ഏകാന്തത രൂക്ഷം; ഒൻപതാം വിവാഹത്തിനൊരുങ്ങി 74കാരൻ
Mail This Article
ഒൻപതാം വിവാഹത്തിനൊരുങ്ങി ഇംഗ്ലണ്ട് സ്വദേശിയായ 74 കാരൻ റോൺ ഷെപ്പാർഡ്. ഏകാന്തത രൂക്ഷമായതാണ് വീണ്ടും വിവാഹിതനാവുക എന്ന തീരുമാനത്തിലേക്ക് ഇയാളെ നയിച്ചത്. അമേരിക്കക്കാരി റോസ് ഹാൻസുമായി പ്രണയത്തിലായിരുന്നു. ഇതുവരെ നേരിട്ടു കാണാതെയുള്ള ഇവരുടെ പ്രണയം 2019ൽ അവസാനിച്ചു. ഇതും വിവാഹത്തിന് പ്രചോദനമായി.
കൊമേഡിയന്‍ നോര്‍മന്‍ വിസ്ഡത്തിന്‍റെ മുന്‍ ടൂര്‍ മാനേജറായിരുന്നു ഇയാൾ. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ റോണിന് പല വിവാഹങ്ങളിലായി എട്ട് മക്കളുണ്ട്. 13 വര്‍ഷം നീണ്ടതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹ ബന്ധം. 2016ലാണ് റോണ്‍ അവസാന ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞത്.
1966 ലാണ് റോണിന്റെ ആദ്യ വിവാഹം. മാര്‍ഗരറ്റ് ആയിരുന്നു പങ്കാളി. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. 1973ല്‍ ജിയാനെറ്റിനെ റോണ്‍ വിവാഹം ചെയ്തു. ദാമ്പത്യം ഒരു വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. 1976ല്‍ ലെസ്ലി മൂന്നാം ഭാര്യയായി. അഞ്ച് വര്‍ഷം നീണ്ട ഈ വിവാഹബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ടായി. 1982ല്‍ കാത്തിയെയും 1986ല്‍ സൂവിനേയും 1999ല്‍ സിംഗപ്പൂർ സ്വദേശി ഉഷയേയും 2003ല്‍ വാനിയേയും 2004ല്‍ വെങ്ങിനേയും റോണ്‍ വിവാഹം ചെയ്തു. സൂവിയുമായുള്ള ദാമ്പത്യമാണ് 13 വർഷം നീണ്ടത്.
ഇത്രയധികം വിവാഹങ്ങൾക്കുശേഷവും പ്രണയത്തിലുള്ള പ്രതീക്ഷ തനിക്ക് നഷ്ടമായിട്ടില്ലെന്നാണ് റോണ്‍ പറയുന്നത്. ഏകാന്തത താന്‍ ഇഷ്ടപ്പെടുന്നില്ല. സംസാരിച്ചിരിക്കാനും പിന്തുണയ്ക്കാനും ചുറ്റിക്കറങ്ങാനും ഒരു പങ്കാളിയെ ൃആഗ്രഹിക്കുന്നു. പങ്കാളി ഇല്ലാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ താനിപ്പോള്‍ പുറത്തേക്ക് ഇറങ്ങാറില്ലെന്നും റോണ്‍ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി യുകെയിലെ ഒരു സ്ത്രീയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഡെവണ്‍ലൈവിന് നല്‍കിയ അഭിമുഖത്തില്‍ റോണ്‍ പറഞ്ഞു.
2014ല്‍ ‘ലോര്‍ഡ് ഓഫ് വെഡ്ഡിങ്സ്’ എന്ന പേരില്‍ തന്‍റെ ആത്മകഥ പുറത്തിറക്കിയ റോണ്‍ ‘ദ് വൈഫ് കലക്ടർ’ എന്ന പേരില്‍ രണ്ടാമതൊരു പുസ്തകം കൂടി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്.