കോവിഡ്; 11 ദിവസത്തെ വ്യത്യാസത്തിൽ മരണം, നൊമ്പരമായി ദമ്പതികൾ
Mail This Article
കോവിഡ് ചികിത്സയിലിരിക്കെ 11 ദിവസത്തെ വ്യത്യാസത്തിൽ മരിച്ച ദമ്പതികൾ നൊമ്പരമാകുന്നു. കാലിഫോർണിയ സ്വദേശികളായ കീത്ത് റോബിൻസന്റെയും ഭാര്യ ഗ്വെൻഡോളിന്റെയും 35 വർഷത്തെ ദാമ്പത്യത്തിനാണ് കോവിഡ് കാലത്ത് അവസാനമായത്. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഗുരുതരമായതാണ് മരണകാരണം.
യുഎസ് പോസ്റ്റൽ സർവീസിന്റെ ട്രക്ക് ഡ്രൈവർ ആയിരുന്നു കീത്ത്. ഗ്വെൻഡോളിൻ ഒരു പട്ടാളക്കാരന്റെ വീട്ടിൽ സഹായിയായും ജോലി ചെയ്യുകയായിരുന്നു. പോസ്റ്റൽ സർവീസുമായി പോയപ്പോൾ കീത്തിന് കോവിഡ് പകർന്നു എന്നാണ് അനുമാനിക്കുന്നത്. ജൂലൈ ആദ്യവാരത്തിലാണ് കീത്തിന് രോഗലക്ഷണങ്ങൾ കണ്ടത്. എന്നാൽ ഇത് ഗൗരവമായി എടുത്തില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗ്വെൻഡോളിനും ലക്ഷണങ്ങൾ കണ്ടു. ഇതേത്തുടർന്ന് ജൂലൈ 12ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആസ്മയും കാൻസറും ഉണ്ടായിരുന്നു ഗ്വെൻഡോളിൻ ജൂലൈ 18ന് മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെ കീത്തിന്റെ അവസ്ഥയും ഗുരുതരമായി. പ്രമേഹ രോഗിയായിരുന്നു ഇദ്ദേഹത്തിന്റെ വൃക്കയുടെ പ്രവർത്തനങ്ങള്‍ തകരാറിലായി. തുടർന്ന് പ്രിയതമയുടെ വിയോഗത്തിന് 11 ദിവസങ്ങൾക്കിപ്പുറം കീത്തും വിട പറഞ്ഞു.
ഹൈസ്കൂൾ കാലഘട്ടത്തിലാണ് ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മനോഹരമായ ദാമ്പത്യമായിരുന്നു അച്ഛനും അമ്മയും തമ്മിൽ ഉണ്ടായിരുന്നതെന്നും ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നു ഇവരെന്നും മക്കൾ പറയുന്നു. മൂന്നു മക്കളും 10 പേരക്കുട്ടികളുമാണ് കീത്ത്–ഗ്വെൻഡോളിൻ ദമ്പതികൾക്കുള്ളത്.
English Summary: Couple die from coronavirus just 11 days apart