ADVERTISEMENT

കോവിഡ് കാലത്ത് ഗുരുവായൂർ ക്ഷേത്രം ഭക്തർക്കായി അടച്ചതോടെ ഇവിടെ അഗതികളായി കഴിഞ്ഞിരുന്ന വയോധികർ‍ എവിടേക്കു പോയി ? അവർക്കെന്ത് സംഭവിച്ചു ? നല്ലപ്രായത്തിലേക്കു വന്ന  നൂറുകണക്കിനു ഇ മെയിലുകളിലെ ചോദ്യമിതായിരുന്നു. അതിനുള്ള ഉത്തരം താഴേക്കു വായിക്കാം

കോവിഡ് വന്നു ജീവിതതാളം തെറ്റിച്ചെങ്കിലും കണ്ണന്റെ അരിക് വിട്ട് അവർ എവിടെയും പോയിട്ടില്ല. വളരെ കുറച്ചു പേർ സ്വന്തം വീടുകളിലേക്കു മടങ്ങിയെന്നു മാത്രം. ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ ഭക്തിയുടെ സുഖാനുഭൂതിയിൽ കഴിഞ്ഞിരുന്നവരാണ് ഈ വയോധികർ. മഹാമാരി അവരുടെ ജീവിതം മാറ്റി മറിച്ചു. അല്ലലില്ലാതെ കഴിഞ്ഞിരുന്നവർ എങ്ങോട്ടു പോവുമെന്നറിയാതെ ആശങ്കയിലായി.  

ഗുരുവായൂർ ദേവസ്വവും നഗരസഭയും ജില്ല ഭരണകൂടവും സമയോചിതമായി ഇടപെട്ടു. ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്നവർക്കായി ജിയുപി സ്കൂളിലും ശ്രീകൃഷ്ണ സ്കൂളിലും അഭയ കേന്ദ്രങ്ങൾ തുറന്നു. ദേവസ്വം അരിയും പലവ്യഞ്ജനങ്ങളും പുതപ്പും വസ്ത്രങ്ങളും നൽകി. സന്നദ്ധസംഘടനകൾ പച്ചക്കറികൾ എത്തിച്ചു. നഗരസഭ പാചകശാലയൊരുക്കി. 530 പേർ ക്യാംപുകളുടെ സുരക്ഷിതത്വത്തിൽ ഉണ്ടുറങ്ങി. ഈ മാതൃക സർക്കാരിനും പ്രചോദനമായി. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും ക്യാംപുകളും ആരംഭിച്ചത് ഇതിനു ശേഷമാണ്.  

Guruvayur-Sree-Krishna-Temple

ക്ഷേത്രപരിസരത്ത് ആയിരത്തോളം അഗതികൾ ഉണ്ടായിരുന്നു. ഉറ്റവർ ഉപേക്ഷിച്ചവർ, ഉറ്റവരെ ഉപേക്ഷിച്ചവർ, ആസക്തിയുടെ ഭാണ്ഡം വെടിഞ്ഞ് മോക്ഷമാർഗം തേടിയെത്തിയവർ, വാനപ്രസ്ഥത്തിന്റെ വഴി തിര‍ഞ്ഞെടുത്തവർ, അലസരായി കഴിയാൻ ആഗ്രഹിച്ചവർ... അങ്ങനെ പലതരക്കാർ.

ക്ഷേത്രസന്നിധിയിൽ സന്തോഷത്തോടെ അവർ ജീവിച്ചു. ക്ഷേത്രദർശനം നടത്താം, കലാപരിപാടികൾ ആസ്വദിക്കാം. രാപകൽ സൗജന്യ ഭക്ഷണം ലഭിക്കും. ഭക്തന്മാർ കയ്യിൽ വച്ചു നൽകുന്ന പണവും ചേരുമ്പോൾ  ഒന്നിനും കുറവില്ല. ആരോടും കണക്കു പറയേണ്ട. സർവതന്ത്ര സ്വതന്ത്ര(ൻ). 

2020 മാർച്ച് 6ന് ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവം കൊടിയേറി. രാവും പകലും ഉത്സവക്കഞ്ഞിയും സദ്യയും. ഉത്സവം പകുതിയായപ്പോൾ കോവിഡ് വ്യാപന നിയന്ത്രണങ്ങളായി. സദ്യവട്ടം നിർത്തി. ഭക്തർക്ക് നിയന്ത്രണമായി. അഗതികൾ വലഞ്ഞു. മാർച്ച് 17ന് ഇവരെ നഗരസഭയുടെ അഗതി മന്ദിരത്തിലേക്കു മാറ്റാൻ തുടങ്ങി.

ക്ഷേത്രനടയിലെ സ്വാതന്ത്ര്യം വിട്ടുപോകാൻ പലരും മടിച്ചു. ചിലർ പ്രതിഷേധിച്ചു. പകുതിയിലേറെ പേർ നാടുപിടിച്ചു. ഹോട്ടലുകളും കടകളും അടച്ചതോടെ എതിർത്തു നിന്നവർ ഭയപ്പാടിലായി. അവർ അഭയകേന്ദ്രങ്ങൾ അന്വേഷിച്ചെത്തി. മലയാളികളും തമിഴരും ഹിന്ദിക്കാരും എല്ലാമടക്കം 530 പേർ. നഗരസഭയുടെ  കൗൺസിലിങ്ങിൽ 17 പേരെ വീട്ടുകാരുമായി യോജിപ്പിച്ചു.

ജൂൺ 17ന് അഭയകേന്ദ്രങ്ങൾ നിർത്തലാക്കി. അതോടെ ഭൂരിപക്ഷവും ഗുരുവായൂരിലും പരിസരത്തുമായി ഇടം തേടി. ഇതിൽ തന്നെ ആരോഗ്യമുള്ളവർ ചെറിയ ജോലികൾ നോക്കാനാരംഭിച്ചു. ബാക്കിയായ 41 പേർ  നഗരസഭ അഗതി മന്ദിരത്തിൽ അന്തേവാസികളായി. ഇപ്പോൾ ഇവിടെ 68 പേരുണ്ട്. മൂന്നോ നാലോ കിടപ്പുരോഗികൾ എപ്പോഴുമുണ്ടാകും. ഇവർക്ക് താമസവും ഭക്ഷണവും ചികിത്സയും ഉറപ്പ്. അഗതികളെ പുനരധിവസിപ്പിക്കുന്നതിന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, നഗരസഭാധ്യക്ഷ എം.രതി, വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ, ഡപ്യൂട്ടി കലക്ടർ എം.ബി.ഗിരീഷ്, നഗരസഭ കൗൺസിലർ ഷൈലജ ദേവൻ എന്നിവർ നേതൃത്വം നൽകി. 

ഉണ്ട്, ആവശ്യങ്ങൾ

വിഹിതം വർധിപ്പിക്കണം

വയോജന പെൻഷനിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യം. 200 രൂപയാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം. ഇക്കാര്യം ആവശ്യപ്പെട്ട് സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. മുതിർ‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനു പ്രത്യേക പദ്ധതികൾ നടപ്പിലാക്കുക, 2007ലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും എന്ന നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ അറിയിച്ചു.

ഓർത്തിരിക്കാം, ചില വിധികൾ

മകന്റെ വീട്ടിൽ താമസിക്കാൻ അമ്മയ്ക്ക് അവകാശം ഉണ്ടെന്നു കോടതി

വീട് മകൻ നിർമിച്ചതാണെങ്കിലും ജീവിതാവസാനം വരെ അവിടെ താമസിക്കാൻ അമ്മയ്ക്ക്‌ അവകാശമുണ്ടെന്നു കോടതി. കോഴിക്കോട് മുക്കം കാരശ്ശേരി മേലേടത്ത് ചിരുത (90) മകൻ മേലേടത്ത് ജയരാജൻ, മരുമകൾ ഗിരിജ എന്നിവർക്കെതിരെ കൊടുത്ത പരാതിയിലായിരുന്നു 2015ലെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ വിധി.

പ്രായാധിക്യം കാരണം അവശതകൾ അനുഭവിക്കുന്ന അമ്മ ചിരുതയ്ക്കു വേണ്ടി മറ്റൊരു മകനായ ശ്രീധരനാണു ഗാർഹികപീഡന സംരക്ഷണ നിയമ പ്രകാരം കോടതിയിൽ പരാതി നൽകിയത്. താൻ സ്വന്തമായി നിർമിച്ചതാണു വീടെന്നും ഇവിടെ ചിരുത താമസിച്ചിട്ടില്ലെന്നുമായിരുന്നു ജയരാജൻ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, സുരക്ഷിതമായ വീട്ടിൽ ജീവിക്കാനൂള്ള വയോധികയായ സ്ത്രീയുടെ അവകാശത്തിനു മക്കൾ തമ്മിലുള്ള തർക്കം തടസ്സമാകാൻ പാടില്ലെന്നു കോടതി വിലയിരുത്തി.

വഴിയുണ്ട്, പെൻഷന്

സംസ്ഥാന കലാകാര പെൻഷൻ

നിർധനരായ സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി. അപേക്ഷകരുടെ  കലാവിഭാഗം ഉൾപ്പെടുന്ന അക്കാദമിയിൽ അപേക്ഷ നൽകണം. അക്കാദമികൾ ശുപാർശ ചെയ്യുന്ന അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സർക്കാരിലേക്ക് അയയ്ക്കും. സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് പെൻഷൻ നൽകിത്തുടങ്ങും.

വിലാസം : nallaprayam@mm.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com