പഠനത്തിന് പ്രായം ഒരു വിഷയമല്ല എന്ന് പലകുറി തെളിയിക്കപ്പെട്ടതാണ് . ഇപ്പോള്‍ ഇതാ നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയും അതുതന്നെ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. ദുര്‍ഗ കാമിക്ക് ഇപ്പോള്‍ വയസ്സ് 68. രാവിലെ ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഉടന്‍ കുളിച്ചു റെഡിയായി യൂണിഫോമും ബാഗുമായി കക്ഷി സ്കൂളില്‍ എത്തും. പഠിപ്പിക്കാനല്ല , പഠിക്കാന്‍ . നേപ്പാളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയാണ് ദുര്‍ഗ കാമി.
കുടുംബത്തിലെ കടുത്ത ദാരിദ്ര്യം നിമിത്തം ദുര്‍ഗ കാമിക്ക് ചെറുപ്പത്തില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പഠിക്കാന്‍ ഏറെ ആഗ്രഹം ഉണ്ടായിരുന്ന ദുര്‍ഗ കാമിക്ക് മനസില്ല മനസ്സോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടു കഷ്ടപാടുകള്‍ സഹിച്ച്, പലവിധ ജോലികള്‍ ചെയ്തു കാമി വളര്‍ന്നു. ഏറെ പണിപ്പെട്ട് തന്റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും സംരക്ഷിച്ചു. ജീവിക്കാനായി പണം സമ്പാദിക്കുന്ന തിരക്കില്‍ പ്രിയപ്പെട്ട പഠനം പാടേ ഉപേക്ഷിച്ചു.
കാലം മാറി, കഥമാറി ഇപ്പോള്‍ കാമിയുടെ പണം അല്പം കുറവുണ്ടെങ്കിലും സമയം ഉണ്ട്. അതുകൊണ്ട് തന്നെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആ വിഷമത്തില്‍ നിന്നും കരകയറുന്നതിനായി സ്കൂളില്‍ പോകുകയാണ് കാമി. പഠനം പൂര്‍ത്തിയാക്കുകയാണ് കാമിയുടെ ലക്ഷ്യം. പഠിച്ച് ടീച്ചറാകണം എന്നാണ് കാമിയുടെ മോഹം. അതിനായി ഈ വാര്‍ധക്യത്തിലും അല്പം മെനക്കെടാനാണ് കാമിയുടെ തീരുമാനം.
എല്ലാ ദിവസവും വടിയും കുത്തി ബാഗുമെടുത്ത് കുറേ ദൂരം നടന്നാണ് സ്‌കൂളിലേക്കുള്ള യാത്ര. കാമി അപ്പൂപ്പന് കൂട്ടായി കൊച്ചു സഹപാഠികളും കാണും.ഇപ്പോള്‍ പത്താം ക്ലാസിലാണ് കാമി. കൂട്ടായി ഉണ്ടായിരുന്ന ഭാര്യ മരിച്ചതോടെ വീട്ടില്‍ ഒറ്റക്കായതും വീണ്ടും സ്കൂളില്‍ പോകാന്‍ കാമിക്ക് പ്രേരണയായി. പഠനത്തില്‍ ഒട്ടും പിന്നിലല്ലാത്ത ആറ് മക്കളും എട്ട് പേരമക്കളുണ്ട് കാമിക്ക്. മുടങ്ങാതെ കാമി സ്കൂളില്‍ എത്തുന്നതില്‍ അധ്യാപകര്‍ക്കും പരമ സന്തോഷം. സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരാളെ ഇതാദ്യമായാണ് പഠിപ്പിക്കുന്നതെന്ന് പറയുന്നു ക്ലാസ് ടീച്ചര്‍ .നേപ്പാളില്‍ അച്ഛന്‍ എന്ന അര്‍ത്ഥം വരുന്ന ബാ എന്നാണ് ക്ലാസിലെ മറ്റു കുട്ടികള്‍ കാമിയെ വിളിക്കുന്നത്.
സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് കാമിയുടെ പഠനം. ടോര്‍ച്ച് ലൈറ്റിലാണ് കാമി തന്റെ പഠനം നടത്തുന്നത്. ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് എങ്കിലും കാമിയുടെ നിശ്ചയദാര്‍ഡ്യം ഏവര്‍ക്കും മാതൃകയാണ്. അതുപോലെ തന്നെ പ്രായം നല്‍കുന്ന അവശതകള്‍ ഒരുപാടപ ഉണ്ടെങ്കിലും അതൊന്നും തന്റെ ആഗ്രഹത്തിന് മുന്നില്‍ തടസ്സമാകില്ലെന്നാണ് കാമി തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്.