‘എന്റെ മുറിവ് കണ്ട് അച്ഛൻ കരയും, റിസ്ക് ആണെന്ന് അറിയാമായിരുന്നു, എനിക്ക് വലുത് അച്ഛന്റെ ജീവൻ’; കരളിന്റെ കരളായി ദേവനന്ദ
Mail This Article
അച്ഛനും അമ്മയും മാത്രമല്ല, കേട്ടവരാരും സമ്മതിച്ചില്ല. ഡോക്ടർമാരും‘നോ’ പറഞ്ഞു, എന്നിട്ടും അവൾ പിന്മാറിയില്ല. പ്രാണനായ അച്ഛനെ തിരികെക്കിട്ടാൻ സ്വന്തം പ്രാണൻ കൊടുക്കാനും അവൾ തയാറായിരുന്നു. തന്റെ കരൾ പകുത്തു നൽകി അച്ഛന്റെ കരളിന്റെ കരളായിരിക്കുകയാണ് 17കാരി ദേവനന്ദ. ശസ്ത്രക്രിയ കഴിഞ്ഞ് തൃശൂർ കോലേരിയിലെ വീട്ടിൽ അധികമാരോടും ഇടപഴകാതെ, വേദനകളെ അതിജീവിച്ച്, മുറിവ് ഉണങ്ങുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് അവൾ. വിശ്രമകാലയളവ് കഴിഞ്ഞ് ദേവനന്ദ നേരെ പോകുന്നത് പ്ലസ് ടു പരീക്ഷയെഴുതാനാണ്. അച്ഛൻ പ്രതീഷിന് അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്നറിഞ്ഞപ്പോൾ ഈ കൗമാരക്കാരി അതിനു തയാറാവുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും മറ്റു ദാതാക്കളെ കിട്ടാത്തതുമൊക്കെയാണ് ദേവനന്ദയെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലേക്കു നയിച്ചത്. പ്രായപൂർത്തിയാകാതെ അവയവം ദാനം ചെയ്യാനാകില്ലെന്നു പറഞ്ഞ് ഡോക്ടർമാർ മാറ്റി നിർത്തിയപ്പോൾ നിയമവഴി തേടി കോടതി ഉത്തരവ് നേടിയെടുത്തു ദേവനന്ദ. പ്രശംസാ വാക്കുകളോടെയാണ് കോടതി ദേവനന്ദയ്ക്ക് കരൾ ദാനത്തിന് അനുമതി നൽകിയത്. ആലുവ രാജഗിരി ആശുപത്രിയിൽ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അച്ഛനും മകളും ഇപ്പോൾ വിശ്രമത്തിലാണ്. എന്തിനാണ് ഈ പ്രായത്തിൽ ഇത്ര റിസ്ക് എടുത്തതെന്നു ചോദിക്കുന്നവരോട് ഒറ്റ ഉത്തരമേ ദേവനന്ദയ്ക്കുള്ളു: ‘സ്വന്തം വീട്ടിലൊരാൾക്ക് ഈയവസ്ഥ വരുമ്പോഴേ അതു മനസ്സിലാകൂ’. ദേവനന്ദ മനോരമ ഓൺലൈനിനൊപ്പം.