വിട്ടുവീഴ്ചയില്ല; ബിസിനസ്സിലെയും കുടുംബ ജീവിതത്തിലേയും വിജയരഹസ്യം പറഞ്ഞ് ആകാശ് അംബാനി

Mail This Article
ജോലി സാഹചര്യങ്ങൾ മാറിയതോടെ കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ പാടുപെടുന്നവർ ഏറെയുണ്ട്. സാധാരണ ജോലിക്കാരുടെ അവസ്ഥ ഇതാണെങ്കിൽ പ്രതിദിനം കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചെയ്യുന്ന അംബാനി കുടുംബം ജോലിയും തൊഴിലും എങ്ങനെ ബാലൻസ് ചെയ്യുന്നു എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി രണ്ടു കാര്യങ്ങൾ ഒരേപോലെ കൊണ്ടുപോകാൻ എങ്ങനെ സാധിക്കുന്നു എന്ന് തുറന്നു പറയുകയാണ് ആകാശ് അംബാനി. മുംബൈ ടെക് വീക്കിൽ സംസാരിക്കുന്നതിനിടയാണ് ജോലിയും ജീവിതവും സന്തുലിതമാക്കുന്നതിന്റെ സമവാക്യത്തെക്കുറിച്ച് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ തുറന്നു പറഞ്ഞത്.
ജോലി എന്നത് എക്കാലവും ജീവിതത്തിന്റെ ഭാഗമായിത്തന്നെ കണ്ടാണ് വളർന്നതെന്ന് ആകാശ് പറഞ്ഞു. പരസ്പരം വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന കുടുംബത്തിനുള്ളിലെ മൂല്യങ്ങൾ തന്നെയാണ് എല്ലാ കാര്യത്തിലും തുണയായത്. ജോലിയെയും ജീവിതത്തെയും ഒരുപോലെ കാണാനുള്ള പാഠം മാതാപിതാക്കളായ മുകേഷ് അംബാനിയിൽ നിന്നും നിത അംബാനിയിൽ നിന്നുമാണ് പഠിച്ചതെന്നും ആകാശ് പറയുന്നുണ്ട്. അച്ഛനും അമ്മയും എല്ലാക്കാലത്തും കുടുംബവും ജോലിയും ഒരേപോലെ കൊണ്ടുപോകാൻ ശ്രദ്ധിച്ചിട്ടുണ്ട്. കുടുംബത്തിന് മുകളിലാണ് ജോലി എന്ന കാഴ്ചപ്പാട് വച്ചുപുലർത്തിയിരുന്നില്ല.
ഒന്നിനുവേണ്ടി മറ്റൊന്നിൽ വിട്ടുവീഴ്ച ചെയ്യാതെ ജോലിക്കും കുടുംബത്തിനും ഒരേ പ്രാധാന്യം നൽകി. കഴിഞ്ഞ 10 വർഷങ്ങളായി റിലയൻസിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴൊക്കെയും ഇതേ ആശയമാണ് താൻ പിന്തുടരുന്നതെന്നും ആകാശ് വ്യക്തമാക്കി. ഈ രീതി പിന്തുടരുന്നത് കൊണ്ട് സന്തുലിതാവസ്ഥ ഉണ്ടോ എന്ന തരത്തിൽ ചിന്തിക്കേണ്ട ആവശ്യം പോലും ഉണ്ടാകാറില്ല. വളർന്നു വരുന്നതനുസരിച്ച് ജീവിതത്തിലെ മുൻഗണനകളും മാറിക്കൊണ്ടിരിക്കും. ജീവിതത്തിന്റെ ലക്ഷ്യങ്ങളിലേയ്ക്ക് കൃത്യമായി എത്താൻ സഹായിക്കുന്നവയാണ് ഈ മുൻഗണനകൾ എന്ന് ഉറപ്പുവരുത്തിയാൽ മാത്രം മതിയാകും.
ആകാശ് അംബാനിയുടെ വാക്കുകളെ ഭാര്യ ശ്ലോക പിന്തുണച്ചു.അതേസമയം പൊതുപരിപാടികളിൽ താൻ അധികം സംസാരിക്കാറില്ലെന്നും വേദിയിൽ സംസാരിക്കാൻ ആത്മവിശ്വാസം നൽകിയത് സഹോദരി ഇഷ അംബാനിയും ശ്ലോകയുമാണെന്നും ആകാശ് കൂട്ടിച്ചേർത്തു. പരിപാടിയുടെ ഭാഗമായി നടന്ന റാപ്പിഡ് ഫയർ സെഷനിലെ ചോദ്യങ്ങൾക്കും ആകാശ് മറുപടി പറഞ്ഞിരുന്നു.
രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയുള്ള ജോലിയാണോ, അതല്ല വൈകിട്ട് അഞ്ചു മുതൽ രാവിലെ എട്ടുവരെയുള്ള ജോലിയാണോ തിരഞ്ഞെടുക്കുക എന്നതായിരുന്നു ആദ്യത്തെ ചോദ്യം. എന്നാൽ തന്റെ ജോലി പലപ്പോഴും 12 മണിക്കൂറിൽ അധികം നീണ്ടു പോകാറുണ്ട് എന്നായിരുന്നു ആകാശ് നൽകിയ മറുപടി. ഈ തിരക്കിനെ കുറിച്ച് മനസ്സിലാക്കി ഒപ്പം നിൽക്കുന്നതിന് ശ്ലോകയ്ക്ക് നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.