ADVERTISEMENT

വാർധക്യത്തിൽ മക്കളുടെ വീടുകളില്‍ മാറി മാറി നിൽക്കേണ്ടി വരുമ്പോൾ മാതാപിതാക്കൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ സംഘർഷം എത്ര കഠിനമാണെന്നു വ്യക്തമാക്കി നജീബ് മൂടാടിയുടെ കുറിപ്പ്. ശരീരത്തിന്റെ ബലം കുറഞ്ഞു വരുമ്പോഴാണ് ശീലച്ച വീടും മുറിയും ശുചിമുറിയുമെല്ലാം വിട്ട് അടുത്തസ്ഥലത്തേക്ക് അവർക്ക് പോകേണ്ടി വരുന്നത്. അവരുടെ ചെറിയ സന്തോഷങ്ങളും സ്വകാര്യങ്ങളും ആ മാറ്റത്തിൽ നഷ്ടപ്പെടുന്നുവെന്നും നജീബ് കുറിക്കുന്നു.

നജീബ് മൂടാടിയുടെ കുറിപ്പ്: 

തട്ടിക്കളിക്കപ്പെടുന്ന വാർധക്യം 

‘‘കുറച്ചീസം മൂത്ത മോന്റെ കൂടെ.... പിന്നേ കൊറച്ചീസം മോളെ വീട്ടില്.... പിന്നേ ഇളയ മോന്റവിടെ’’ തിരിഞ്ഞുനോക്കാൻ ആളില്ലാത്ത വാർധക്യത്തിന്റെ കഥകൾ എമ്പാടും കേൾക്കുന്ന ഇക്കാലത്ത് നമുക്ക് പരിചയമുള്ള പ്രായം ചെന്ന മനുഷ്യർ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഭാഗ്യവാന്മാരെന്ന് ഉള്ളുകൊണ്ട് നാം പറഞ്ഞുപോകും. 

മാതാപിതാക്കളോടുള്ള സ്നേഹം കൊണ്ടായാലും ബാധ്യത എന്ന നിലയിൽ കടമ നിർവഹിക്കാനായാലും മക്കളുടെ കൂടെ കഴിയാനാവുന്നത് ഭാഗ്യം തന്നെയാണെങ്കിലും ഇങ്ങനെ മാറിമാറി ഓരോ വീട്ടിൽ താമസിക്കേണ്ടി വരുന്നത് പ്രായം ചെന്നവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയെയും പ്രയാസങ്ങളെയും കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

തങ്ങൾ പരിചയിച്ചു വരും മുമ്പ് ഇടയ്ക്കിടെയുള്ള പറിച്ചുമാറ്റൽ പ്രായമായവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയും അരക്ഷിതത്വവും നിസ്സഹായവസ്ഥയും ഓർത്ത് പറയാതിരിക്കുന്നതാണ് പലരും.

മക്കൾ മുതിർന്നതോടെ ഓരോരുത്തരായി പുതിയ വീട് വച്ചു പോവുകയും ഇത്ര കാലം ജീവിച്ച വീട് പൊളിച്ചു മാറ്റുകയോ അടച്ചിടേണ്ടി വരികയോ ചെയ്യുകയും പരസഹായമില്ലാതെ ജീവിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, മക്കളുടെ ഇഷ്ടത്തിനനുസരിച്ച് അവരോടൊപ്പം മാറിമാറി താമസിക്കേണ്ടി വരുന്ന ഏറെ മാതാപിതാക്കളും പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ കഴിയാതെ, അത് മക്കളോട് തുറന്നു പറയാനാവാതെ നിശബ്ദരാവുന്നതാണ്. പരാതി പറഞ്ഞാലും മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ല.

സ്വന്തം വീട്ടിൽ സ്ഥിരമായി ഉറങ്ങുന്ന മുറിയിൽ നിന്നൊന്ന് മാറി മറ്റൊരു മുറിയിൽ കിടന്നാൽ ഉറക്കം വരാത്തവരാണ് നമ്മളിൽ ഏറെപ്പേരും. കുറേക്കൂടി നല്ല ജോലിയും താമസസൗകര്യവും കിട്ടിയിട്ടും പഴയ മുറിയും താമസസ്ഥലവും വിട്ടുപോകാൻ മടിക്കുന്ന എത്രയോ പേരെ ഗൾഫിൽ പോലും കണ്ടിട്ടുണ്ട്. എത്ര അസൗകര്യങ്ങൾ ഉണ്ടെങ്കിലും ചിലയിടങ്ങളിൽ ലഭിക്കുന്ന കംഫർട്ടന്സ്സ് ഉള്ളിലുണ്ടാക്കുന്ന സുരക്ഷിതത്വം വിട്ടു പോകാൻ മടിക്കുന്നത് കൊണ്ടാണത്. പുതിയ ഒരിടവുമായി  ഇണങ്ങിച്ചേരാൻ എല്ലാവർക്കും എളുപ്പം സാധിക്കണമെന്നില്ല.

മനസ്സിനും ശരീരത്തിനും ബലവും ആരോഗ്യവും കുറഞ്ഞുവരുന്ന വായോധികർക്ക് അതൊട്ടും എളുപ്പമല്ല. അവർ ശീലിച്ച വീട്, മുറി, പരിചയിച്ച ടോയ്‌ലറ്റ്.. എത്രയൊക്കെ മുന്തിയ സൗകര്യങ്ങൾ ഉണ്ടെങ്കിലും മറ്റൊരിടത്ത് അവർക്ക് അതൊന്നും അത്ര കംഫർട്ട് ആകണം എന്നില്ല. എന്നാലും നിവൃത്തികേട് കൊണ്ട് പരിഭവങ്ങളില്ലാതെ പൊരുത്തപ്പെടുന്നതാണ്. പക്ഷേ ഒന്ന് പരിചയിച്ചു വരുമ്പോഴേക്കും കെട്ടും ഭാണ്ഡവുമായി മറ്റൊരിടത്തേക്ക്.....

കണ്ണിന് കാഴ്ച കുറയുമ്പോൾ, ശരീരത്തിന്റെ ബലം കുറയുമ്പോൾ അവർ ഓരോ അടി നടക്കുന്നതുപോലും വളരെ പേടിച്ചു പേടിച്ചാണ്. എവിടെയും തട്ടാതെ, വഴുക്കാതെ, വീഴാതെ കിടപ്പു മുറിയിൽ നിന്ന് ടോയ്‌ലറ്റിലേക്കും അവിടെനിന്ന് പുറത്തേക്കും കോലായയിലേക്കും അടുക്കളയിലേക്കുമൊക്കെ അവർ ഓരോ ചുവടും വയ്ക്കുന്നത് വഴുവഴുത്ത പാറയിലൂടെ നടക്കുന്ന അത്ര ആന്തലോടെയാണ്. വീണു വല്ലതും പറ്റിയാൽ എല്ലാവർക്കും ഭാരമാവുമല്ലോ എന്ന പേടിയോടെയാണ്. 

ഒരിടത്ത് അങ്ങനെ പരിചയിച്ചു വരുമ്പോഴേക്കുമാണ് മറ്റൊരു വീട്ടിലേക്ക്....

സ്ഥിരമായി താമസിച്ചു വന്ന വീടിന്റെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ അവർ കണ്ടിരുന്ന, അവരെ സന്തോഷിപ്പിച്ചിരുന്ന കാഴ്ചകൾ കൗതുകങ്ങൾ തന്റെ മാത്രമായിരുന്ന അലമാരയിൽ കരുതിവച്ച ‌സ്വകാര്യങ്ങൾ....മാറിമാറിയുള്ള താമസങ്ങളിൽ ഇതൊക്കെയും അവർക്ക് നഷ്ടപ്പെടുകയാണ്.

വലിയ വീടോ സൗകര്യങ്ങളോ ആർഭാടങ്ങളോ അല്ല അവരെ സന്തോഷിപ്പിക്കുന്നത്. സ്ഥിരമായി സ്വസ്ഥമായ ഒരിടം.

പ്രയോഗികമായി അതിന്റെ പ്രയാസം അറിയുന്നത് കൊണ്ടാണ് അവർ നിശബ്ദരാവുന്നത്. സ്നേഹം കൊണ്ടാണെങ്കിലും ബാധ്യത ഓർത്താണെങ്കിലും കൂടെ നിർത്തുന്ന മക്കളെ വിഷമിപ്പിക്കാതിരിക്കാൻ...പരാതികളും പരിഭവങ്ങളും ഇല്ലാതെ സന്തോഷം കാണിക്കുകയാണ് പലരും.

ശരീരവും മനസും ദുർബലമായി തുടങ്ങുമ്പോൾ സ്വന്തം കാര്യങ്ങൾ നിറവേറ്റാൻ ഇടക്കെങ്കിലും മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ടുപോകേണ്ടി വരുമ്പോൾ തങ്ങളുടെ ഇഷ്ടങ്ങളെ, സന്തോഷങ്ങളെ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സൗകര്യങ്ങളെ മാത്രം പരിഗണിക്കുന്നതാണ്.

അവനവന്റെ സുഖസൗകര്യങ്ങൾക്ക് പരിഗണന നൽകാതെ മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യരാണ് ഏറെയും. വാർധക്യത്തിൽ ഇങ്ങനെ മാറിമാറി പറിച്ചുനടപ്പെടേണ്ടി വരുമ്പോൾ, വേരുപിടിക്കാതെ തളിർക്കാനാവാതെ വാടിപ്പോകുന്നത് കാണാനാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com