ഔദ്യോഗിക രംഗത്തെ തിരക്കിനിടയിലും നൃത്തത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കുകയാണ് ജഡ്ജി സുനിത വിമല്‍. കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇഎസ്ഐ കോർട്ട് ജഡ്ജിയായ സുനിത വിമലിന്‍റെ ഭരതാനാട്യം നവരാത്രി ഉല്‍സവത്തോടനുബന്ധിച്ചു പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്ര സന്നിധിയിലും നടന്നു. സ്കൂള്‍ തലം മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന സുനിത കോട്ടയം ബാറില്‍ ദീര്‍ഘനാള്‍ അഭിഭാഷക ആയിരുന്നപ്പോഴും നൃത്ത പരിശീലനം മുടക്കിയിരുന്നില്ല.
ഭരതനാട്യം, മോഹിനിയാട്ടം എന്നിവയാണ് അഭ്യസിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പു കൊല്ലം ജില്ലയുടെ ചുമതലയുള്ള ഇന്‍ഡസ്ട്രില്‍ ട്രൈബ്യൂണല്‍ ജഡ്ജിയായി നിയമനം ലഭിച്ചപ്പൊഴും തിരക്കുകള്‍ക്കിടയിലെ ഒഴിവ് സമയങ്ങളിൽ നൃത്ത സപര്യ തുടര്‍ന്നു. വിവിധ ക്ഷേത്രങ്ങളിലും സുനിത വിമല്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാക്ഷേത്ര വിലാസിനി, നൃത്തശ്രീ പള്ളം മധു എന്നിവരാണു ഗുരുക്കന്മാര്‍. കോട്ടയം ബാറിലെ അഭിഭാഷകനായ വിമല്‍രവിയുടെ ഭാര്യയാണ് ജഡ്ജി സുനിത വിമല്‍.