ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തിലൊന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകൾ. മതത്തിന്റെ പേരിൽ ഐഎസ് നടത്തുന്ന കൂട്ടക്കുരുതികൾ ദിനംപ്രതി കൂടിവരികയാണ്. തീവ്രവാദത്തെയും അക്രമത്തെയും അപലപിക്കാൻ മാത്രമല്ല മുന്നോട്ടുവന്ന് അതിനെതിരെ ശക്തമായി പ്രതികരിക്കാനും ചിലരുണ്ട്. ജീവൻ നഷ്‌ടപ്പെട്ടാലും ഐഎസ് എന്ന വിഷത്തെ തുടച്ചുനീക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതിനൊപ്പം പ്രവർത്തിക്കുകയും കൂടി ചെയ്യുന്ന ചിലർ. അവരിലൊരാളാണ് ജോവാന്നാ പലാനി എന്ന ഇരുപത്തി മൂന്നുകാരി. സുന്ദരിയും കരുത്തയുമായ ഒരു പെൺയോദ്ധാവ്.
ഇറാഖിലെ റമാദിയിൽ യുഎന്‍ റെഫ്യൂജി ക്യാമ്പില്ലായിരുന്നു ജോവാന്നയുടെ ജനനം. പിന്നീടാണ് കുടുംബത്തോടെ കോപ്പൻഹേഗനിലേക്കു മാറുന്നത്. കോളേജ് കാലം വരെയും ജോവാന്ന സാധാരണ ഒരു പെൺകുട്ടിയായിരുന്നു. പഠനവും വീടും മാത്രമായിരുന്നു അവളടെ േലാകം. എന്നാൽ ദൈനംദിനമായി കണ്ടുവന്ന വാർത്തകളാണ് ജോവാന്നയെ ഇരുത്തി ചിന്തിപ്പിച്ചത്. ഐസിസ് നടത്തുന്ന ക്രൂര കൊലപാതകങ്ങളും ചെറിയ കുട്ടികളെപ്പോലും പീഡിപ്പിച്ചു കൊല്ലുന്ന വാർത്തകളുമെല്ലാം ജോവാന്നയെ പോരാളിയാകാൻ പ്രേരിപ്പിച്ചു.
അങ്ങനെ കോളേജ് പഠനത്തിനു പാതിവഴിയിൽ ഗുഡ്ബൈ പറഞ്ഞ് ജോവാന്ന എന്ന കുർദ്ദിഷ് യോദ്ധാവ് ഐസിസിനെതിരെ പോരാടാനിറങ്ങിയത് 2014 നവംബറിലാണ്.
മരണത്തെ മുന്നിൽക്കാണുന്ന ദിനങ്ങളാണെന്നറിഞ്ഞിട്ടും ജോവാന്ന പിന്മാറിയില്ല. പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് എന്ന ആർമ്ഡ് ഫോഴ്സിനു കീഴിൽ തുടങ്ങി ഇപ്പോൾ കുർദ്ദിഷ് റീജിയനൽ ഗവൺമെന്റിനു കീഴില്‍ പോരാടുന്നു. യുവാക്കളായ കുർദ്ദിഷ് പോരാളികൾക്കു പരിശീലനം നൽകുകയെന്നതാണ് ജോവാന്നയുടെ പ്രധാന ജോലി. ഒറ്റനോട്ടത്തിൽ ഒരു മോഡൽ എന്നെ ജോവാന്നയെ കണ്ടാൽ തോന്നൂ, എന്നാൽ പുറംകാഴ്ച്ചയിലെ ആ സൗമ്യതയിലൊന്നും ജോവാന്നയെ അളക്കരുത്. കാരണം തോക്കും പടച്ചട്ടയുമേന്തി പുറത്തിറങ്ങുമ്പോൾ ഇവൾ അസലൊരു പോരാളിയാണ്.
ഇന്നു ഡെന്മാർക്കിലേ വീട്ടിലേക്കു തന്റെ പഠനത്തിനായി പോരാട്ടത്തിനൊരിടവേള കൊടുത്തു തിരിച്ചു വന്നിരിക്കുകയാണ് ജോവാന്ന. അപ്പോഴും അവളുടെ മനസിൽ ഒരു സങ്കടം മാത്രം ഐഎസിനെതിരെയുള്ള പോരാട്ടത്തിൽ ഇപ്പോൾ പങ്കെടുക്കാനാവില്ലല്ലോയെന്നതാണത്. മനുഷ്യാവകാശത്തിനു വേണ്ടിയാണു തന്റെ പോരാട്ടം അതിനു വേണ്ടി മരണം വരിക്കേണ്ടി വന്നാലും സന്തോഷമേയുള്ളുവെന്നും കൂട്ടിച്ചേർക്കുന്നു ഈ ധീരവനിത. കൃത്യസമയത്ത് വെടിയുതിർക്കാനും കൃത്യസമയത്ത് സംയമനം പാലിക്കലുമാണ് ഒരു നല്ല സൈനികനു വേണ്ട പ്രധാന കഴിവുകൾ ഇതു രണ്ടും താൻ സിറിയയിൽ നിന്നാണു നേടിയെടുത്തത്. നാളെ താൻ മരിച്ചാലും ഐഎസിനെതിരെ പോരാടിയാണല്ലോ തന്റെ മൃത്യയെന്നോർത്ത് സമാധാനിക്കും-ജോവാന്ന പറയുന്നു.