ജീവിതം ഒന്നേയുള്ളൂ അതാഘോഷിച്ചു തന്നെ തീര്‍ക്കണം. പ്രായമായെന്നു കരുതി വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുകയൊന്നും വേണ്ട. മരണം വരെ, ആരോഗ്യം അനുവദിക്കും വരെ ഇഷ്ടമുള്ളതെല്ലാം തേടിപ്പോകണം, അപ്പോഴാണ് ജീവിതത്തെയോർത്ത് സംതൃപ്തി തോന്നുക. കാൻസർ ബാധിച്ചുവെന്നറിയുമ്പോൾ തന്നെ പാതി മരിക്കുന്നവരാണ് കൂടുതലും പേർ, എന്നാൽ മിഷിഗണില്‍ നിന്നുള്ള ഈ മുത്തശ്ശിയെ ഇതൊന്നും പറഞ്ഞു പേടിപ്പിക്കാനാവില്ല.
താൻ കാൻസർ ബാധിതയായെന്ന് അറിഞ്ഞപ്പോഴാണ് ജീവിതം കുറച്ചു കൂടി വ്യത്യസ്തമായി ആഘോഷിക്കണമെന്ന് തൊണ്ണൂറുകാരിയായ നോര്‍മ തീരുമാനിച്ചത്. മരുന്നിനൊപ്പം മറ്റൊന്നു കൂടിയുണ്ട് നോർമയുടെ കാൻസർ ദിനങ്ങള്‍ക്കു കൂട്ടായി. മറ്റൊന്നുമല്ല കൊതിതീരുംവരെയുള്ള യാത്രകളാണത്. 2015 ജൂലൈയിൽ ഭർത്താവ് മരിച്ചു രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തനിക്കു ഗർഭാശയ കാൻസര്‍ ആണെന്നു നോർമ തിരിച്ചറിയുന്നത്. ജീവിതം മുക്കാൽഭാഗവും കഴിഞ്ഞില്ലേ ഇനി മരണം കാത്തുകിടക്കാമെന്നും നോര്‍മ മുത്തശ്ശി കരുതിയില്ല, മറിച്ച് സഫലമാകാതെ പോയ യാത്രാസ്വപ്നങ്ങളെ കൂട്ടുപിടിക്കുകയാണ് അവർ ചെയ്തത്.
ഇതുവരെയായി മകന്‍ ടിമ്മിനും ഭാര്യ റാമിയ്ക്കുമൊപ്പം അമേരിക്ക മുഴുവനും ചുറ്റിക്കറങ്ങി നോർമ. അതേസമയം തുടക്കത്തിൽ നോർമയുടെ തീരുമാനം കേട്ടു ഞെട്ടിയ ഡോക്ടർ പിന്നീടു പൂർണ പിന്തുണയറിയിച്ചു. സാധാരണ രോഗമറിഞ്ഞു കഴിഞ്ഞാൽ പിന്നീടു ഐസിയു, നഴ്സിങ് ഹോമുകൾ, മരുന്നുകൾ, സൈഡ് എഫക്റ്റുകൾ ഇവയൊക്കെ മാത്രമാണ് കാൻസർ രോഗികളുടെ ദിനങ്ങൾ. പ്രാഥമിക ഘട്ട സർജറി കഴിഞ്ഞാലും നോർമയുടെ ജീവിതത്തിന് യാതൊരു ഉറപ്പുമില്ല അതുകൊണ്ട് ഇപ്പോൾ ആഗ്രഹിക്കുന്നതു പോലെ യാത്ര ചെയ്തോളൂവെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെയൊട്ടും ചിന്തിച്ചില്ല ബാഗും പായ്ക്ക് ചെയ്ത് ജീവിതം പരമാവധി ആസ്വദിക്കാൻ ഒരൊറ്റ ഇറക്കമായിരുന്നു യാത്രകളുടെ ഈ കൂട്ടുകാരി.