വർഷങ്ങൾക്ക് മുൻപ് വിവാഹമോചനം, അമ്മയ്ക്കൊരു കൂട്ടുവേണമെന്നു കരുതി; വിവാഹം നടത്തി, ആ മകൾ പറയുന്നു

Mail This Article
അമ്മയോളം കരുണ മക്കൾക്കുണ്ടെങ്കിൽ ആറ്റിലെ വെള്ളം മുകളിലേക്ക് ഒഴുകുമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ആയുസ്സും ആരോഗ്യവും മക്കൾക്കു വേണ്ടി മാറ്റിവയ്ക്കുന്ന അമ്മമാർ നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ എപ്പോഴെങ്കിലും അവരുടെ സന്തോഷമെന്താണെന്ന് മക്കൾ ചിന്തിക്കാറുണ്ടോ? വളരെ കുറവായിരിക്കും. മാതാപിതാക്കളുടെ വിവാഹം കൂടിയ മക്കൾ ഉണ്ടാകുമെങ്കിലും മക്കൾ മുൻകൈയെടുത്ത് മാതാപിതാക്കളുടെ വിവാഹം നടത്തുന്നത് അപൂർവമാണ്. ഇത്രയും നാൾ തങ്ങൾക്കു വേണ്ടി ജീവിച്ച അമ്മയ്ക്ക് ഒരു കൂട്ട് കണ്ടെത്തി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു ആലപ്പുഴ സ്വദേശിയായ അഭിഭാഷക ഗായത്രി കൃഷ്ണ. അമ്മയുടെ വിവാഹം നടത്തിയതിനെ കുറിച്ച് മനോരമ ഓൺൈലനിനോട് സംസാരിക്കുകയാണ് ഗായത്രി. താനും സഹോദരനും ഓരോ ജീവിതം തിരഞ്ഞെടുത്താൽ അമ്മയ്ക്ക് ഒറ്റപ്പെടൽ നേരിടേണ്ടിവരുമെന്ന് കരുതിയല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിനു പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നും ഗായത്രി പറഞ്ഞു.
അമ്മയ്ക്കൊരു പങ്കാളി
‘‘അമ്മ സിംഗിൾ പാരന്റ് ആയിരുന്നു. അച്ഛനും അമ്മയും തമ്മിൽ വർഷങ്ങൾക്കു മുൻപുതന്നെ വിവാഹമോചിതരായി. അച്ഛൻ അക്കാലത്തു തന്നെ മറ്റൊരു വിവാഹം കഴിച്ചു. അന്നു മുതൽ അമ്മ ഞങ്ങൾക്കു വേണ്ടി ജീവിച്ച വ്യക്തിയാണ്. എനിക്ക് 25ഉം അനിയന് 23 വയസ്സുമാണ് പ്രായം. നമ്മൾ പക്വത വന്ന വ്യക്തികളായല്ലോ. അങ്ങനെ ചിന്തിച്ചപ്പോഴാണ് അമ്മയ്ക്ക് ഒരു പങ്കാളി വേണമെന്ന ചിന്ത വന്നത്. പക്ഷേ, അമ്മയ്ക്ക് ഒട്ടുംതാത്പര്യമുണ്ടായിരുന്നില്ല. ഞങ്ങൾ അമ്മയെ നിർബന്ധിച്ചില്ല. പതുക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ആ സമയത്താണ് എന്റെ സുഹൃത്തു മുഖാന്തരം ഈ വിവാഹാലോചന വന്നത്. അദ്ദേഹത്തോടു സംസാരിച്ചപ്പോൾ അമ്മയ്ക്ക് ഓകെയാണെന്നു തോന്നി. നമ്മുടെ കുടുംബവുമായി സൗഹൃദത്തിൽ പോകുന്ന ഒരാളാണെന്നു തോന്നി. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്.’’

ഒറ്റയ്ക്കു മതി എന്ന് അമ്മ
‘‘എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തന്നെ അമ്മയും അച്ഛനും വേർപിരിഞ്ഞിരുന്നു. അമ്മയുടെ ആദ്യവിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. പിന്നീട് ആ ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അച്ഛന്റെ വീട്ടുകാരെല്ലാം അമ്മയ്ക്കു പൂർണ പിന്തുണ നൽകിയിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞ ശേഷം അമ്മയും ഞങ്ങൾ രണ്ടുമക്കളുമായിട്ടായിരുന്നു ജീവിതം. മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ചു പറയുമ്പോൾ ഇത്രയും കാലം ഒറ്റയ്ക്കായിരുല്ലോ. ഇനിയും അങ്ങനെ മതി എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിട്ട വ്യക്തിയാണ് ഞങ്ങളുടെ അമ്മ. അതെല്ലാം അമ്മയുടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഞങ്ങളെ അറിയുന്നവർക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഈ വിവാഹത്തിന് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു.’’
ഒരുകൂട്ട് എന്ന ആശയം
ഒരാൾക്ക് ഒരു കൂട്ടു വേണം എന്ന ആശയമാണ് ഞങ്ങൾ ഇതിലൂടെ പറയാൻ ഉദ്ദേശിച്ചത്. അമ്മയ്ക്ക് ഇത്രകാലവും ഞങ്ങളുണ്ടായിരുന്നു. പക്ഷേ, അമ്മയെ മനസ്സിലാക്കുന്ന ഒരു പങ്കാളി അല്ലെങ്കിൽ സുഹൃത്ത് എന്നു പറുയന്നത് എപ്പോഴും വ്യത്യസ്തമാണല്ലോ. ഞങ്ങൾ നാളെ ഒരു ജോലിയും ജീവിതവുമായി പോകുമ്പോൾ അമ്മ ഒറ്റപ്പെടും എന്ന രീതിയിൽ അല്ല അങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. നമ്മൾ എല്ലാവരും ഒരേവീട്ടിൽ ആണെങ്കിലും ‘പാർട്നര്‍ഷിപ്പ്’ എന്നത് വ്യത്യസ്തമാണ്. അമ്മയെ മനസ്സിലാക്കുന്ന ഒരു സുഹൃത്തും പങ്കാളിയും അമ്മയ്ക്കു വേണമെന്നാണ് ഞങ്ങൾ കരുതിയത്. കുറേവർഷങ്ങളായി ഞങ്ങൾ ഇതേകുറിച്ചു സംസാരിക്കുന്നുണ്ട്. അമ്മയ്ക്ക് ചെറുപ്പത്തിലൊക്കെ നിരവധി ആലോചനകൾ വന്നിട്ടുണ്ട്. ഞങ്ങളെ വളർത്തണം. ഞങ്ങൾക്കുവേണ്ടി സമയം മാറ്റിവയ്ക്കണം എന്നുള്ളതുകൊണ്ടാണ് അമ്മ അന്നൊന്നും സമ്മതിക്കാതിരുന്നത്. അച്ഛന്റെയോ അമ്മയുടേയോ വീട്ടിൽ നിന്ന് സ്വത്തുക്കളൊന്നും വാങ്ങിയിട്ടില്ല. വിവാഹമോചന സമയത്ത് അമ്മ നഷ്ടപരിഹാരമൊന്നും വാങ്ങിയിട്ടില്ല. സ്വന്തംനിലയിലാണ് ജീവിച്ചത്. എല്ലാം നമ്മള്‍ അധ്വാനിച്ചു നേടിയെടുത്തതാണ്. ആദ്യം നമുക്കുണ്ടായിരുന്നതെല്ലാം വിവാഹ മോചനത്തിലൂടെ നഷ്ടമായി.ഞങ്ങളെ വളർത്തിയതും പഠിപ്പിച്ച് ഈ നിലയിലെത്തിച്ചതും അമ്മയുടെ കഠിനാധ്വാനമാണ്. അമ്മയെ വിവാഹം കഴിച്ചയാൾ ബിസിനസുകാരനാണ്. അവരുടെ സ്വകാര്യത മാനിക്കുന്നതിനാലാണ് പേര് പറയാത്തതെന്നും ഗായത്രി വ്യക്തമാക്കി.