ADVERTISEMENT

‘‘മഹാമാരിയാണ്, കരുതൽ വേണം എന്നറിയാം. പക്ഷേ ഇങ്ങനെ മുന്നോട്ടു പോയാൽ എങ്ങനെ ശരിയാകും ? എത്ര കാലം ഈ നിയന്ത്രണങ്ങൾ തുടരേണ്ടി വരും. പട്ടിണി കാരണം മരിക്കുന്നവരുടെ, ദുരിതങ്ങളിൽ വലഞ്ഞ് ജീവനൊടുക്കന്നവരുടെ എണ്ണം കൂടിയാലോ. ചില മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ വയ്ക്കുന്നത് അനീതിയല്ലേ ? എല്ലാവർക്കും ജീവിക്കേണ്ടേ ?’’ – സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടേതാണ് ഈ ചോദ്യങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ സൗന്ദര്യ സംരക്ഷണ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളും അതുമൂലം ഈ മേഖലയില്‍ ജോലി ചെയ്യുന്നവർ നേരിടേണ്ടി വരുന്ന പ്രയാസങ്ങളുമാണ് രഞ്ജുവിന്റെ ചോദ്യങ്ങൾക്കു പിന്നിൽ. കോവിഡ് മാനദണ്ഡങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ പാളിച്ചകളുണ്ട്. ഇതിൽ സർക്കാരിന്റെ ശ്രദ്ധ പതിയണമെന്നും ഇല്ലെങ്കിൽ ആളുകളുടെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും രഞ്ജു പറയുന്നു. രഞ്ജു രഞ്ജിമാർ മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു.

∙ ബ്യൂട്ടി മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?

ബ്യൂട്ടി പാർലറുകൾ തുറക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് നിര്‍ദേശങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. ആളുകളുമായി കൂടുതൽ അടുത്തിടപെടേണ്ട മേഖലയാണ് എന്നതിലാണ് ഈ നിയന്ത്രണങ്ങൾ എന്നാണു വാദമെങ്കിൽ തന്നെ എത്ര കാലം ഇങ്ങനെ അടച്ചിടാനാകും. ചില മേഖലകളിൽ യാതൊരു നിയന്ത്രണവുമില്ല. ബെവ്കോ ഔട്ട്ലറ്റുകളുടെ മുമ്പിലെ തിരക്കു കണ്ടില്ലേ. എന്തു നിയന്ത്രണങ്ങളാണുള്ളത്? പല തുണിക്കടകളിലും യാതൊരു മാനദണ്ഡവും പാലിക്കാതെ ആളുകൾ ഷോപ്പിങ് നടത്തുന്നു. ഒന്നു വെളിയിലിറങ്ങിയാൽ ഇത്തരം ഒരുപാട് കാഴ്ചകൾ കാണാം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നു. അതുകൊണ്ട് ചില മേഖലകളിൽ മാത്രം നിയന്ത്രണം തുടരുന്നു. ഇത് ശരിയല്ല. മദ്യം വിൽക്കുമ്പോൾ സർക്കാരിന് വരുമാനം ലഭിക്കുന്നു. എന്നാൽ ജനങ്ങൾക്കും വരുമാനം വേണ്ടേ. ഞങ്ങളും നികുതി അടയ്ക്കുന്നവരാണ്.

Run-to-Liquor-shop
ഒന്നര മാസത്തെ അടച്ചിടലിനു ശേഷം മദ്യവിൽപനശാലകൾ രാവിലെ തുറന്നപ്പോൾ ക്യൂവിൽ ആദ്യമെത്താനുള്ള ഓട്ടപ്പാച്ചിൽ (ഫയല്‍ ചിത്രം)

∙ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങള്‍ ?

എന്റെ സ്ഥാപനം കെഎസ്ആർടിസി ബിൽഡിങ്ങിലാണ് പ്രവർത്തിക്കുന്നത്. ഇതു പോലെ മിക്ക പാർലറുകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതിന്റെ വാടക കൃത്യമായി കൊടുത്തേ തീരൂ. ഇലക്ട്രിസിറ്റി ബിൽ അടയ്ക്കണം. വില കൂടിയ ഉൽപന്നങ്ങൾ കയ്യിലുണ്ട്. ഈ പ്രൊഡക്ട്സ് കടമായി വാങ്ങുന്നതാണ്. കാലാവധി കഴിഞ്ഞാൽ ഇതൊന്നും വളമായി പോലും ഉപയോഗിക്കാനാവില്ല. നശിച്ചു പോയാലും അതിന്റെ പണം കൊടുത്തല്ലേ തീരൂ.

എന്റെ സ്ഥാപനത്തിൽ 12 പേർ ജോലി ചെയ്യുന്നുണ്ട്. നോർത്ത് ഈസ്റ്റ് സ്വദേശികളാണ്. ഇവരെ രണ്ടു മൂന്ന് ഹോസ്റ്റലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. അവർക്ക് പകുതി സാലറി കൊടുക്കണം. അവർ നാട്ടിലേക്ക് പോകാൻ തയാറാണ്. പക്ഷേ പറഞ്ഞു വിട്ടാൽ പിന്നെ ആളുകളെ കിട്ടുക എളുപ്പമാകില്ല. ഞാൻ എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കുകയാണ്. പക്ഷേ എല്ലാവർക്കും അതു സാധ്യമാകില്ലല്ലോ.

ബവ്റിജസ് ഔട്ട്‌ലെറ്റിനു മുന്നിലെ തിരക്ക് (ഫയൽ ചിത്രം)

ഒരുപാട് പ്രതീക്ഷകളോടെ കടം വാങ്ങി ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചവരും ലോണെടുത്തും സ്വർണം പണയംവച്ചും സലൂൺ തുടങ്ങിയവരുമായി നിരവധിപ്പേരുണ്ട്. ചിലരുടെ കുടുംബത്തിന്റെ ആകയുള്ള വരുമാന മാർഗം ഇതാണ്. എന്തുചെയ്യണമെന്നറിയില്ല, ആത്മഹത്യയുടെ വക്കിലാണ് എന്നൊക്കെ പറഞ്ഞു ഫോൺ വിളിച്ച് കരയുന്നവരുണ്ട്. മക്കളുടെ ക്ലാസുകൾ ഓൺലൈനിലാണ് എങ്കിലും ഫീസ് കൃത്യമായി അടയ്ക്കണം. അതിനു സാധിക്കാതെ നിസ്സാഹയരായി നിൽക്കുന്നവർ നിരവധി. നല്ലൊരു സ്മാർട് ഫോൺ മക്കൾക്ക് വാങ്ങി നൽകാൻ പറ്റാത്തവരുണ്ട്. ബെവ്കോ തുറന്നതോടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കുന്ന ഭർത്താക്കന്മാരെയും ഇതോടൊപ്പം സഹിക്കേണ്ട അവസ്ഥയിലാണു ചിലർ.

∙ പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ ?

പരിശോധന നടത്തി സ്റ്റാഫിന് രോഗമില്ലെന്ന് ഉറപ്പക്കാൻ നമുക്ക് സാധിക്കും. കോവിഡ് മാനദണ്ഡങ്ങൾ അണുവിട തെറ്റാതെ പാലിക്കാം. കേരളത്തിലെ 90 ശതമാനം ബ്യൂട്ടി പാർലറുകളും ഉയർന്ന ശുചിത്വം പുലർത്തുന്നവയാണ്. കോവിഡ് ടെസ്റ്റ് കസ്റ്റമേഴ്സിനും നിർബന്ധമാക്കാം. എല്ലാ സേവനങ്ങളും നൽകുന്ന രീതിയിൽ പൂർണമായി പാർലറുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണം. ഹെയർ കട്ടുകൾ മാത്രം നടത്തിയതുകൊണ്ടോ, ഭാഗികമായി തുറന്നുകൊണ്ടു ഒരു സ്ഥാപനത്തിനും പിടിച്ചു നിൽക്കാനാകില്ല. സർക്കാർ വ്യക്തമായി പഠനം നടത്തുക. ഒരു പ്രോട്ടോകോൾ ഉണ്ടാക്കുക. ഇതനുസരിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക. ലംഘനമുണ്ടായാൽ കർശന നടപടി എടുക്കട്ടെ. 

thrissur-lockdown-concession
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കടകളിലെ തിരക്ക് (ഫയൽ ചിത്രം)

കോവിഡിനെ പൂർണമായി നിയന്ത്രണവിധേയമാക്കുക എന്നതാണ് മറ്റൊരു വഴി. അതിനു പക്ഷേ എല്ലാവരും വിചാരിക്കണ്ടേ. ചിലർക്ക് യാതൊരു നിയന്ത്രണവും ഇല്ല. ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഏറെ പ്രതീക്ഷകളോടെ കണ്ട നിരവധിപ്പേരിൽ ഒരാളാണു ഞാൻ. എന്നാൽ ആ പ്രതീക്ഷകളോട് നീതി പുലർത്താൻ സർക്കാരിന് സാധിക്കുന്നുണ്ടോ എന്നു സംശയമാണ്. പല നിയന്ത്രണങ്ങളിലും ശാസ്ത്രീയമായ പഠനങ്ങളുടെ അഭാവമുള്ളതു പോലെ. ചില നിയന്ത്രണങ്ങൾ തിരക്കു വർധിക്കാൻ കാരണമാകുന്നതായി തോന്നുന്നു. തൊഴിൽ മേഖല വിപുലപ്പെടുത്തും എന്നാണു സർക്കാരിന്റെ വാഗ്ദാനം. ചില വിഭാഗങ്ങളെ പാടെ അവഗണിച്ചു മുന്നോട്ടു പോയാൽ അതെങ്ങനെ സാധ്യമാകും. എല്ലാവർക്കും ജീവിക്കണം. നാട് കൂട്ട ആത്മഹത്യയ്ക്ക് സാക്ഷിയാകുന്ന അവസ്ഥ വരരുത്. 

English Summary : Celebrity Makeup Artist Renju Renjimar Interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com