ADVERTISEMENT

∙ ഉണ്ണുന്നുണ്ട്, സകലജീവ‘ജാലം’

‘ഊണു കഴിച്ചോ?’ എന്നൊരു ചോദ്യം‘ആരും തനിച്ചല്ല’ എന്നൊരു ഉത്തരവും ഉത്തരവാദിത്തവും പേറുന്നുണ്ട്. പ്രളയവും രാജ്യത്തെ ആദ്യ അടച്ചുപൂട്ടലും അതിജീവിച്ചത് ഈയൊരു കരുതലിന്റെ ബലത്തിലാണ്. തീർന്നില്ല, ആ കരുതൽ കരുത്താർജ്ജിക്കുകയാണ്. വീണ്ടും നാടാകെ സ്തംഭിപ്പിക്കുമ്പോഴും ഒരു തെരുവും അനാഥമല്ലെന്നും വയറെരിയുന്ന മിഴികളില്ലെന്നും ‘ഊട്ടി’യുറപ്പിക്കുകയാണ് അവർ.

∙ വാക്കല്ല, പ്രവൃത്തിയാണ് ‘ആക്ട്സ്’

ശനിയാഴ്ചയായിരുന്നു ആക്ട്സിന്റെ 21ാം പിറന്നാൾ. തൃശൂർ നഗരത്തിൽ അലഞ്ഞു തിരിയുന്നവർക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കി, അവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന തിരക്കിലായിരുന്നു ആക്ട്സിന്റെ പ്രവർത്തകർ. കൈമെയ് മറന്ന് അവർ ഇപ്പോഴും ഊട്ടിയുറക്കുന്നതിന്റെ ആഘോഷത്തിലാണ്. കോർപറേഷനുമായി ചേർന്ന് കാൽഡിയൻ സ്കൂളിൽ സജ്ജമാക്കിയ താത്കാലിക ക്യാംപിൽ നൂറോളം പേരുണ്ട്. ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവ് ആയ 21 പേരെ കോവിഡ് സെന്ററിലേക്കു മാറ്റി.

രാവിലെ ചപ്പാത്തി, ഉപ്പുമാവ്, കറി. ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി. വൈകിട്ട് ചായയും കടിയും. രാത്രി ചോറും കറിയും. ഇതൊക്കെയാണ് പ്രതിദിന മെനു. പായും തലയണയും മുതൽ പൽപ്പൊടിയും സോപ്പും വരെ നൽകും. ഒരുനേരം ഭക്ഷണം ഒരുക്കാൻ 15 കിലോഗ്രാം അരി വേണം. ആക്ട്സ് രക്ഷാധികാരി ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ 10 പ്രവർത്തകരാണ് ക്യാംപിൽ‌ സേവനം ചെയ്യുന്നത്. ഭക്ഷണ സാമഗ്രികളോ വസ്ത്രമോ എന്തും ആർക്കും സംഭാവനയായി എത്തിക്കാം. (ലൈജു സെബാസ്റ്റ്യൻ, ആക്ട്സ് ജില്ലാ സെക്രട്ടറി– 9847731900).

തെരുവിൽ അലയുന്നവർക്ക് 6 വർഷമായി മുടക്കമില്ലാതെ പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിലെ ഹെഡ് ഓഫിസിൽ ഉച്ചയ്ക്കും വൈകിട്ടും ആക്ട്സ് പ്രവർത്തകർ ഭക്ഷണം നൽകുന്നുണ്ട്. കോവിഡ് ആരംഭ കാലത്താണ് നിർത്തി വച്ചത്.

organizations-working-for-people-and-animals-in-crisis-during-lockdown

∙ ഇതൊക്കെയല്ലേ സം‘പ്രീതി’

മിണ്ടാപ്രാണികളുടെ ശബ്ദമാകാൻ ഇറങ്ങിത്തിരിച്ച പ്രീതി എന്ന പെൺകുട്ടിയുടെ പേരിനു മുൻപിലും പേരിനൊപ്പവും ജനം നിന്നു. അങ്ങനെ ആ ജനപ്രീതി ‘പോവ്സ്’ (പീപ്പിൾ ഫോർ ആനിമൽ വെൽഫയർ സർവീസ്) എന്ന പ്രസ്ഥാനമായി വളർന്നു. കഴി‍‍ഞ്ഞ ലോക്ഡൗൺ കാലത്ത് തെരുവിലലയുന്ന നൂറ്റൻപതിലേറെ മിണ്ടാപ്രാണികൾക്കാണ് പോവ്സും പ്രവർത്തകരും അന്നമൂട്ടിയത്. ഇക്കുറിയും തെരുവുനായ്ക്കൾക്ക് ഭക്ഷണവുമായി പ്രവർത്തകർ സജീവമാണ്. ദിവസവും 13 കിലോഗ്രാം അരിയുടെ ചോറും ഇറച്ചിയുമാണ് ഇതിനായി വയ്ക്കുന്നത്. പല റൂട്ടുകളിൽ വാഹനത്തിൽ സഞ്ചരിച്ചാണ് അന്നമൂട്ടൽ. പോവിസ് സെക്രട്ടറി കണ്ണൻ അ‍ഞ്ചേരി, സൗമ്യ മേനോൻ, ബിരുദ വിദ്യാർഥികളായ കെ.എസ്.ആദിത്യ കൃഷ്ണ, പി.എസ്.അദ്വൈത്, ജോപോൾ ടിജോ എന്നിവരാണ് വിശപ്പകറ്റുന്ന പോരാളികൾ. പോവ്സിന്റെ ഫെയ്സ് ബുക് പോസ്റ്റ് ശ്രദ്ധയിൽപെട്ട കമ്മിഷണർ ആർ.ആദിത്യ കഴിഞ്ഞദിവസം 10 കിലോഗ്രാം അരി സംഭാവന നൽകി. മിണ്ടാപ്രാണികൾക്ക് ഭക്ഷണം വിളമ്പുന്ന മറ്റു സന്നദ്ധ പ്രവർത്തകരും ഒരേ റൂട്ടിൽ സഞ്ചരിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി പ്രീതി പറയുന്നു. ഭക്ഷണവിതരണം നടത്തുന്ന സ്ഥലം വ്യക്തമാക്കിയാൽ എത്തപ്പെടാത്ത സ്ഥലങ്ങളിലേയ്ക്കു കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാകും. താൽപര്യമുള്ളവർക്ക് വാട്സാപ് വഴി (9846150809) സ‍ഞ്ചരിക്കുന്ന റൂട്ട് പങ്കുവയ്ക്കാം.

∙ ഭക്ഷണവിതരണം ഏകോപിപ്പിക്കാം: മേയർ

മിണ്ടാപ്രാണികൾക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കോർപറേഷനും നടത്തുന്നുണ്ട്. ഓരോ ഡിവിഷൻ തലത്തിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇതിനു സംവിധാനം ഒരുക്കാനാണ് ആലോചന. ഇത്തരം ഉദ്യമം നടത്തുന്ന വിവിധ സന്നദ്ധ കൂട്ടായ്മകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ശ്രമിക്കും. മേയർ എം.കെ.വർഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com