ഓർമ നഷ്ടപ്പെട്ട് ഭിക്ഷക്കാരനെപ്പോലെ അച്ഛൻ; മൃതദേഹം ദഹിപ്പിക്കാനാവാത്ത നിസ്സഹായത; ജീവിതാനുഭവം
Mail This Article
ഓർമ നഷ്ടപ്പെട്ട്, വസ്ത്രം പോലുമില്ലാതെ റോഡിലൂടെ നടക്കുന്ന അച്ഛന്‍, ഒടുവിൽ അദ്ദേഹം മരണത്തിനു കീഴടങ്ങിയപ്പോൾ ദഹിപ്പിക്കാന്‍ സ്ഥലമില്ലാതെ നിസ്സഹായതയോടെ നോക്കി നിൽകേണ്ട അവസ്ഥ. 15–ാം വയസ്സിൽ സ്നേഹ അനുഭവിച്ച വേദനകൾ അത്രയേറെ കഠിനമാണ്. അതെല്ലാം പിന്നിട്ട്, ജീവിതം തിരികെപ്പിടിച്ച് ആത്മവിശ്വാസത്തോടെയാണ് സ്നേഹ ഉടൻ പണത്തിന്റെ വേദിയിലെത്തിയത്. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോഴും പോരാടാനുള്ള കരുത്താണ് സ്നേഹ മറ്റുള്ളവരിലേക്ക് പകർന്നു നൽകിയത്.
അച്ചൻകോവിലാറിന്റെ തീരത്തുള്ള പള്ളിപ്പാട് ആണ് സ്നേഹയുടെ വീട്. ചൂരൽ കസേര ഉണ്ടാക്കലായിരുന്നു അച്ഛന്റെ ജോലി. ഒന്നും സമ്പാദിക്കാനായില്ലെങ്കിലും യാതൊരു കുറവുകളുമില്ലാതെ അദ്ദേഹം കുടുംബം നോക്കി. സ്നേഹ പ്ലസ് വണിൽ പഠിക്കുന്ന സമയത്താണ് അച്ഛന് വയ്യതാകുന്നത്. അദ്ദേഹം ക്ഷയരോഗ ബാധിതനാവുകയും പതിയെ ഓർമ നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്തു. സന്തോഷത്തടെ മുന്നോട്ടു പോയ ജീവിതത്തിൽ അതോടെ വേദന നിറയാൻ തുടങ്ങി. സ്കൂൾ വിട്ടുവരുമ്പോൾ വസ്ത്രമില്ലാതെ, ഒരു ഭിക്ഷക്കാരെപ്പോലെ റോഡിലൂടെ നടക്കുന്ന അച്ഛനെയാണ് പലപ്പോഴും സ്നേഹ കണ്ടിട്ടുള്ളത്.
2008 സെപ്റ്റംബർ 23ന് ഹരിപ്പാട് ആശുപത്രിയിലെ പുരുഷന്മാരുടെ വാർഡിലെ അവസാന കട്ടിലിലാണ് അച്ഛന്റെ ജീവിതം അവസാനിക്കുന്നത്. കഴുത്തൊപ്പം വെള്ളത്തിലാണ് അന്ന് വീട്ടിലേക്ക് പോകുന്നതും വരുന്നതും. അതിനാൽ വീട്ടിൽ കൊണ്ടുപോയി ദഹിപ്പിക്കുക സാധ്യമല്ല. സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയായിരുന്നു. ഒടുവിൽ അച്ഛന്റെ വീട്ടുകാർ എത്തി മൃതദേഹം ദഹിപ്പിക്കാൻ തയാറായി. പക്ഷേ, മാലിന്യം നിറഞ്ഞ ഒരിടത്ത്, പൊട്ടി പൊളിഞ്ഞ ഒരു കട്ടിലിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം അവസാനമായി കിടത്തിയത്. മഴ പെയ്യുമ്പോൾ മൃതദേഹത്തിലേക്ക് വെള്ളം വീഴുന്ന അവസ്ഥ.
ഈ അനുഭവങ്ങളിൽ തളരാതെ വീട്ടു ജോലി ചെയ്തും പലഹാരം ഉണ്ടാക്കി വിറ്റും സ്നേഹയും അമ്മയും ജീവിത പോരാട്ടം തുടർന്നു. ഇന്നൊരു കട നടത്തുന്നുണ്ട്. അഞ്ചു സെന്റ് സ്ഥലം വാങ്ങി. എല്ലാത്തിനും കരുത്തായത് അന്ന് അനുഭവിച്ച വേദനകളാണെന്ന് സ്നേഹ പറയുന്നു.
എപ്പിസോഡ് പൂർണമായി കാണാൻ ഇവിടെ ക്ലിക് ചെയ്യുക
English Summary : Sneha's painful life experiences