ഭാര്യ നെഞ്ചിലിരുന്ന് രക്തം കുടിക്കുന്നു, രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല: വൈകിയതിൽ ഉദ്യോഗസ്ഥന്റെ വിശദീകരണം

Mail This Article
പലതരം പ്രശ്നങ്ങളാൽ കൃത്യസമയത്ത് ജോലിക്കെത്താൻ കഴിയാത്തവരുണ്ട്. എന്നാലിപ്പോള്‍ ജോലിക്കു വൈകി വരുന്നത് സംബന്ധിച്ച് ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണ കുറിപ്പാണ് ചർച്ചയാകുന്നത്. ഭാര്യയുമായുള്ള വഴക്കാണ് വൈകി എത്താനുള്ള കാരണമായി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്.
‘ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കിടാറുണ്ട്. സ്വപ്‌നത്തില്‍ അവള്‍ എന്റടുത്തേക്ക് വരുന്നു. എന്റെ നെഞ്ചില്‍ ഇരുന്ന് എന്റെ രക്തം കുടിക്കാന്‍ ശ്രമിക്കുന്നു. എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് എനിക്ക് കൃത്യസമയത്ത് ജോലിക്ക് എത്താന്‍ കഴിയാതിരുന്നത്. ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു. കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ എങ്ങനെ ദൈവത്തിന് സ്വയം സമര്‍പ്പിക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കണം.’– എന്നാണ് മേലുദ്യോഗസ്ഥന് ഇയാൾ നൽകിയ വിശദീകരണം. ഇത് തനിക്ക് ഉറക്കമില്ലായ്മയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും, വിഷാദത്തിനും മറ്റുമുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിവരിച്ചു.
അമ്മയ്ക്ക് നാഡീസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്നും അതും വിഷാദം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ വിശദീകരണ കുറിപ്പിൽ പറയുന്നു. കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് അധികൃതര്‍ വ്യക്താക്കി.
അച്ചടക്ക നടപടിയെടുക്കും മുന്‍പായാണ് കീഴുദ്യോഗസ്ഥനോട് വിശദീകരണം തേടി ഉത്തർപ്രദേശിലെ 44 ബറ്റാലിയന്‍ ജി-സ്‌ക്വാഡ് കമാന്‍ഡര്‍ മധുസൂദന്‍ ശര്‍മ ഫെബ്രുവരി 17ന് നോട്ടിസ് നല്‍കിയത്. മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടും രാവിലെ 9 മണിക്ക് ചുമതലപ്പെടുത്തിയ ജോലിക്ക് എന്തുകൊണ്ട് വൈകി എത്തി എന്നായിരുന്നു ചോദ്യം. ഷേവ് ചെയ്യാത്തത് സംബന്ധിച്ചും യൂണിഫോം കൃത്യമായി ധരിക്കാത്തതിനെ കുറിച്ചും ഇതില്‍ വിശദീകരണം ചോദിച്ചിരുന്നു. നിരന്തരം വൈകി എത്തുന്നതും ജോലിയിലെ താത്പര്യക്കുറവും സംബന്ധിച്ച് നോട്ടിസിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിരന്തരം വൈകിയെത്തുകയും ജോലിയിലെ ഉത്സാഹക്കുറവും സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടിസിൽ പരാമർശമുണ്ട്. തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ അസാധാരണവും വൈകാരികവുമായ വിശദീകരണ കുറിപ്പ് നൽകിയത്.