ജീവൻ പോലെ മുഴുവൻ സമയവും കൂടെയുണ്ടായിരുന്ന നല്ലപാതി പിരിയുമ്പോഴുള്ള വിഷമം പറഞ്ഞറിയിക്കാനാവില്ല. പങ്കാളിയ്ക്കൊപ്പം പകരം വെക്കാൻ മറ്റൊരു ബന്ധവും ഇല്ല. ഇവിടെ പ്രാണനെ പോലെ സ്നേഹിച്ച ഭാര്യ ഈ ലോകം വിട്ടുപോയപ്പോൾ തീർത്തും വ്യത്യസ്തമായ രീതിയിൽ അവരെ ആദരിക്കുകയാണ് ഒരു ഭർത്താവ്. ഹ്യോങ് യി എന്ന ഭർത്താവാണ് ഭാര്യ കാതറീൻ സാങ്കയുടെ ഒന്നാം ചരമവാർഷികത്തെ നൂറു പ്രണയക്കുറിപ്പുകൾ വിതരണം ചെയ്ത് ആദരിച്ചത്.
ഭാര്യയുടെ മരണ ദിവസം ദു:ഖത്തോടെ ആചരിക്കുന്നതിനു പകരം അതെങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആചരിക്കാമെന്ന ചിന്തയിൽ നിന്നുമാണ് പ്രണയലേഖനം എന്ന ആശയത്തിലേക്കെത്തിയത്.ഓവേറിയന്‍ കാൻസർ ബാധിച്ച് കഴിഞ്ഞ വർഷമാണ് കാതറീൻ മരിച്ചത്. പതിനൊന്നു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ രണ്ടു മക്കളെയും സമ്മാനിച്ചു കാതറീൻ പോയപ്പോൾ ഹ്യോങ് യീ ശരിക്കും തകർന്നു പോയിരുന്നു. ഒരു വർഷത്തിനിപ്പുറം ഭാര്യയുടെ മരണ വാർഷികം വന്നതോടെയാണ് എങ്ങനെ വ്യത്യസ്തമായി ആചരിക്കാമെന്ന് അദ്ദേഹം ആലോചിച്ചത്. തുടർന്നാണ് പ്രണയ ലേഖനങ്ങൾ എഴുതി അവ ഒട്ടും പരിചയമില്ലാത്തവർക്കു കൈമാറാൻ തീരുമാനിച്ചത്.
പ്രണയകാലമുൾപ്പെടെ പതിനഞ്ചു വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിൽ കാതറീനൊപ്പം പങ്കിട്ട നല്ല നിമിഷങ്ങളും സംഭാഷണങ്ങളുമടങ്ങിയ ഓർമകളാണ് പ്രണയ ലേഖനങ്ങളിൽ പറയുന്നത്. രണ്ടു മാസത്തോളമാണ് നൂറോളം പ്രണയ ലേഖനങ്ങളെഴുതിത്തീർക്കുവാനായി അദ്ദേഹം എടുത്തത്. എഴുതിത്തീർത്ത പ്രണയലേഖനങ്ങൾ സുഹൃത്തുക്കൾ കണ്ടതോടെ അവരാണ് ഇവ പ്രസിദ്ധീകരിക്കാൻ ഒരു വെബ്സൈറ്റ് തുടങ്ങുന്ന കാര്യം പറഞ്ഞത്.
കാതറീന്റെ ഒന്നാം ചരമവാർഷികത്തിൽ മക്കൾക്കൊപ്പമാണ് യി തന്റെ നല്ലപാതിയുടെ ഓർമകളടങ്ങിയ നൂറു പ്രണയലേഖനങ്ങൾ വിതരണം ചെയ്തത്. ഇതെത്തുടർന്നു രൂപീകരിച്ച 100LoveNotes എന്ന ഹാഷ്ടാഗ് ഇതിനകം ട്രെൻഡിങ് ആയിക്കഴിഞ്ഞു. മക്കളും താനും കാതറീനെ ആദരിച്ച രീതിയിൽ കാതറീൻ ഏറെ സന്തുഷ്ടയായിരിക്കുമെന്നും യി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.