വീടു മാറുന്നതിന് സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി വിടുന്നവർ അറിയണം ഈ കഥ. ജീവിതത്തിൽ അത്രയും നാൾ സ്വന്തമായിരുന്നതെല്ലാം ഒരുമിച്ച്, ഒരു നിമിഷംകൊണ്ട് നഷ്ടമായ അനുഭവമാണ് ബെക്കി സെങ്കിന്റെയും പ്രതിശ്രുത വധു മാർക് ഹിജിൻസിന്റേതും. വെസ്റ്റ് മിഡിലാൻഡ്സിലെ വാല്സാൾവുഡിലാണ് സംഭവം നടന്നത്. ആർക്കും എപ്പോഴും ഒരു അശ്രദ്ധകൊണ്ട് സംഭവിക്കാവുന്ന അബദ്ധം.
അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് വാല്സാൾവുഡിൽ ഹിജിൻസിന്റെ ഉടമസ്ഥതയിലുള്ള പബിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ഫേസ്ബുക്ക് വഴിയാണ് വാഹനം വാടകയ്ക്കു വിളിച്ചത്. വാഹനം എത്തുന്നതിനു രണ്ടു മണിക്കൂർ മുമ്പ് രണ്ടു പേരെത്തി മുഴുവൻ സാധനങ്ങളും പാക്കു ചെയ്തു. വാഹനമെത്തിയ ഉടൻ ഇവർതന്നെ കയറ്റി കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഫ്രിഡ്ജും, വാഷിങ് മെഷീനുമെല്ലാം അടക്കം ഏകദേശം പത്തു ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഇവർക്കുണ്ടായത്. അതിലുപരി വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ മോതിരവും കുടുംബ ചിത്രങ്ങളും തുടങ്ങി ഏറെ നാളത്തെ അധ്വാനം കൊണ്ടുണ്ടാക്കിയ അമൂല്യമായ പലതും ഇവർക്കു നഷ്ടമായി.
സാധനങ്ങൾ പാക്കു ചെയ്യാനെത്തിയവർ വിലപ്പെട്ട സാധനങ്ങൾ ചെറിയ പെട്ടികളിൽ നിറയ്ക്കുന്നതിനും തിരിച്ചറിയുന്നതിന് പ്രത്യേകം എഴുതിവയ്ക്കാനും ആവശ്യപ്പെട്ടു. അപ്പോഴും ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചില്ലെന്ന് ഹിജിൻസ് പറയുന്നു. മോഷണം തിരിച്ചറിഞ്ഞ ഉടൻ പൊലീസിലറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവരെ സഹായിക്കാനഭ്യർഥിച്ച് സോഷ്യൽ മിഡിയയിൽ പേജുണ്ടാക്കി ഇതിനകം എട്ടുലക്ഷത്തോളം രൂപ പിരിഞ്ഞിട്ടുണ്ട്. ഫർണിച്ചറുകൾ വാങ്ങാം. എന്നാൽ വിവാഹനിശ്ചയ മോതിരവും കുടുംബ ചിത്രങ്ങളുമെല്ലാം നഷ്ടപ്പെട്ടതിന്റെ ദുഖത്തിലാണ് ഇവർ.
ജീവിതത്തിൽ ഒറ്റനിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെട്ട ഇവർ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചത് ഒരേ ഒരു ലക്ഷ്യത്തിലാണ്. ഇനിയൊരാൾക്കും ഇത്തരം ഒരനുഭവം ഉണ്ടാകരുത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ കണ്ണടച്ചു വിശ്വസിച്ചതുകൊണ്ടാണ് ഇതു സംഭവിച്ചത് എന്നും ഇവർ പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.