ADVERTISEMENT

ഒരു വൃദ്ധസദനം സന്ദർശിക്കുവാൻ ഇടയായി. അവിടെ അമ്പതോളം അമ്മമാർ അന്തേവാസികളായി ഉണ്ടായിരുന്നു. കുശലാന്വേഷണത്തിനിടയിലാണ് ഒരു അമ്മയുടെ കരളലിയിപ്പിക്കുന്ന കഥ അറിഞ്ഞത്. അത് ഇപ്രകാരമായിരുന്നു. അമ്മയ്ക്ക് ഒരു മകൻ മാത്രമെയുണ്ടായിരുന്നുള്ളു. അവർക്ക് 22 വയസ്സ് മാത്രം ഉള്ളപ്പോഴാണ് ഭർത്താവ് മരിക്കുന്നത്. അന്ന് മകന് പ്രായം രണ്ടു വയസ്സ്. ഏതാനും വർഷങ്ങള്‍ കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങൾ അവരെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ മകന്റെ ഭാവിയൊർത്ത് അവർ അതിന് തയാറായില്ല. 

കഷ്ടപ്പാടുകൾ ഏറെ ഉണ്ടായിരുന്നെങ്കിലും അവർ മകനെ നല്ല നിലയിൽ തന്നെ വളർത്തി. തയ്യൽ ജോലി ചെയ്തും കരകൗശല വസ്തുക്കള്‍ നിർമിച്ച് വിറ്റും വരുമാനം കണ്ടത്തി. മകന് മികച്ച വിദ്യാഭ്യാസം നൽകി. ആ കഷ്ടപ്പാടിന്റെയെല്ലാം ഫലമായി വിദേശത്തുള്ള ഒരു കമ്പനിയിൽ അവന് നല്ലൊരു ജോലി ലഭിച്ചു.

ഇത് ആ അമ്മയെ വളരെയധികം സന്തോഷിപ്പിച്ചു. തന്റെ ഇനിയുള്ള ജീവിതത്തിൽ മകൻ താങ്ങും തണലുമാകുമെന്ന് അവർ കണക്കുകൂട്ടി. മകന്റെ ഭാവി ജീവിതം സ്വപ്നം കണ്ടു. മകന്റെ അധ്വാനം കൊണ്ടും കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ കിട്ടിയ പണവും ചേർത്ത് നല്ലൊരു വീട് പണിതു. തുടര്‍ന്ന് അമ്മയുടെ സ്വപ്നം പോലെ പുതിയ വീട്ടിൽവെച്ച് മകന്റെ വിവാഹവും നടന്നു. 

മകൻ വിദേശത്തേക്ക് പോകുമ്പോൾ മരുമകൾക്കെപ്പമായിരുന്നു താമസം. എന്നാൽ അവർക്ക് അമ്മ ഒരു അധികപറ്റായിരുന്നു. മരുമകളുടെ വാക്കുകൾ കേട്ട് മകനും അവരെ കുറ്റപ്പെടുത്താൻ തുടങ്ങി. മകന്റെയും മരുമകളുടെയും കുത്തു വാക്കുകൾ കേട്ടും അവഹേളനം സഹിച്ചും അവർ കുറച്ചു കാലം അവിടെ തന്നെ കഴിഞ്ഞു. എന്നാൽ അവഹേളനം സഹികെട്ടപ്പോൾ അവർ സ്വയം വൃദ്ധസദനത്തിലെ അന്തേവാസം തിരഞ്ഞെടുത്തു. ഇവിടെ എത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും അവരുടെ ക്ഷേമം അന്വേഷിച്ച് മകൻ ഒരിക്കല്‍ പോലും വന്നില്ല. 

അവരുടെ കഥ കേട്ടപ്പോൾ എനിക്ക് ആ മകനോട് എന്തെന്നില്ലാത്ത വെറുപ്പും വിേദ്വഷവും തോന്നി. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ ഞാൻ നടത്തിയ നിയമ പോരാട്ടങ്ങളെ കുറിച്ചുള്ള പത്രവാർത്തകൾ അവർക്ക് കാണിച്ചു കൊടുത്തു. അമ്മയുടെ നീതിക്ക് വേണ്ടി എന്നാൽ കഴിയാവുന്ന സഹായങ്ങൾ ചെയ്തുതരാം, ഇവിടെ അതിനായി നിയമമുണ്ടെന്നും ആ അമ്മയോട് ഞാൻ പറഞ്ഞു. എന്നാൽ അതൊന്നും വേണ്ടെന്നും അവരുടെ സന്തോഷകരമായ ജീവിതത്തിൽ ഒരിക്കലും വിലങ്ങു തടിയാകില്ലെന്നുമാണ് ആ അമ്മ പറഞ്ഞത്. അവരുടെ സന്തോഷമാണത്രേ ആ അമ്മയുടെ സന്തോഷം. അതിനുവേണ്ടി എത്ര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാലും കുഴപ്പമില്ലെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ഇതാണ് അമ്മ മനസ്സ്. ഇത്തരം മനസ്സുകളുടെ മക്കളായത് കൊണ്ടാണ് മാതാപിതാക്കളോട് ക്രൂരത ചെയ്യുന്ന മക്കൾ പലപ്പോഴും ശിക്ഷിക്കപ്പെടാത്തത്. ഇതുപോലെയുള്ള നിരവധി അമ്മമാരെ ഒരോ വൃദ്ധസദനങ്ങളിലും കണ്ടെത്താനാവും.

(സാമൂഹ്യപ്രവർത്തകനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com