ADVERTISEMENT

ഒന്നുകിൽ പുരുഷൻ, അതുമല്ലെങ്കിൽ സ്ത്രീ. അതിനുമപ്പുറത്തേക്ക് ജെൻഡർ ഐഡിന്റിറ്റികൾ ഉണ്ടെന്ന പ്രപഞ്ച സത്യം യാഥാസ്ഥിതിക സമൂഹം ഇനിയും ഉൾക്കൊള്ളാൻ തയാറായിട്ടില്ല. ആണുടലിലോ പെണ്ണുടലിലോ ജന്മംമെടുത്ത് വീർപ്പുമുട്ടലുകളുടെ രാപകലുകൾ താണ്ടി ട്രാൻസ്ജെൻഡറുകളായി മാറുന്നവർ മനുഷ്യർ പോലും പലർക്കും ‘ആണുംപെണ്ണും’ കെട്ടവരാണ്. നിർഭാഗ്യവശാൽ അവരെ ഉൾക്കൊള്ളാനുള്ള വിശാല മനസ്കതയിലേക്കോ പക്വതയിലേക്കോ ഈ നാട് ഇനിയും നടന്നടുത്തിട്ടില്ല.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ ആണുടലിൽ ജന്മം കൊണ്ട ഒരുവൻ ഗർഭം ധരിക്കുന്നു എന്നു പറഞ്ഞാലോ? ഉറപ്പാണ്, പലരും മൂക്കത്തു വിരൽ വച്ചുപോകും. മോഡലും ഗേയുമായ നിവേദ് അത്തരത്തിലൊരു വിപ്ലവ പ്രഖ്യാപനം നടത്തിയപ്പോഴും മറിച്ചൊന്നും സംഭവിച്ചില്ല.

‘നിനക്കെവിടെയാ... ഗർഭപാത്രം? നീ ആണല്ലേ...’

ചോദ്യങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ആണായി ജനിച്ച തന്റെ വയറ്റിലും ജീവന്റെ കണിക മൊട്ടിടുമെന്ന് വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ മുൻനിർത്തിയാണ് നിവേദ് പങ്കുവച്ചത്. ഒരു കുഞ്ഞിന് ജന്മം നൽകുക, അതുമല്ലെങ്കിൽ സ്വന്തമാക്കുക... ചങ്കിൽ കൊണ്ടു നടന്ന ആ സ്വപ്നവും വിപ്ലവകരമായ തീരുമാനവും പ്രതീകാത്മകമായി ഫോട്ടോഷൂട്ട് രൂപത്തിൽ അവതരിപ്പിച്ചപ്പോഴായിരുന്നു ചോദ്യശരങ്ങൾ ഉയർന്നത്. ആണൊരുത്തന് കുഞ്ഞിന് ജന്മം നൽകാനാകുമോ? അങ്ങനെ കഴിയുമെങ്കിൽതന്നെ എങ്ങനെ പ്രസവിക്കും? ആണത്വത്തിന്റെ വേരുകളുള്ള ശരീരം ഒരു കുഞ്ഞിനെ താങ്ങുമോ? ചോദ്യങ്ങളങ്ങനെ ഒരുപാടാണ്.

എല്ലാ ചോദ്യത്തിനും തൽകാലം ഉത്തരം നൽകാൻ നിവൃത്തിയില്ലെങ്കിലും നിവേദ് ചിലത് തുറന്നു പറയുകയാണ്. ഇതാദ്യമായി ഒരു മാധ്യമത്തോട്, ‘വനിത ഓൺലൈനോട്’ എക്സ്ക്ലൂസീവ് ആയി നിവേദ് സംസാരിക്കുന്നു.

മൊട്ടിടും എന്റെയുള്ളിലും ജീവൻ

പണ്ടേക്കു പണ്ടേ ചങ്കിൽ കൊളുത്തി വലിച്ചൊരു സ്വപ്നം. എന്റെ രക്തത്തിൽനിന്നും ഒരു കുഞ്ഞ് ജനിക്കുക. ആ കുഞ്ഞിന് ഞാൻ അച്ഛനും അമ്മയും എല്ലാം ആകുക. ആണായ എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് എങ്ങനെ ഉണ്ടാകും എന്നതാണ് ഇവിടെ പലരുടേയും ആശങ്ക. അങ്ങനെയൊന്ന് ഈ ലോകത്ത് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ വൈദ്യശാസ്ത്രത്തിന്റെ നൂതന സങ്കേതങ്ങളെ കൂട്ടുപിടിച്ച് അതേ എന്നു തന്നെയാണ് എന്റെ ഉത്തരം. എനിക്ക് ‘ഗർഭിണിയാകാനാകും’ കുഞ്ഞിന് ജന്മം നൽകാനും. പക്ഷേ അതിലേക്കുള്ള വഴി കഠിനമാണ്. – നിവേദ് പറഞ്ഞു തുടങ്ങുന്നു. 

ഒരു അനിയൻ അല്ലെങ്കിൽ അനിയത്തി വേണമെന്ന് ചെറുപ്പത്തിൽ ഒത്തിരി കൊതിച്ചതാണ്. എന്റെ മമ്മി എലിസബത്ത് അങ്ങനെയൊരു ഗിഫ്റ്റ് എനിക്ക് തരുമെന്ന് കരുതി. പക്ഷേ മമ്മിക്ക് യൂട്രസിന്റെ ഓപ്പറേഷനൊക്കെ കഴിഞ്ഞതോടെ മറ്റൊരു പ്രസവത്തിനുള്ള സാധ്യത മങ്ങി. അന്നു തൊട്ടേ, ഒരു വാവയ്ക്കു വേണ്ടിയുള്ള ആഗ്രഹം മനസില്‍ ചാരം മൂടി കിടന്നിരുന്നു. എനിക്കു മാത്രമായി ഒരു കുഞ്ഞാവ. വല്ലാത്ത ഫീൽ ആണത്.

കാലം കടന്നു പോയി. ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചു. കേരളത്തിലെ ആദ്യത്തെ ഗേ കപ്പിൾസിൽ ഒരാൾ എന്ന നിലയിലും എന്റെ ജീവിതം പലർക്കും പരിചിതമായി. ഒടുവിലെ വേർപിരിയലും പല മാധ്യമങ്ങളും ആഘോഷമാക്കി.

അങ്ങനെയിരിക്കുമ്പോഴാണ് സാധ്യത തുലോം കുറവാണെങ്കിലും ആൺശരീരത്തിലും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയത്. ഈ രംഗത്തെ ഡോക്ടർമാരുമായി സംസാരിച്ചു. ഒത്തിരി അന്വേഷണം നടത്തി. പക്ഷേ അതു നേടിയെടുക്കണമെങ്കിൽ.....

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com