മനോരമ വാർത്ത തുണയായി; കണ്ണീരു മാത്രം നിറഞ്ഞ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച ദിനം ഇതാദ്യം
Mail This Article
കഷ്ടപ്പാടിന്റെ കണ്ണീർക്കായലിനരികെ ഗണേശനും രജനിക്കും മധുരമുള്ളൊരു വിവാഹവാർഷിക ദിനം. നഗരത്തിലെ ഗംഗ തീയറ്ററിലെ സിനിമാ പോസ്റ്ററൊട്ടിക്കുന്ന തൊഴിലാളിയായ പുതിയപാലം സ്വദേശി കെ. ഗണേഷന്റെ ജീവിതകഥ മനോരമ ഓൺലൈനിലൂടെയറിഞ്ഞ് രണ്ടുകൂട്ടരാണ് ഇന്നലെ കേക്കുമായി എത്തിയത്. അനേകം പേരാണ് ആശ്വാസവും കരുതലുമായി ഫോൺ ചെയ്തത്. കുന്നമംഗലം സ്വദേശിയായ നൗഷാദ് തെക്കയിലും സുഹൃത്തുക്കളും ഒരു മാസത്തേക്കുള്ള അരിയും ധാന്യങ്ങളും സാധനങ്ങളുമായാണ് ഗണേശനെ കാണാൻ ഇന്നലെ വൈകിട്ട് പുതിയപാലത്തെ വീട്ടിലെത്തിയത്. കയ്യിലൊരു കേക്കും കരുതിയിരുന്നു.
വിവാഹവാർഷിക ആശംസകൾ അറിയിച്ചപ്പോൾ തന്റെയും ഭാര്യയുടെയും കണ്ണുനിറഞ്ഞുപോയെന്ന് ഗണേശൻ പറഞ്ഞു. 58 വയസിനിടെ ആദ്യമായാണ് ഒരു വിവാഹവാർഷികദിനത്തിൽ കേക്കുമുറിച്ച് ആഘോഷിച്ചതെന്നും ഗണേശൻ പറഞ്ഞു. ഇരുവരും കേക്കു മുറിച്ച് പരസ്പരം കൈമാറി. മിഠായികൾ നൽകി. നഗരത്തിലെ പാഴ്സൽ സർവീസ് നടത്തുന്ന രണ്ടു യുവാക്കളും കേക്കുമായെത്തി. എന്നാൽ ഇവരുടെ പേര് ചോദിക്കാൻ ഗണേശൻ പരിഭ്രമത്തിനിടെ വിട്ടുപോയി. അനേകം പേരുടെ ഫോൺകോളുകളും തേടിയെത്തിയതായി ഗണേശൻ പറഞ്ഞു.
ഖത്തറിൽനിന്ന് സേതുവെന്നയാൾ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ തിരക്കി. ലോക്ഡൗൺ കാലത്ത് വരുമാനമില്ലാത്തതിനാൽ വിഷമിക്കുന്ന വയോധികദമ്പതികളുടെ ജീവിതകഥ ലോകമെങ്ങുമുള്ള മലയാളികൾ വായിച്ചിരുന്നു. കോവിഡ്കാലത്തും നന്മയുള്ള മനസുകൾക്ക് ലോക്ഡൗൺ ഇല്ലെന്നു തെളിയിക്കുന്നതായിരുന്നു ഈ ദിവസം. കണ്ണീരു മാത്രം നിറഞ്ഞ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച ഒരു ദിനം ഇതാദ്യമാണെന്ന് ഗണേശൻ പറഞ്ഞു.
Content Summary : World extends a hand of support to Ganeshan after witnessing his struggle for survival