂടുതൽ നിറമുള്ളതാക്കാൻ, തന്റെ പഴയ ലോകം വീണ്ടെടുക്കാൻ, അവർ വീണ്ടും തനിക്കേറ്റുവും പ്രിയപ്പെട്ട കാൻവാസുകളോട് വീണ്ടും മിണ്ടിത്തുടങ്ങി. ഇൻസ്റ്റഗ്രാമിലും യൂടുബിലും ഫേസ്ബുക്കിലുമെല്ലാം പുതിയ ചിത്രങ്ങളും ആശയങ്ങളും തേടി. ഓരോന്നായി വരച്ചു തുടങ്ങി. ഭർത്താവും കുടുംബവും പ്രോത്സാഹനവും പിന്തുണയുമായി കൂടെ നിന്നതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ ശ്രമങ്ങൾ തുടർന്നു. കൂടുതൽ കാൻവാസുകൾക്ക് ജീവൻ വച്ചു.

വരച്ച ഓരോ ചിത്രത്തിലും ജീവൻ തുടിക്കുന്നത് കൊണ്ട് തന്നെ അതെല്ലാം കാണികളുടെ മനം കവർന്നു. ചിത്രങ്ങളോടൊപ്പം അത് വരയ്ക്കുന്ന വീഡിയോയും പങ്കുവച്ചതോടെ സംഭവം കൂടുതൽ ഹിറ്റായി. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങളും ഷംലി വരയ്ക്കുന്ന വീഡിയോകളും ഹൗസ്ഫുളായി ഓടാൻ തുടങ്ങി. 

ടൊവീനോയുടെ മെസേജ്, മമ്മൂട്ടിയുടെ പ്രോത്സാഹനം

കഴിഞ്ഞ രണ്ടു വർഷമായി ചിത്രകലാ രംഗത്ത് സജീവമാണ് ഷംലി ഫൈസൽ. ജീവിക്കുന്നത് സൗദി അറേബ്യയിലെ ദമാമിലാണെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ അതിരുകളില്ലാതെ അവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. അങ്ങനെ വൈറലായ ചിത്രങ്ങൾ കണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത അനുമോദനങ്ങളും പ്രോത്സാഹനവും തേടിയെത്തുകയും ചെയ്തു.

"ടൊവീനോ തോമസിന്റെ മെസേജാണ് അങ്ങനെ ഏറെ സന്തോഷം പകർന്ന ഒന്ന്. ടൊവീനോയെ വരച്ചത് അത്ര പെർഫക്ടായിട്ടാണോ എന്ന് തീർച്ചയില്ലായിരുന്നു. പക്ഷേ ചിത്രം കണ്ട് അദ്ദേഹം മെസേജ് അയച്ചു, ആ ചിത്രം അയച്ചുകൊടുക്കാമോയെന്ന് ചോദിച്ചു. ഏറെ സന്തോഷം തോന്നിയ നേരമായിരുന്നു അത്. അതുപോലെ മമ്മൂക്കയുടെ ചിത്രം. വളരെ നന്നായിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ അഭിപ്രായം വലിയൊരു അംഗീകാരമായാണ് കണക്കാക്കുന്നത്" - ഷംലി ഫൈസൽ പറയുന്നു.

വൈക്കം വിജയലക്ഷ്മി, ഗിന്നസ് പക്രു, തെസ്നി ഖാൻ എന്നിങ്ങനെ നിരവധി പ്രശസ്ത കലാകാരന്മാർ ഷംലിയുടെ ചിത്രരചനാ വീഡിയോകൾ പങ്കുവച്ച് കയ്യടിച്ചവരുടെ കൂട്ടത്തിലുണ്ട്.=

മണിക്കൂറുകൾ കൊണ്ട് പിറവിയെടുക്കുന്ന ചിത്രങ്ങൾ

ഓരോ ചിത്രവും പൂർത്തിയാക്കുന്നതിന് പിന്നിൽ ദിവസങ്ങളോളം നീണ്ട തയാറെടുപ്പും കഠിനാധ്വാനവുമുണ്ട്. ‘‘ഒരു ചിത്രം പൂർത്തിയാക്കാ‍ൻ പത്ത്‌-പതിനാല് മണിക്കൂറെടുക്കും. ചിലതൊക്കെ അതിലുമേറെ ദിവസങ്ങളെടുക്കും. ഒറ്റയിരുപ്പിന് തീർക്കാനായെന്ന് വരില്ല. പല നേരങ്ങളിലായി ഇത്തിരി ഇത്തിരി ചെയ്യും. ചെയ്യുമ്പോൾ ഏറ്റവും നന്നായി ചെയ്യണമല്ലോ’’- ഷംലി പറയുന്നു. ഷംലിയുടെ കാൻവാസിൽ തെളിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഷൈലജ ടീച്ചറുടെയുമെല്ലാം മുഖത്തെ ചിരി ഈ പെർഫക്ഷന്റെ തെളിവാണ്.

വാട്ടർ കളർ, കളർ പെൻസിൽ, അക്രിലിക് എന്നതൊക്കെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽ ഷംലിക്കേറ്റവും പ്രിയപ്പെട്ടത് കളർ പെൻസിലാണ്, അതിന് തന്നെയാണ് കൂടുതൽ ആരാധകരുള്ളതും. ചുമരുകളിൽ അക്രിലികാണ് ഉപയോഗിക്കുന്നത്.

ചിത്രകലയോട് ഇഷ്ടമുള്ളവർക്ക്, അതിന്റെ സ്പർശം വിരൽതുമ്പിലും മനസ്സിലും പതിഞ്ഞിട്ടുള്ളവർക്കെല്ലാം, നന്നായി മികച്ച സൃഷ്ടികളുണ്ടാക്കാൻ കഴിയുമെന്നാണ് ഷംലിയുടെ പക്ഷം. ‘‘ആത്മാർത്ഥമായി അധ്വാനിക്കാനും സ്വപ്നത്തെ പിന്തുടരാനും തയാറാണെങ്കിൽ എല്ലാവർക്കും ഇത് സാധ്യമാണ്. ചിത്രരചനയെന്നല്ല, എല്ലാ മേഖലകളിലും’’- അവർ പറയുന്നു. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സാധ്യമാക്കിയ ചെറിയ വിജയങ്ങൾ അടിവരയിട്ടാണ് അവർ ഇതുപറയുന്നത്. വെറുമൊരു ഹോബി എന്നതിലുപരി മോശമല്ലാത്തൊരു വരുമാനമാർഗം കൂടിയാണ് ഷംലിക്ക്. സാമൂഹ്യമാധ്യമങ്ങൾ വഴി ലോകത്തിന്റെ പല കോണുകളിൽ നിന്നും ചിത്രങ്ങൾക്ക് ആവശ്യക്കാരെത്തുന്നു. എക്സ്ഹിബിഷനുകൾ സംഘടിപ്പിക്കണമെന്നും താത്പര്യമുള്ളവർക്കായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കണമെന്നുമൊക്കെ സ്വപ്നം കാണുന്നുമുണ്ട് ഷംലി. 

കലാപരമായ കഴിവുകളൊന്നും, പണ്ടെങ്ങോ കൂടെയുണ്ടായിരുന്ന ഒന്നായി പൊടിമൂടി മറവിയിലാഴ്ന്നു പോവേണ്ടതല്ല. അത് ജീവിതത്തിലുടനീളം കൂടെ സഞ്ചരിക്കേണ്ടതും ചുറ്റമുള്ള മനുഷ്യർക്ക് പ്രകാശമാവേണ്ടതുമാണ് എന്നോർമിപ്പിക്കുന്നുണ്ട് ഷംലിയുടെ ജീവിതം. ഇടവേളകളിൽ പതറേണ്ടിതില്ലെന്നും ഉള്ളിലുള്ള വേരുകൾ വീണ്ടെടുക്കാനാവുമെന്നും വീണ്ടും തളിരിടുമെന്നും അതിലൂടെ പുതിയ വസന്തം വിടരുമെന്നും ഈ കലാകാരിയുടെ കാൻവാസുകൾ ഓർമിപ്പിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com