ADVERTISEMENT

2021 മാർച്ച് 15 ശരണ്യയുടെ ജീവിതത്തിലെ സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു. കാൻസറിനോടുള്ള പോരാട്ടത്തിന് പ്രചോദനമേകിയ നന്ദു മഹാദേവയെ അന്നാണ് അവൾ ആദ്യമായി കണ്ടത്. നടി സീമ.ജി നായർ മുൻകയ്യെടുത്ത് നടത്തിയ ആ കൂടിക്കാഴ്ച, ശരണ്യയ്ക്ക് ജന്മദിനത്തിൽ ലഭിച്ച സർപ്രൈസ് സമ്മാനം ആയിരുന്നു. 

അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും കണ്ടുമുട്ടി എന്നായിരുന്നു സീമ ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്. അത്രയേറെ വേദനകൾ സഹിച്ച്, ജീവിതത്തോട് പോരാടിയ രണ്ടുപേർ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തമായിരുന്നു അവരുടെ കൂടിക്കാഴ്ചയെന്നും സീമ കുറിച്ചു.

ജന്മദിനത്തിൽ നിരവധി സമ്മാനങ്ങൾ തനിക്ക് ലഭിച്ചെങ്കിലും നന്ദു കാണാന്‍ വന്നതാണ് കൂടുതൽ സന്തോഷിപ്പിച്ചതെന്ന് യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ശരണ്യ പറഞ്ഞിരുന്നു. നന്ദുവിനൊപ്പമുള്ള നിമിഷങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ആ വിഡിയോ. ഇനിയും കാണാമെന്നു പറഞ്ഞാണ് അന്നു പിരിഞ്ഞത്. എന്നാൽ പോരാട്ടം അവസാനിപ്പിച്ച് മേയ് 15ന് നന്ദു ലോകത്തോട് വിടപറഞ്ഞു. മൂന്നുമാസങ്ങൾക്കിപ്പുറം ശരണ്യയും മരണത്തിന് കീഴടങ്ങി. എങ്കിലും ഏതു പ്രതിസന്ധിയിലും തളരാതെ പോരാടണമെന്ന സന്ദേശം നിരവധിപ്പേര്‍ക്ക് പകർന്നു നൽകിയശേഷമാണ് ആ വിടവാങ്ങൽ.

2012–ലാണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ബ്രെയിൻ ട്യൂമറും തൈറോയ്ഡ് കാന്‍സറുമായും ബന്ധപ്പെട്ട് 11 ശസ്ത്രക്രിയകളാണു നടത്തിയത്. തുടർച്ചയായി രോഗം വന്നുകൊണ്ടിരിക്കുന്നതിനാൽ ഇത് അപൂർവമായ കേസായാണ് ഡോക്ടർമാരും കണ്ടിരുന്നത്. 9 വർഷം മകൾ അനുഭവിച്ച അസഹ്യമായ വേദനയെക്കുറിച്ച് ശരണ്യയുടെ അമ്മ ഗീത പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും എല്ലാം മറികടക്കാനാകും എന്ന ശുഭപ്രതീക്ഷയിലായിരുന്നു ശരണ്യയും കുടുംബവും.

ശരണ്യയും നന്ദുവും കണ്ടുമുട്ടിയതിനെക്കുറിച്ച് സീമ ജി. നായർ പങ്കുവച്ച കുറിപ്പ്; 

എന്റെ ജീവിതം കാറ്റിലും തിരമാലയിലുംപെട്ട കടലാസുതോണി പോലെ ആയിരുന്നു. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും എളുപ്പമായ പാഠങ്ങളും. ഈ ജീവിതം അങ്ങനെ ആണ്.  

ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു. അദിതി, രഞ്ജിത്, ഡിംബിൾ, ശരണ്യ.... എല്ലാവരും പ്രിയപ്പെട്ടവർ. പക്ഷേ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു. അതിജീവനത്തിന്റെ രാജകുമാരി. 

എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അദ്ഭുതവും വിവരിക്കാൻ പറ്റില്ല. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽനിന്നും അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. എന്റെ നന്ദുട്ടനും അങ്ങനെത്തന്നെ ആയിരുന്നു. എന്റെ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമയാവും ഇത്. എനിക്ക് മാത്രം അല്ല, അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.‌ 

നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠപുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മവിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം. വെറുംവാക്കുകൾ കൊണ്ടു തീരില്ല ഒന്നും. അമൂല്യമായ രണ്ട് രത്നങ്ങൾ. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ. നന്ദുമോന്റെ ഭാഷ കടമെടുത്താൽ, ‘‘പുകയരുത് ജ്വലിക്കണം...’’

ഈ അപൂർവ കൂടികാഴ്ച്ചയ്ക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com