ADVERTISEMENT

അമ്മയുടെ നാലാം ചരമവാര്‍ഷികത്തിൽ ഓർമക്കുറിപ്പുമായി നടി ഊർമ്മിള ഉണ്ണി. ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം തൊട്ടാണ് നമുക്ക് വയസ്സാകുന്നത്. നമ്മൾ കുട്ടിയല്ലാതാവുന്നത്. നഷ്ടപ്പെടുമ്പോൾ അമ്മയോളം നോവു നൽകുന്ന മറ്റൊന്നും ഭൂമിയിലില്ല എന്നത് വലിയ സത്യമാണെന്നും ഊർമിള കുറിച്ചു. അമ്മയില്‍ നിന്നു കൈമാറിക്കിട്ടിയ തയ്യല്‍ മെഷീനുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ അനുഭവവും കുറിപ്പിലുണ്ട്.

 

ഊർമ്മിള ഉണ്ണിയുടെ കുറിപ്പ് വായിക്കാം:

 

കഴിഞ്ഞ പിറന്നാളിന് ഉത്തര എനിക്കൊരു തുന്നൽ മെഷീൻ വാങ്ങി തന്നു. മെഷീൻ വിശേഷതകളുള്ളതും വില കൂടിയതുമാണ്. എങ്കിലും അമ്മ എനിക്കു തന്ന പഴയ മെഷീൻ കൊടുത്തതാണ് ചെറിയൊരു വിഷമം. അത് മെഷീനില്ലാത്ത ഒരു പാവം തുന്നൽക്കാരന് ഉപയോഗമായി എന്നതൊരു സമാധാനം.

ആ പഴയ മെഷീന് 60 വർഷം പഴക്കമുണ്ട്. അഛൻ അമ്മയ്ക്ക് ആദ്യം വാങ്ങിക്കൊടുത്ത സമ്മാനമാണത്രേ. അഛനാണ് അമ്മയുടെ ഗുരു. എല്ലാ വെട്ടു കഷ്ണങ്ങള്‍ കൊണ്ടും അവർ തുന്നി പഠിച്ചു. എനിക്കും ചേച്ചിക്കും ധാരാളം പുതിയ ഉടുപ്പുകൾ അമ്മ തുന്നിത്തന്നു.

എനിക്ക് 5 വയസ്സുള്ളപ്പോഴാണ് പാവക്കുട്ടിക്ക് ഒരു ഉടുപ്പു തുന്നണം എന്ന മോഹം ആദ്യമായി തോന്നിയത്. മെഷീന്റെ അടുത്തിരുന്ന ഒരു വെള്ളത്തുണി വെട്ടികുത്തി എടുത്തു തുന്നാൻ തുടങ്ങി. സൂചി കയ്യിൽ കൊണ്ട് എന്റെ അലർച്ചകേട്ട് അമ്മ ഓടി വന്നു. ചേച്ചിയുടെ യൂണിഫോമിനു വെട്ടിവച്ച തുണിയാണ് ഞാൻ നശിപ്പിച്ചത്. മാത്രമല്ല സ്വയമേയുള്ള പരീക്ഷണവും. അമ്മ എന്നെ ഒന്നു പിച്ചി. അത് ആദ്യത്തേതും അവസാനത്തേതുമായിരുന്നു. പിന്നൊരിക്കലും അമ്മ എന്നെ നോവിച്ചിട്ടില്ല.

വൈകാതെ അമ്മ എനിക്ക് തുന്നൽ പഠിപ്പിച്ചു തന്നു. തോർത്തിന്റെ വക്കടിക്കാനും സാരിക്കു ഫോൾ തുന്നാനുമൊക്കെ. തുന്നുമ്പോഴൊക്കെ അമ്മ എന്നെക്കൊണ്ട് പാട്ടു പാടിക്കും. ജാനകിയമ്മയുടെ പഴയ പാട്ടുകൾ. അമ്മ മാത്രമെ എന്നെക്കൊണ്ട് പാട്ട് പാടിക്കാറുള്ളു. കാരണം ഞാനൊരു പാട്ടുകാരിയല്ല എന്ന സത്യം എനിക്കും അമ്മയ്ക്കും മാത്രം അറിയില്ലായിരുന്നു.

ഞാൻ പാവാടയിൽ നിന്ന് സാരിയിലേക്കു കയറിയ കാലം. ഞാനും അമ്മയും ഒരേ ടീച്ചറുടെ കീഴിൽ സാരി ബ്ലൗസ് തയ്ക്കാൻ പഠിച്ചു. എന്റെ തുന്നൽ തീരെ വൃത്തിയില്ല എന്ന് ടീച്ചർ കൂടെ കൂടെ പറയുമായിരുന്നു. അമ്മയുടേത് അതിമനോഹരമെന്നും. എനിക്ക് വാശിയായി. ഞാൻ കുറച്ചു കൂടെ പരിഷ്കാരിയായ ഒരു ടീച്ചറെ ടൗണിൽ കണ്ടുപിടിച്ചു. മെഷീൻ എംബ്രായ്ഡറിയിൽ പ്രവീണ്യം നേടി. ഇന്നും തോർത്തിനു വക്കടിക്കാനെ അറിയൂ എന്നു പറഞ്ഞ് വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുന്നിൽവച്ച് ഞാൻ അമ്മയെ കളിയാക്കുമായിരുന്നു. കട്ട് വർക്ക് ചെയ്ത സാരിയുടുത്ത് ഞാൻ അഭിനന്ദനങ്ങൾ വാങ്ങിയെടുത്തു.

വർഷങ്ങൾക്കുശേഷം അഛന്റെ മരണം കഴിഞ്ഞ് അമ്മയുടെ പെട്ടികളും മറ്റും ഉമ ചേച്ചിയുടെ വീട്ടിലേക്കു മാറ്റുകയായിരുന്നു ഞങ്ങൾ. അമ്മയുടെ ഡയറിയും അഛന്റെ ചില ഷർട്ടുകളും എന്റെ മുഖചിത്രം വന്ന ചില മാസികകളും ഒരു ബാഗിൽ ഉണ്ടായിരുന്നു. അതിനിടയിൽ ഞാൻ എന്നോ ഉപേക്ഷിച്ച, മുഷിഞ്ഞ, കട്ട് വർക്ക് ചെയ്ത സാരി കണ്ടു. അമ്മ അതു കയ്യിലെടുത്തു പറഞ്ഞു ‘ഊർമിള കഷ്ടപ്പെട്ട് പുറംവേദനിച്ച് തുന്നിയുണ്ടാക്കിയ സാരിയല്ലേ, ഞാനിത് ഒരിക്കലും കളയില്ല, എത്ര പഴകിയാലും. ഇത്തരം എംബ്രോയ്ഡറിയൊന്നും എനിക്കീ ജന്മം പറ്റില്ല. എനിക്കു പറ്റാത്തത് ഊർമ്മിള പഠിച്ചല്ലോ. ഓർമയ്ക്കായി എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ!!. എന്റെ നാവിറങ്ങിപ്പോയി. ഒരക്ഷരം മിണ്ടാനാവാതെ ഞാൻ നിന്നു. അഹങ്കാരത്തിനു കിട്ടിയ പിച്ചായിരുന്നു ആ വാക്കുകൾ.

വീണ്ടും 10 വർഷങ്ങൾ. അമ്മയുടെ മരണശേഷം ആ പഴയ തുന്നൽ മെഷീൻ ഞാൻ എറണാകുളത്തെ വീട്ടിൽ കൊണ്ടുവന്നു. കാഴ്ചയിൽ പഴകിയെന്നേയുള്ളു, തുരുമ്പെടുത്തെങ്കിലും അതിപ്പോഴും നല്ല കണ്ടീഷനിലാണ്.

‘‘എത്ര പഴകിയാലും ഈ വീട്ടിൽ ഒന്നും കളയില്ല, എല്ലാത്തിനും സെന്റിമെന്റ്സ് പറഞ്ഞോണ്ടിരിക്കും’’– ഈ കാര്യത്തിൽ അഛനും മകൾക്കും എന്നെ പറ്റി ഒരേ അഭിപ്രായമാണ്. പലകയും ചക്രവും പെഡലും ഒന്നുമില്ലാത്ത പുതിയ വെളുത്ത മെഷീൻ വീട്ടിലെത്തിയപ്പോൾ ഒരാൾക്ക് തുന്നാൻ ഒരു മെഷീൻ പോരേ എന്ന് എനിക്കു തന്നെ തോന്നി. 

ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം തൊട്ടാണ് നമുക്ക് വയസ്സാകുന്നത്. നമ്മൾ കുട്ടിയല്ലാതാവുന്നത്. നഷ്ടപ്പെടുമ്പോൾ അമ്മയോളം നോവു നൽകുന്ന മറ്റൊന്നും ഭൂമിയിലില്ല എന്നത് വലിയ സത്യം. പിറന്നാൾ സമ്മാനം കയ്യിൽ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. ഉത്തരയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് കാഡ്ബോഡ് പെട്ടി പതുക്കെ തുറന്നു. പുതിയ വെളുത്തമെഷീൻ എന്റെ കട്ടിലിനരികിൽ ഒതുങ്ങി ഇരുന്നു. നൂലു കോർക്കാൻ ഇരുന്നപ്പോൾ അമ്മ പറഞ്ഞു തന്നത് തെറ്റിച്ചില്ല. ‘തൊട്ടു നെറുകയിൽ വെച്ചിട്ടേ തുടങ്ങാവൂ. അച്ഛനേം അമ്മേം മനസ്സിൽ ധ്യാനിച്ചു. എന്നിട്ട് പതുക്കെ വിളിച്ചു "അമ്മേ ....!!!

മറുവിളി കേൾക്കാതെ അവിടെ നിറയുന്ന ശൂന്യതയുണ്ടല്ലോ, അത് അമ്മയെ നഷ്ടപ്പെട്ടവർക്കു മാത്രമെ അറിയൂ. നികത്താനാവാത്ത വേദന!

ഊർമ്മിള ഉണ്ണി

---------------------

(അമ്മ പോയിട്ട് ഇന്നേക്ക് 4 വർഷം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com