കുപ്പതൊട്ടിയിലെ മാണിക്യം എന്ന പ്രയോഗം അക്ഷരാർഥത്തിൽ അനുയോജ്യമാണ് ജയവേൽ എന്ന ഇരുപത്തിരണ്ടുകാരന്. ചെന്നൈയിലെ തെരുവിൽ നിന്നും ജയവേൽ പറന്നത് കേംബ്രിഡ്ജ് സർവകലാശാലയിലേക്ക്. കേംബിഡ്ജിൽ പഠിക്കാൻ സാധിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമല്ല, എന്നാൽ ജയവേലിന്റെ ജീവിതകഥ കേട്ടാൽ മനസ്സിലാകും ഈ നേട്ടം ആകാശത്തോളം ഉയരമുള്ളതാണെന്ന്.
ചെന്നൈയിലെ തെരുവിൽ ഭിക്ഷാടകനാണ് ജയവേൽ. എൺപതുകളുടെ തുടക്കത്തിലാണ് ജയവേലിന്റെ കുടുംബം കൃഷിയിലെ നഷ്ടത്തെതുടർന്ന് ചെന്നൈയിൽ എത്തുന്നത്. ജയവേൽ ജനിച്ചതും വളർന്നതുമെല്ലാം തെരുവിന്റെ സന്തതിയായിട്ടാണ്. 1999ലാണ് ജയവേലിന്റെ ജീവിതം മാറുന്നത്. ഉമാമുത്തുരാമൻ എന്ന സാമൂഹികപ്രവർത്തക തെരുവിലെ ജീവിതങ്ങളെക്കുറിച്ച് ഡോക്യുമെന്ററി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജയവേലിനെ കണ്ടെത്തുന്നത്.
ജയവേലിൽ എന്തോ പ്രത്യേകത തോന്നിയ ഉമ തന്റെ സന്നദ്ധസംഘടനയായ ചാരിറ്റബിൾ ട്രസ്റ്റിലൂടെ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ തയ്യാറായി. തുടക്കത്തിൽ പഠനത്തിന് ജയവേൽ ഒട്ടും തയ്യാറായില്ല. എന്നാൽ ഉമയുടെ നിരന്തരശ്രമത്തിന്റെ ഫലമായി പഠനത്തിൽ താൽപര്യം വന്നു. പഠനമൊരു ഹരമായി. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ ജയവേൽ വിജയിച്ചു. അതിനുശേഷമാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ എൻജിനിയറിങ് പ്രവേശനപരീക്ഷ എഴുതുന്നതും വിജയിക്കുന്നതും.
അഡ്വാൻസ് ഓട്ടോമൊബൈൽ എൻജിനിയറിങ്ങിനാണ് ജയവേലിന് പ്രവേശനം ലഭിച്ചത്. കോഴ്സ് പൂർത്തിയാക്കിയ ജയവേൽ ഓട്ടോമൊബൈൽ എൻജിനിയറിങ്ങിന്റെ തന്നെ ഭാഗമായ Performance Car Enhancement Technology Engineering പഠിക്കാനായി ഇറ്റലിയിലേക്ക് പോവുകയാണ്. ജയവേലിന്റെ പഠനത്തിനായി 17 ലക്ഷം രൂപയാണ് ചെലവായത്. സുമനസ്സുകളുടെ സഹായത്തോടെയാണ് അത് പ്രാവർത്തികമാക്കിയത്. ഇറ്റലിയിലെ പഠനത്തിന് ഇനിയും എട്ട് ലക്ഷം രൂപയാകും. എത്ര പണം ചെലവായാലും ജയവേലിന്റെ ലക്ഷ്യം പൂർത്തിയാക്കുകയാണ് തങ്ങളുടെ സ്വപ്നമെന്ന് ഉമ അറിയിച്ചു. ജയവേലിന്റെ നേട്ടം സന്നദ്ധസംഘടന ആശ്രയം നൽകുന്ന ഒരുപാട് കുട്ടികൾക്ക് പ്രചോദനമാണ്.