പൊന്നുപോലെ കൊണ്ടു നടന്ന മകൻ ഒരുദിവസം ഈ ഭൂമിയെ വിട്ടുപോവുക.. ഒരു മാതാപിതാക്കള്‍ക്കും സഹിക്കാനാവില്ലത്. കൈ വളര്‍ന്നോ കാൽ വളർന്നോ എന്നു നോക്കി വളർത്തിയ മകൻ ആറാം വയസിൽ മരണത്തിനു കീഴടങ്ങിയപ്പോള്‍ ആ അച്ഛനും അമ്മയും ശരിക്കും തളർന്നിരുന്നു. ജോർജിയ സ്വദേശിയായ ലേലൻഡ് ഷോമേയ്ക്കിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. മരണമടഞ്ഞ മകനു യാത്രാമൊഴി നൽകി വീട്ടിൽ തിരിച്ചെത്തിയ അമ്മ ആംബറും അച്ഛൻ ടിമ്മും കണ്ട കാഴ്ച്ച അതിലും ദയനീയമായിരുന്നു. സ്വീകരണ മുറിയിലെ മേശപ്പുറത്ത് അച്ഛനും അമ്മയ്ക്കും ഗുഡ് ബൈ ലെറ്റർ എഴുതിവച്ചാണ് അവൻ ഈ ലോകത്തോട് യാത്ര പറഞ്ഞത്.
തലച്ചോറിന് ഇൻഫെക്ഷൻ ബാധിക്കുന്ന അപൂർവ രോഗമായിരുന്നു ലേലാൻഡിന്. ഒരുമാസം മുമ്പ് അസുഖം ബാധിച്ച ലേലാൻഡിനെ രണ്ടാഴ്ച്ച മുമ്പാണ് ആശുപത്രിയിൽ അഡ്മിറ്റു ചെയ്തത്. ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്, അമ്മയ്ക്കും അച്ഛനും നന്ദി..സ്നേഹത്തോടെ എന്ന കുറിപ്പാണ് ലേലാൻഡ് എഴുതി വച്ചത്. എപ്പോഴാണ് മകൻ അതെഴുതി വച്ചതെന്ന് രണ്ടാൾക്കും അറിയില്ല. പക്ഷേ ലേലാൻഡ് സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തനായിരുന്നുവെന്ന് ഇരുവരും ഒരേസ്വരത്തോടെ പറയുന്നു.
ചെളിയിൽ കിടന്നുരുളാൻ ഏറെയിഷ്ടമായിരുന്നു അവന്. ചരിത്രമാണ് ഇഷ്ടവിഷയം. സ്കൂളിൽ പോകുവാനും പുതിയ കാര്യങ്ങൾ പഠിക്കാനും ചരിത്രസംബന്ധിയായ പുസ്തകങ്ങൾ വായിക്കാനും സിനിമകൾ കാണാനുമെല്ലാം ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. കഠിനമായ തലവേദനയും പനിയും ശർദ്ദിയും ഡയേറിയയുമെല്ലാം അവസാനസമയത്ത് ലേലാൻഡിനുണ്ടായിരുന്നു. പത്തോളം ആശുപത്രികളിൽ മാറിമാറി ചികിത്സിക്കുകയും അത്രയും മരുന്നുകൾ കഴിച്ചതിന്റെ ഭാഗമായി പലപ്രാവശ്യവും സൈഡ്എഫക്ടുകളും ഉണ്ടായിരുന്നു. പ്രാർഥനകളുടേതു മാത്രമായിരുന്നു ആ ദിനങ്ങൾ.- ആംബർ ഓർക്കുന്നു.
ലേലാൻഡിന്റെ കുഞ്ഞനിയനും സമാനമായൊരു ഇൻഫെക്ഷൻ ബാധ മൂലമാണ് മരിച്ചത്. കളിക്കുമ്പോഴോ മറ്റോ അനുജനിൽ നിന്നും ഇൻഫെക്ഷൻ പകർന്നതാവാം ലേലാൻഡിനെന്നാണ് നിഗമനം. ''അവനായിരുന്നു എന്റെ ലോകം, അവനാണ് ശരിക്കും എന്നെ അമ്മയാക്കിയത്. ചെറുപ്പം മുതൽക്കുതന്നെ സ്മാർട് ആയിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചവും കുടുംബത്തിന്റെ കേന്ദ്രവും അവനായിരുന്നു''-ആംബർ പറയുന്നു.