യാത്രയ്ക്കിടയിൽ എല്ലാം നശിച്ചു ഒറ്റയ്ക്കൊരു ദ്വീപിലെത്തിയ ഗളിവറുടെ കഥ ഓർമ്മയില്ലേ? ആരുമില്ലാത്ത ദ്വീപെന്നോർത്തു ഗളിവർ ഏറെ വിഷമിച്ചു, കാരണം ഏകാന്തത അത്ര മടുപ്പിക്കുന്നതാണ്, പക്ഷേ ഗളിവറിന്റെ വിരലിനോളം പോന്ന ചെറു മനുഷ്യർ ജീവിക്കുന്ന ദ്വീപായിരുന്നു അത്. ശേഷിച്ച കഥ എല്ലാവർക്കും അറിയാം. കുഞ്ഞു മനുഷ്യരെങ്കിലും അക്രമകാരികളായ അവരിൽ നിന്നും രക്ഷപെടാൻ ഗളിവർ കഷ്ടപ്പെട്ടതും നാം കഥയായി വായിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ അത്തരമൊരു ദ്വീപിലോ നാട്ടിലോ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും ഒരിക്കലെങ്കിലും ഓർത്തിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ബെന്യാമിന്റെ ആടുജീവിതതിലും അത്തരമൊരു കഥാപാത്രമുണ്ട്. പക്ഷേ അയാൾക്കും ആളുകളെ കാണാം അയാളുടെ സ്പൊൻസർമാർ അയാൾക്ക് ചുറ്റുമുണ്ട്, സുഹൃത്തുക്കളായിട്ടല്ല ശത്രുക്കളെ പോലെ എന്ന് മാത്രം. എന്നാൽ ജീവിതം പലപ്പോഴും ഇങ്ങനെയൊന്നും ആയിരിക്കണമെന്നില്ല. ഒറ്റപെട്ട ഒരു ഗ്രാമത്തിൽ വർഷങ്ങൾ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന അവസ്ഥ സങ്കൽപ്പിക്കാനാകുമോ? എങ്കിൽ കേട്ടോളൂ അങ്ങെനേയും ആളുകളുണ്ട്.
കഴിഞ്ഞ പത്തു വർഷമായി ചൈനയിലെ ഒരു ഗ്രാമത്തിൽ ഒരാൾ ഒറ്റയ്ക്ക് താമസിക്കുന്നു. ലിയു ഷെങ്ങിയ എന്ന വ്യക്തിയാണ് 2006 മുതൽ ഈ ഗ്രാമത്തിലെ എകാന്തവാസി. 2006 ല്‍ ഇരുപതോളം കുടുംബങ്ങൾ ഉണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു ഷുവെൻഷൻഷെ. എന്നാൽ താമസിയ്ക്കാൻ ഉള്ള സൗകര്യമില്ലായ്മ, പ്രകൃതി പോലും മികച്ച അവസരങ്ങൾ ഒരുക്കായ്ക, വയസ്സായവരുടെ മരണം എന്നിവ മൂലം ഇവിടെ ആളുകൾ കുറഞ്ഞുകൊണ്ടേയിരുന്നു. അധികം താമസിക്കാതെ മൂന്നു പേരെ മാത്രം തനിച്ചാക്കി ഈ ഗ്രാമത്തിലുള്ളവർ അടുത്ത ഗ്രാമങ്ങളിലെയ്ക്കും നഗരങ്ങളിലേയ്ക്കും ചേക്കേറി. ഷെങ്ങിയയും അദ്ദേഹത്തിന്റെ സഹോദരനും അമ്മയുമായിരുന്നു ആ മൂന്നു പേർ. ഏറെ താമസിയാതെ സഹോദരനും അമ്മയും മരിച്ചതോടെ ഷെങ്ങിയ തീർത്തും ഒറ്റയ്ക്കായി. എന്നാൽ എങ്ങും ആ ഗ്രാമം വിട്ടു പോകാൻ അയാൾ തയ്യാറായതേയില്ല.
രാത്രിയിൽ കുറുക്കന്മാരുടെ ഓരിയിടൽ , നായ്ക്കളുടെ ഭയപ്പെടുത്തുന്ന കുര.. ആദ്യമൊന്നും രാത്രികളിൽ ഉറക്കം വരാറേ ഇല്ലായിരുന്നുവെന്നു ഷെങ്ങിയ പറയുന്നു. പിന്നീടാണ് ഏകാന്തതയ്ക്ക് മരുന്നായി ഇദ്ദേഹം ആട് വളർത്തൽ തുടങ്ങിയത്. ജീവിതം പിന്നീട് ജോലിയുടെ വഴിയിൽ തന്നെ പോയി. പക്ഷേ ഭക്ഷണത്തിനാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടത്. അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാൻ അടുത്ത ഗ്രാമം വരെ പോകണം. വനം വകുപ്പിൽ പാർട്ട് ടൈം ജോലി ഉള്ളത് കൊണ്ട് ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു എന്നാണ് ഷെങ്ങിയ പറയുന്നത്. ഗ്രാമത്തിലെ ഏകാന്തതയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന ഷെങ്ങിയ എന്നെങ്കിലും മറ്റൊരു നഗരത്തിലേയ്ക്കോ ഗ്രാമത്തിലെയ്ക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്ന് അയാൾ സ്വയം പറയുന്നു. പക്ഷേ... ആ പക്ഷേയിൽ ഒളിച്ചിരിക്കുന്ന കാരണം ഷെങ്ങിയ പറഞ്ഞില്ല. എത്ര ഏകാന്തതയിലും ഷെങ്ങിയയെ അവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തൊക്കെയോ അവിടെ ഉണ്ടാകണം. അല്ലെങ്കിലും ചില ജീവിതങ്ങൾ അത്രമേൽ നിഗൂഡതകൾ നിറഞ്ഞതായിരിക്കുമല്ലോ