പ്രണയത്തിന് അതിരുകളില്ല, ജാതിയും മതവും ഭാഷയും ഒന്നും ആത്മാർഥ പ്രണയത്തിനു മുന്നിൽ പ്രശ്‌നമേയല്ല. ഭാഷ അറിയാതെങ്ങനെ പ്രണയിക്കും എന്നാണ് ചിന്തിക്കുന്നത് എങ്കിൽ മനസിലാക്കുക, രണ്ടു മനസുകൾ ഒന്നാവാൻ ശ്രമിച്ചാൽ പിന്നെ ഒന്നും ഒരു തടസമല്ലന്നേ. അല്ലെങ്കിൽ പിന്നെ അമേരിക്കയിൽ നിന്നുള്ള എമിലി ഇന്ത്യയുടെ മരുമകളാവുമോ? അമേരിക്കയുടെ മകളായ എമിലി എന്ന നാൽപ്പത്തിയൊന്നുകാരിയാണ് പ്രാണനു തുല്യം സ്നേഹിക്കുന്ന കാമുകനു വേണ്ടി ഇന്ത്യയിലെത്തിയത്. ഇരുപത്തി മൂന്നുകാരനായ അഹമ്മദാബാദ് സ്വദേശി ഹിതേഷ് ചാവ്‍ഡ എന്ന ചേരിനിവാസിയെ പ്രണയിക്കുമ്പോൾ എമിലിയ്ക്കു ഭാഷയോ സാമ്പത്തികമോ ഒന്നും പ്രശ്നമായിരുന്നില്ല. താൻ സ്നേഹിക്കുന്ന വ്യക്തി തന്നെ തിരിച്ചും ആത്മാർഥമായി സ്നേഹിക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.
രണ്ടു ഭൂഖണ്ഡങ്ങളിൽ ഇരുന്ന് ഇവർ പരസ്പരം സ്നേഹിച്ചത് എങ്ങനെയെന്ന് ചോദിച്ചാൽ, സോഷ്യൽ മീഡിയയിലെ ഹീറോ ആയ ഫേസ്ബുക്ക് തന്നെയാണ് ഈ പ്രണയത്തിലെയും ഹംസം. അമേരിക്കയിൽ ഹെൽത്ത് കോർഡിനേറ്റർ ആയി ജോലി ചെയ്യുകയായിരുന്ന എമിലി ഹിതേഷിനെ പരിചയപ്പെട്ടപ്പോഴാണ് എങ്ങനെ ആശയവിനിമയം നടത്തുമെന്ന് ആലോചിച്ചത്. ഹിതേഷിന്റെ ഭാഷയായ ഹിന്ദി തനിക്കും തന്റെ ഭാഷയായ ഇംഗ്ലീഷ് ഹിതേഷിനും അറിയില്ല. ആങ്ങനെ ഗൂഗിൾ ട്രാൻസ്‍ലേറ്റർ ഇരുവർക്കും ഇടയിലെ സഹായിയായി എത്തി. തുടർന്ന് നിരന്തരം സന്ദേശങ്ങൾ കൈമാറി അടുത്തറിഞ്ഞ ഇരുവരും പതുക്കെ ഇഷ്ടം തുറന്നു പറയുകയായിരുന്നു. അങ്ങനെ ഒരു വർഷത്തെ പരിചയത്തിനു ശേഷം ഇരുവരും ഒടുവിൽ കാണാൻ തീരുമാനിച്ചു. മാത്രമോ ആദ്യമായി കണ്ട ദിവസം തന്നെ ഇരുവരും വിവാഹം കഴിയ്ക്കുകയും ചെയ്തു. തുടക്കത്തിൽ പ്രതിബന്ധങ്ങളുമായി മുന്നിൽ വന്ന വീട്ടുകാർ പതിയെ ഹിതേഷിന്റെ ഇഷ്ടം അംഗീകരിക്കുകയും ചെയ്തു.
അങ്ങനെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഹിന്ദു ആചാരപ്രകാരം പിന്നീട് കേമമായി വിവാഹം നടന്നു. എമിലിയുടെ നിഷ്കളങ്കത്വവും എളിമയുമാണ് തന്നെ ആകർഷിച്ചതെന്നു ഹിതേഷ് പറയുന്നു. ഇപ്പോള്‍ തനി ഇന്ത്യക്കാരെ പോലെ വസ്ത്രധാരണം ചെയ്യാനും പാചകം ചെയ്യാനുമൊക്കെ എമിലി പഠിച്ചു. അധികം വൈകാതെ അമേരിക്കയിൽ ഒരു ഹണിമൂൺ ട്രിപ് നടത്തിയതിനു ശേഷം ഇന്ത്യയിൽ വന്നു സ്ഥിരതാമസമാക്കാനാണ് ഇരുവരുടെയും തീരുമാനം.