ADVERTISEMENT

കോവിഡ്മാറി എല്ലാം പഴയതു  പോലെയാകണമെന്നു ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്തെല്ലാം ചെയ്യണമെന്ന പദ്ധതികളുമായി ദിവസങ്ങൾ തള്ളി നീക്കുകയാണ് പലരും. കമിതാക്കളുടെ അവസ്ഥ എന്താണ് ? 

അടഞ്ഞു കിടക്കുന്ന കോളജുകള്‍, സ്ഥാപനങ്ങൾ, പാർക്കുകൾ...എന്നിങ്ങനെ സ്തംഭനാവസ്ഥയിലൂടെ ലോകം കടന്നു പോകുമ്പോൾ കടുത്ത ദുഃഖത്തിലാണ് കമിതാക്കൾ. നേരിട്ട് കാണാനാവാത്തതും ഒന്നിച്ച് സമയം ചെലവിടാനാകാത്തതുമാണ് ഇവരെ വേദനിപ്പിക്കുന്നത്. കോവിഡ് കാലത്ത് ബന്ധങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളെ വിശകലനം ചെയ്യാൻ ഗ്ലീഡൻ എന്ന ഡേറ്റിങ്ങ് ആപ്പ്  നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ‍

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരത്തോളം പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. 72 ശതമാനത്തോളം പേരാണ് കാമുകിയെയോ/കാമുകനെയോ കാണാനായി കാത്തിരിക്കുന്നത്. 

വേറെയും ചില കണ്ടെത്തലുകൾ സര്‍വേയിലുണ്ടായി. വഞ്ചിക്കപ്പെട്ടാലും പങ്കാളിക്ക് വീണ്ടും അവസരം കൊടുക്കാൻ തയാറാണെന്നാണ് വലിയൊരു വിഭാഗവും അഭിപ്രായപ്പെട്ടത്. 36.9 ശതമാനം പേർ പങ്കാളിയോട് നിബന്ധനകളൊന്നുമില്ലാതെ ക്ഷമിക്കാൻ തയാറാണ്. എന്നാൽ 40.1 ശതമാനം വിശ്വാസ വഞ്ചനയുടെ കാരണത്തെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുക. 23 ശതമാനം മറ്റൊരു അവസരം പങ്കാളിക്ക് കൊടുക്കാൻ തയാറല്ലെന്നും അഭിപ്രായപ്പെട്ടു.

ഒരേ സമയത്ത് രണ്ട് പ്രണയം

പ്രണയ ബന്ധങ്ങളെ സ്വതന്ത്രമായ രീതിയിലാണ് പുതിയ കാലഘട്ടത്തിൽ കാണുന്നത്. ഒരു ബന്ധം വിചാരിക്കുന്ന രീതിയിൽ പോയില്ലെങ്കിൽ മറ്റൊരു ബന്ധം തേടിപോകുമെന്നും കടിച്ചു തൂങ്ങി നിൽക്കില്ലെന്നും സർവേ പറയുന്നു. ഒരേ സമയം രണ്ടു പേരുമായി ബന്ധം നിലനിർത്താൻ കഴിയും എന്നാണ് 48.1 ശതമാനം പേർ വിശ്വസിക്കുന്നത്. എന്നാൽ 44.5 ശതമാനം ആളുകൾ ഇത്തരത്തിലുള്ള ബന്ധങ്ങളെ പൂർണ്ണമായി എതിർക്കുന്നു. ബാക്കിയുള്ളവർ ഈ വിഷയത്തിൽ അഭിപ്രായം ഇല്ലെന്നും രേഖപ്പെടുത്തി.

തമാശയല്ല ബന്ധങ്ങൾ

വിവാഹേതര ബന്ധങ്ങളോടുള്ള സമീപനത്തിലും മാറ്റങ്ങൾ പ്രകടമാണ്. സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനത്തോളം ആളുകൾ വിവാഹേതര ബന്ധങ്ങളുള്ളതായി വ്യക്തമാക്കി. വളരെ ഗൗരവത്തോടെ പലരും വിവാഹേതര ബന്ധങ്ങളെ സമീപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും സര്‍വേ പറയുന്നു. 

രഹസ്യം സൂക്ഷിക്കാം

രഹസ്യങ്ങൾ തുറന്നു പറയാൻ അനുയോജ്യർ കൂട്ടുകാരാണ് എന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. എല്ലാവിധ രഹസ്യങ്ങളും കൂട്ടുകാരോട് പങ്കുവയ്ക്കാറുണ്ട്. പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും ഇങ്ങനെ പറയാറുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഭാര്യ, കാമുകി, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവരാണ് പിന്നീടുള്ള രഹസ്യ സൂക്ഷിപ്പുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com