ജെൻഡർ ന്യൂനപക്ഷങ്ങളോടുള്ള മനോഭാവം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റിയാസ് സലിം സംസാരിക്കുന്നു
അവന്റെ ശബ്ദത്തിന് എന്താണ് ഒരു കനമില്ലാത്തത്.. അവൾക്കെന്തിനാണ് ഇത്ര മസിൽ’... ജെൻഡർ ന്യൂനപക്ഷത്തിലുള്ള ആളുകൾ (LGBTQIA + സമൂഹം) സ്ഥിരമായി കേൾക്കുന്ന കളിയാക്കലുകളാകും ഇവ. എന്നാൽ, ഇത് അത്ര നിഷ്കളങ്കമോ തമാശയോ ആയി കാണാനാകുമോ? യഥാ൪ഥത്തിൽ ഒരാൾക്കു നേരെ പുറത്തു നിന്നു നിങ്ങൾ നടത്തുന്ന ആക്ഷേപവും കുറ്റപ്പെടുത്തലുമാണ് ഇവ. കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയായ റിയാസ് സലിം എന്ന ഇരുപത്തഞ്ചുകാരൻ ബിഗ്ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ കുടുംബപ്രേക്ഷകരോടു പറഞ്ഞതും ഇതാണ്. LGBTQIA + സമൂഹത്തെ ആക്ഷേപിക്കുന്നവ൪ സ്വന്തം മനസ്സിലെ പേടിയോ അരക്ഷിതാവസ്ഥയോ ആവാം പുറത്തു കാണിക്കുന്നത്. അവരും നമ്മുടെ സഹജീവികളല്ലേ, അവരെ ഒരു പ്രത്യേക വിഭാഗമായി പോലും കാണുന്നതെന്തിനെന്നു റിയാസ് ചോദിക്കുന്നു. ഒരു വലിയ പഠനമോ ഗവേഷണമോ ഒന്നും ആവശ്യമില്ല, നിങ്ങളുടെ ചുറ്റും ഒന്നു നോക്കിയാൽ മതി, അവരെ കാണാം. സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം.
പുരുഷന്മാർ/ സ്ത്രീകൾ ഇങ്ങനെയായിരിക്കണം അല്ലെങ്കിൽ ഇത്തരത്തിൽ പെരുമാറണം എന്ന ചതുരവടിവിനുള്ളിൽ അവരെ കെട്ടിയിടുന്ന സമൂഹത്തിന്റെ മനോഭാവമാണു മാറേണ്ടത്. കാഴ്ചയിൽ സ്ത്രീ ആയി ഇരിക്കുന്നവരുടെ സ്വത്വം സ്ത്രീയുടേത് ആകണമെന്നില്ല. പുരുഷന്റെ കാര്യവും അതു പോലെ തന്നെ. ഒരാളുടെ ജെൻഡർ സവിശേഷത മറ്റൊരാൾ അറിയാൻ ശ്രമിക്കുന്നത് പോലും അനാവശ്യമാണ്. ആണോ അല്ലെങ്കിൽ പെണ്ണോ അതല്ലെങ്കിൽ ട്രാൻസ്ജെൻഡറോ മാത്രമല്ല, ഇതിനു പുറമേ മറ്റു ജെൻഡർ സവിശേഷതകൾ കൂടിയുണ്ടെന്നു നാം മനസ്സിലാക്കണം. ലെസ്ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ, ഇന്റർസെക്സ്, അസെക്‌ഷ്വൽ, സാപ്പിയോസെക്‌ഷ്വൽ, പാൻസെക്‌ഷ്വൽ തുടങ്ങി ജെൻഡർപരമായും സെക്‌ഷ്വാലിറ്റിയിലും വ്യത്യസ്തരായ ഒട്ടേറെ ആളുകൾ നമുക്കു ചുറ്റുമുണ്ട്.
ഇതിനു ജനിതകവും ജൈവികവുമായ അടിസ്ഥാനമുണ്ടെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്. എന്നാൽ, ഈ പ്രത്യേകതകൾ മനസ്സിലാക്കാതെ അവരെ അകറ്റി നി൪ത്തുകയും അടിച്ചമ൪ത്തുകയും ചെയ്യുകയാണ് നമ്മുടെ പൊതു സമൂഹം എന്നും റിയാസ് പറയുന്നു. എൽജിബിടിക്യുഐഎ – പ്ലസ് സമൂഹത്തിന്റെ അവകാശങ്ങൾ, സ്ത്രീവിരുദ്ധത, ആർത്തവം, അബോർഷൻ, ടോക്സിക് പേരന്റിങ് തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ച൪ച്ചകൾ സമൂഹത്തിൽ സാധാരണമാകണം.
ന്യൂ നോ൪മൽ എന്ന ആശയം പോലും അതിനെ പിൻപറ്റിയുള്ളതാണ്. എന്നാൽ, സമൂഹത്തിൽ മാറ്റത്തിന്റെ മഴവിൽ നിറങ്ങൾ ചെറുതായിട്ടെങ്കിലും വിരിഞ്ഞു വരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. സ്വന്തം നിലപാടുകളെപ്പറ്റി കൂടുതൽ ഉച്ചത്തിൽ പറയാനായി ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ’ എന്ന നിലയിൽ പ്രവർത്തിക്കണം എന്നാണു റിയാസിന്റെ ആഗ്രഹം.