ADVERTISEMENT

സഹോദരിയുടെ വിവാഹാവശ്യങ്ങൾക്ക് പണം കണ്ടെത്താനാവാത്തതിനെ തുടർന്ന് തൃശൂർ സ്വദേശി വിപിൻ ജീവനൊടുക്കിയ വാർത്ത തീരാനേവായിരുന്നു. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് സമ്മർദത്തിലാകുന്ന ആൺജീവിതങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് അൻസി വിഷ്ണു. പുരുഷ കേന്ദ്രീകൃത സമൂഹം തന്നെയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അൻസി പറയുന്നു.  ആൺകുട്ടികളും സ്വാതന്ത്ര്യം അർഹിക്കുന്നുണ്ടെന്നും സാമ്പത്തിക ബാധ്യതകൾ പങ്കുവയ്ക്കപ്പെടണമെന്നും അൻസി കുറിക്കുന്നു.

അൻസി വിഷ്ണുവിന്റെ കുറിപ്പ് വായിക്കാം:

ആണിന് വേണ്ടിയും സംസാരിക്കണം... ഈ വാർത്ത കണ്ടപ്പോൾ തൊട്ടടുത്ത വീടുകളിലേക്ക്, നമ്മുടെ തന്നെ സമൂഹത്തിലേക്ക് ആണ് എന്റെ നോട്ടം പോയത്.. വീടു പണിക്കും വണ്ടി വാങ്ങാനും എടുത്ത വായ്പ അടയ്ക്കാൻ, പെങ്ങളുടെ കല്യാണം നടത്താനുള്ള ചിട്ടി കാശ് അടയ്ക്കാൻ, വീട്ടിലേക്ക് ഉപ്പ് മുതൽ കർപ്പൂരം വരെ വാങ്ങാൻ, കല്യാണമോ വിഷുവോ ഓണമോ വന്നാൽ വീട്ടുകാർക്ക് വസ്ത്രം എടുക്കാൻ... അങ്ങനെ എല്ലാത്തിനും ഓടുന്ന ആണുങ്ങളെ കുറിച്ച് എനിക്കു വേവലാതിയുണ്ട്. ഈ പുരുഷ കേന്ദ്രീകൃത സമൂഹം തന്നെയല്ലേ ആണിന്റെ സ്വാതന്ത്ര്യവും സമാധാനവും കളയുന്നത്. പെങ്ങളുടെ വിദ്യാഭ്യാസത്തിന്റെയോ കല്യാണത്തിന്റെയോ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കളിൽ കെട്ടിവയ്ക്കുന്നത്? അതൊരു കൂട്ടുത്തരവാദിത്തം അല്ലേ? അച്ഛനും അമ്മയും മക്കൾ എല്ലാവരും ചേർന്നല്ലേ സാമ്പത്തിക ഉത്തരവാദിത്തം പങ്കുവയ്ക്കേണ്ടത്. മകന് മീൻ വറുത്തതും മകൾക്ക് മീൻ ചാറും നൽകി അവൻ ആണല്ലേ അതുകൊണ്ട് അവന് എപ്പോഴും സ്പെഷൽ എന്ന് പറയുന്നിടത്ത് നിന്നു മാറണം. കുടുംബത്തിൽനിന്നു മാറ്റം തുടങ്ങണം. മകന്റെ കല്യാണ ചെലവ് എന്താണ് മകളോട് ഏറ്റെടുക്കാൻ പറയാത്തത് ? സഹോദരന്റെ കല്യാണ ചെലവും വിദ്യാഭ്യാസ ചെലവും എന്തുകൊണ്ട് സഹോദരി ഏറ്റെടുക്കുന്നില്ല ? അറിഞ്ഞോ അറിയാതെയോ ബാധ്യതകളൊക്കെ എന്താണ് ആണിന്റെ മേൽ വീഴുന്നത് ? അങ്ങനെ ബാധ്യതകൾ ഉണ്ടെങ്കിൽ തന്നെ ഈ സാമ്പത്തിക ബാധ്യതകൾ നമ്മൾ ഒരുമിച്ച് പങ്കുവയ്ക്കണം എന്ന് പറയാൻ എന്താണ് നമ്മുടെ ആൺകുട്ടികൾക്ക് കഴിയാത്തത്? ഈ ആണധികാരം മാറിയാൽ സ്ത്രീയും പുരുഷനും സ്വാതന്ത്ര്യം നേടും. ആൺകുട്ടികളേ, നിങ്ങളും സ്വാതന്ത്ര്യം അർഹിക്കുന്നു. 

കഴിഞ്ഞ ദിവസം ഞാൻ ഒരു ആൺകുട്ടിയെ പരിചയപ്പെട്ടു. അവൻ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണ്. ബി.കോം പഠനം പകുതിയിൽ വച്ച്  നിർത്തി, കാരണം ചോദിച്ചപ്പോൾ വീട്ടിൽ കുറച്ച് ബാധ്യതകൾ ഉണ്ട്, ചേച്ചിക്ക് കല്യാണ ആലോചനകൾ വരുന്നുണ്ട്. താൻ പഠിച്ചു കൊണ്ടിരുന്നാൽ ഒന്നും നടക്കില്ലെന്ന എന്നാണു പറഞ്ഞത്. ആ ആൺകുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചത് അവന്റെ അച്ഛനും അമ്മയും തന്നെയാണ്. വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡം അഴിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ആൺമക്കളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുകയാണ്. നിങ്ങൾ പെൺമക്കളോട് പറയേണ്ടത് വിവാഹത്തിന് നിറയെ ആഭരണങ്ങൾ ധരിക്കണമെങ്കിൽ നിങ്ങൾ സാമ്പാദിക്കണമെന്നാണ്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മകന്റെ സ്വപ്‌നങ്ങൾ നശിപ്പിക്കേണ്ടതില്ല. ഭാര്യമാർ ജോലിക്ക് പോയാൽ അന്തസ് പോകും എന്നു പറഞ്ഞ്, ആ അധികാരം ആഘോഷിക്കുന്ന ഭർത്താക്കന്മാരോട്; ഭാര്യ വരുമാനം ഉള്ളവളായാൽ ദാമ്പത്യം കുറെ കൂടി ഭംഗിയാകും. സാമ്പത്തിക ഉത്തരവാദിത്തം പങ്കുവയ്ക്കേണ്ടതു തന്നെയാണ്. ആണിന് മാത്രമായി ഒരു ബാധ്യതയും വേണ്ട. ഭർത്താവിനെ, അച്ഛനെ, മകനെ സഹോദരനെയൊക്കെ ചേർത്തു നിർത്താൻ, കൈത്താങ്ങ് ആകുവാൻ നമ്മൾ പെണ്ണുങ്ങൾക്കും കഴിയട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com