ADVERTISEMENT

ജന്മനാ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളർന്ന കോഴിക്കോട് സ്വദേശി ലയജ, അപകടത്തിൽ പരുക്കേറ്റ് തളർന്നു കിടപ്പിലായ ഇടുക്കി സ്വദേശി സിജി ജോസഫ്. വിധി ഒരു മയവുമില്ലാതെ അവരുടെ ജീവിതത്തിൽ ഓടിക്കളിക്കുന്നതിനിടെയാണ് പ്രണയം ഇരുവരെയും ഒന്നിപ്പിച്ചത്. പൊരുതിക്കയറാനുള്ള ആത്മവിശ്വാസവുമായി അവർ കൈകൾ ചേർത്തു പിടിച്ചു. പ്രണയമാസത്തിൽ പുതിയ ജീവിതത്തിലേക്ക് ‘ഓടിക്കയറുന്ന’ ലയജയ്ക്കും സിജിക്കും മറ്റ് ആകുലതകളൊന്നുമുണ്ടായിരുന്നില്ല. ‘വിവാഹം ആർഭാടപൂ‍ർവമല്ല, പിന്നെന്തിന് മറ്റുള്ള കാര്യങ്ങളോർത്ത് ടെൻഷനടിക്കണം’. സിജിയുടെ ചിന്ത ഇങ്ങനെയായിരുന്നെങ്കിലും പ്രായത്തേക്കാൾ പക്വതയുള്ള രണ്ടുപേർ അവർക്കൊപ്പം കൂടി; ധനലക്ഷ്മിയും മാധവ് കൃഷ്ണനും. വിവാഹത്തിനു ചേച്ചിക്കും ചേട്ടനും കുടുംബത്തിനും അണിയാനുള്ള വസ്ത്രങ്ങൾ അവരുടെ സമ്മാനമാണെന്നും കുട്ടികൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച ധനലക്ഷ്മിയും മാധവും ആ തുകയാണ് ലയജയ്ക്കും സിജിക്കും വിവാഹ സമ്മാനമായി നൽകുന്നത്.

 

ഇതൊക്കെയല്ലേ ഞങ്ങളെക്കൊണ്ടു പറ്റൂ...

talk-with-star-kids-who-buy-wedding-dresses-for-siji-layaja4
മാധവ് കൃഷ്ണ

 

വിജയ് യേശുദാസ് നായകനാകുന്ന ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചാണ് ധനലക്ഷ്മിയും മാധവും ആദ്യമായി കാണുന്നത്. ഒരേ സ്വഭാവക്കാരായ രണ്ടുപേരും നന്നായി അടുത്തു. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ പരസ്പരം പറയുന്നതിനിടെയാണ് മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷമാകുന്നതിനെപ്പറ്റിയും അവർ സംസാരിച്ചത്. നേരത്തേതന്നെ മറ്റുള്ളവരെ സഹായിക്കാൻ സമയവും പണവും കണ്ടെത്തിയവരാണ് ഇരുവരും. പഴയ പല കഥകളും പറഞ്ഞ്, അസ്സലായി അഭിനയിച്ച് രണ്ടുപേരും ലൊക്കേഷനിൽനിന്നു യാത്രയായി. പക്ഷേ, സൗഹൃദം ഫോണിലൂടെ തുടർന്നു. 

talk-with-star-kids-who-buy-wedding-dresses-for-siji-layaja7
ധനലക്ഷ്മി

 

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ധനലക്ഷ്മി സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തെപ്പറ്റി കേട്ടത്. അത് മാധവിനെ വിളിച്ചറിയിച്ചു. പടംവരയും ക്രാഫ്റ്റും ആഭരണ നിർമാണവുമെല്ലാം പ്രിയമായ ധനലക്ഷ്മിയും പടം വരയിൽ കേമനായ മാധവും അവാർഡിന് അപേക്ഷിച്ചു. കാസർകോട് ജില്ലയിലെ ഉജ്ജ്വല ബാല്യം പുരസ്കാരം ധനലക്ഷ്മിക്കും ഇടുക്കി ജില്ലയിലെ പുരസ്കാരം മാധവിനും ലഭിച്ചു. ഇരുപത്തിയയ്യായിരം രൂപയായിരുന്നു സമ്മാനത്തുക. 

 

‘‘ആരോഗ്യമന്ത്രിയിൽനിന്ന് അവാ‍ർഡ് വാങ്ങി തിരിച്ചു വന്നപ്പോഴാണ് ഞാൻ സിജിച്ചേട്ടനെ പറ്റി ചിന്തിച്ചത്. പണ്ടേ, ചേട്ടനെ പരിചയമുണ്ട്. കൂട്ടം എന്ന ചാരിറ്റി ഗ്രൂപ്പിൽ ഞാൻ മെമ്പറാണ്. അതിൽ നിന്നാണ് സിജി ചേട്ടനെപ്പറ്റി കേൾക്കുന്നത്. ആയിടയ്ക്കാണ് ചേട്ടനും ലയജ ചേച്ചിയും തമ്മിൽ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞത്. അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എപ്പോഴും അച്ഛനോട് പറയുമായിരുന്നു. അപ്പോഴാണ് ഭാഗ്യംപോലെ കുറച്ച് പണം കയ്യിൽ കിട്ടിയത്. പിന്നെ ഒന്നും നോക്കീല, അവർക്കു വിവാഹസമ്മാനം നൽകാമെന്നു തീരുമാനിച്ചു’’ മാധവ് ഇക്കാര്യം ധനലക്ഷ്മിയോടു പറഞ്ഞു. കേട്ടപാതി അവൾക്കും സമ്മതം. ‘‘കയ്യിൽ കിട്ടിയ പണം വെറുതെ കളയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നെക്കൊണ്ട് ആർക്കെങ്കിലും ഒരു സഹായമാവട്ടെ എന്നാണ് കരുതിയത്. മാധവ് പറഞ്ഞത് നല്ലൊരു ഐഡിയയെന്നാണ് തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല, ഞാനുമുണ്ടെന്നു മാധവിനോട് പറഞ്ഞു.’’

talk-with-star-kids-who-buy-wedding-dresses-for-siji-layaja3
മാധവ് കൃഷ്ണ കുടുംബത്തോടൊപ്പം

 

കുട്ടികളൊരുമിച്ചെടുത്ത തീരുമാനം വീട്ടുകാരെ അറിയിച്ചു. വിവാഹവസ്ത്രം സമ്മാനിക്കാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. ‘‘സിജി ചേട്ടനെയും ലയജ ചേച്ചിയെയും അറിയിച്ചപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി. രണ്ടുപേർക്കും ഇഷ്ടപ്പെട്ട വസ്ത്രമാണ് വാങ്ങുന്നത്. ചേച്ചിക്ക് ഗൗൺ വാങ്ങണം. ഇഷ്ടപ്പെട്ട കളറൊക്കെ ചോദിക്കണം. നമ്മടെ ഇഷ്ടല്ലല്ലോ, അവരുടെ കല്യാണത്തിന് അവരല്ലേ പറയേണ്ടത്.’’  പ്രായം പതിനഞ്ച് ആയിട്ടില്ല രണ്ടുപേർക്കും. പക്ഷേ, മറ്റുള്ളവർക്കു േവണ്ടി സമയം കണ്ടെത്താനും സഹായിക്കാനും മാത്രം അവർ‌ വളർന്നിരിക്കുന്നു.

talk-with-star-kids-who-buy-wedding-dresses-for-siji-layaja5
ധനലക്ഷ്മി അച്ഛനും അമ്മയോടുമൊപ്പം

 

സൈക്കിൾ വാങ്ങാൻ ഇനിയും സമയമുണ്ടല്ലോ...

 

ഗിയറുള്ള ഒരു സൈക്കിൾ കുറേക്കാലമായി മാധവ് മനസ്സിൽ കൊണ്ടുനടക്കുന്ന ഒരാഗ്രഹമാണ്. അച്ഛന് തടി വ്യവസായമാണ്. അമ്മ സ്കൂൾ ടീച്ചർ. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് മകന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ച് കൊടുക്കണമെന്നുണ്ടെങ്കിലും പലപ്പോഴും സാമ്പത്തികം ഒരു പ്രശ്നം തന്നെയാണ്. പക്ഷേ, അതിന്റെ പരിഭവമൊന്നും മാധവിനില്ല. അച്ഛനും അമ്മയും എങ്ങനെയാണ് തന്നെയും അനുജനെയും വളർത്തുന്നതെന്ന് അവനു നന്നായി അറിയാം. അയ്യായിരം രൂപയെങ്കിലും വേണം ഒരു ഗിയർ സൈക്കിൾ വാങ്ങാൻ. അത്രയും പണമില്ലാത്തതു കൊണ്ട് അവരെല്ലാം അതങ്ങ് മറന്നു. ‘‘ഉജ്ജല ബാല്യം പുരസ്കാരത്തിനെ പറ്റി കേട്ട് അപേക്ഷിച്ചെങ്കിലും കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ഒരുപാട് പേരുടെ ഇടയിൽനിന്ന് എന്നെ സെലക്ട് ചെയ്തത് ഇപ്പോഴും ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്.’’ അവാർഡിനൊപ്പം പൈസ കൂടി കിട്ടും എന്ന് കേട്ടപ്പോൾ പഴയ ആ മോഹം മാധവിന്റെ മനസ്സിൽ ഉദിച്ചുവന്നു– ഗിയറുള്ള സൈക്കിൾ വാങ്ങി അടിപൊളിയായി യാത്ര ചെയ്യണം. 

 

സിജിയുടെ കല്യാണക്കാര്യം േകട്ടപ്പോൾ പക്ഷേ അവൻ ആ മോഹം മറന്നു. സിജിയെ സഹായിക്കണം എന്നത് മാത്രമായി ചിന്ത. ‘‘സൈക്കിളൊക്കെ വാങ്ങാൻ ഇനി എത്രയോ കാലമുണ്ട്, സിനിമേലൊക്കെ അഭിനയിച്ച് ചെലപ്പോ കുറച്ചധികം പൈസയൊക്കെ കിട്ടുമല്ലോ, അന്ന് വീട്ടില് വേറെ ആവശ്യമൊന്നുമില്ലെങ്കിൽ നല്ല ഒന്നാന്തരം സൈക്കിൾ തന്നെ വാങ്ങാലോ....’’. ഒന്‍പതാം ക്ലാസുകാരനായ ഒരു പയ്യന്റെ വാക്കുകളിലെ ആ ഉറപ്പും ആരെയും സഹായിക്കാനുള്ള മനസ്സുമാണ് അവന്റെ അച്ഛന്റെയും അമ്മയുടെയും ധൈര്യം. ഇത്ര ചെറുപ്രായത്തിൽത്തന്നെ മകൻ ചെയ്തു കൂട്ടിയ കാര്യങ്ങളിൽ അവർക്കെപ്പോഴും അഭിമാനമാണ്. അവനു പറ്റുന്നതുപോലെ എല്ലാവരെയും ഇനിയും അവൻ സഹായിക്കണം...ഇത്ര മാത്രമേ ആ അച്ഛനും അമ്മയ്ക്കും ആഗ്രഹമുള്ളൂ.

 

സ്കൂളിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം...

 

മിന്നു (ധനലക്ഷ്മി) നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾക്കൊരു പൊന്നനുജത്തി ജനിക്കുന്നത്. പൊന്നുമണിയുടെ കാര്യങ്ങളെല്ലാം നോക്കിയത് മിന്നുവായിരുന്നു. സ്കൂളിൽ പോകുന്ന സമയം മാത്രമാണ് അവൾ പൊന്നുമണിയെ പിരിഞ്ഞത്. എപ്പോഴും കൂടെനിർത്തി ജീവനെ പോലെ അവൾ പൊന്നുമണിയെ സ്നേഹിച്ചു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ചെറിയ പ്രായത്തിൽത്തന്നെ പൊന്നുമണി അവരെ വിട്ടുപോയി. എല്ലാവരും പതുക്കെ പൊന്നുമണിയെ മറക്കാൻ തുടങ്ങിയെങ്കിലും മിന്നുവിന് അതിനു സാധിച്ചില്ല. ഓരോ തവണ അവളുടെ വോർപാടിന്റെ സങ്കടം മറക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ തെളിമയോടെ അവളുടെ ഓ‍ർമകൾ മിന്നുവിനെ തേടിയെത്തി. കരഞ്ഞു തളർന്നിരുന്ന മിന്നുവിന് എല്ലാ സപ്പോർട്ടുമായി കൂടെയുണ്ടായിരുന്നത് അവളുടെ ടീച്ചർമാരാണ്. അന്ന് പൊന്നുമണിയെ നഷ്ടമായതിന്റെ സങ്കടം മറക്കാൻ വേണ്ടി അവൾ തന്നെ കണ്ടുപിടിച്ചതാണ് ക്രാഫ്റ്റ് നിർമാണവും ആഭരണ നിർമാണവും പടം വരയുമെല്ലാം. എല്ലാത്തിനും കൂട്ടുനിന്നത് നാലിലാംകണ്ടം യുപി സ്കൂളിലെ അധ്യാപകർ. അന്ന് മുതൽ അവൾക്ക് ഏറ്റവും പ്രിയം ആ സ്കൂളാണ്. ആൽബത്തിലും ഷോർട്ട്ഫിലിമുകളിലുമൊക്കെ അഭിനയിച്ചു  കിട്ടിയ പണം സ്കൂളിന് നൽകാനാണ് അവൾ താൽപര്യം കാണിച്ചത്. മരിച്ചുപോയ അച്ഛച്ഛന്റെ പേരിൽ സ്കൂളിലെ മികച്ച വിദ്യാർഥിക്ക് അവാർഡ് നൽകാനായി പണം നൽകിയതും അവളുടെ സമ്പാദ്യത്തിൽ നിന്നാണ്. ‘‘ഉജ്ജല ബാല്യം പുരസ്കാര തുകയും സ്കൂളിനു വേണ്ടി ഉപയോഗിക്കാനായിരുന്നു ആഗ്രഹം. പക്ഷേ അപ്പോഴാണ് മാധവ് ഇക്കാര്യം പറയുന്നത്. പിന്നെ ഒന്നും നോക്കിയില്ല. ലയജ ചേച്ചിക്കും സിജി ചേട്ടനും വിവാഹ സമ്മാനം വാങ്ങാൻ തീരുമാനിച്ചു.’’ കുട്ടിക്കാലം മുതൽ മിന്നു മറ്റുള്ളവരെ സഹായിക്കാൻ‌ മനസ്സുകാട്ടാറുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും അച്ഛനും അമ്മയും പറയുന്നു.

 

ഫെബ്രുവരി 19 ന് കോഴിക്കോട്ടു നടക്കുന്ന ചടങ്ങിലാണ് ലയജയ്ക്കും സിജിക്കുമുള്ള വിവാഹസമ്മാനം കൈമാറുന്നത്.  23 ന് ഇടുക്കിയിലാണ് വിവാഹം. ആ സന്തോഷവേളയിൽ അവർക്കൊപ്പമുണ്ടാകണമെന്നാണ് ധനലക്ഷ്മിയുടെയും മാധവിന്റെയും ആഗ്രഹം.

 

Content Summary: Interview, Star Kids Madhav and Dhanalakshmi who Decided to Buy Wedding Dresses for Differently Abled Couples Siji and Layaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com