ബംഗ്ലാദേശിയായ ബെയ്‌സിഡ് ഹൊസൈന്‍ എന്ന നാലു വയസുകാരനെ കണ്ടാൽ ആരുടെയും മനസൊന്നലിയും. കുഴിഞ്ഞ കണ്ണുകളും, ചുക്കിച്ചുളുങ്ങി തൂങ്ങിയ തൊലിയുമായി പ്രായം ചെന്ന അവസ്ഥയിലാണ് ഇൗ നാലുവയസുകാരൻ. സമപ്രായക്കാരുടേതു പോലെ ചുറുചുറുക്കോ സന്തോഷമോ അവന്റെ കണ്ണുകളിലില്ല. പ്രൊഗേരിയ എന്ന അപൂര്‍വ്വരോഗമാണ് ഈ കുരുന്നിനെ ബാധിച്ചിരിക്കുന്നത്. ഈ രോഗം വന്നാല്‍ സാധാരണയെക്കാളും എട്ട് മടങ്ങ് വേഗത്തില്‍ രോഗിക്ക് പ്രായമാകും.
ചൂഴ്ന്നിറങ്ങിയ കണ്ണുകള്‍, വരണ്ടു ചുളുങ്ങിയ തൊലി, വേദനിക്കുന്ന ജോയ്ന്റുകള്‍, മൂത്രം പോകാനാണെങ്കില്‍ വലിയ ബുദ്ധിമുട്ടും. അതികഠിനമാണ് ഹൊസൈന്റെ ജീവിതം. പല്ലുകള്‍ പൊട്ടിപ്പൊടിഞ്ഞുപോയിരിക്കുന്നു. ശേഷിക്കുന്ന കുറച്ചു പല്ലിന് ശക്തിയുമില്ല. അയല്‍പ്പക്കത്തുള്ളവരൊന്നും തന്നെ അവനെ സന്ദര്‍ശിക്കുന്നില്ല. ഒറ്റപ്പെട്ടവനായാണ് നിര്‍ത്തിയിരിക്കുന്നത്. കുട്ടികളാണെങ്കില്‍ ഹൊസൈന്റെ രൂപം കണ്ടg ഭയപ്പാടിലും. അവരും അടുത്തു ചെല്ലാന്‍ മടി കാണിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു ഒറ്റപ്പെട്ട ജീവിയാണ് ഈ നാലുവയസുകാരന്‍. എന്നാല്‍ സാമാന്യത്തിലധികം ബുദ്ധിശക്തി അവനുണ്ടെന്നതാണ് സവിശേഷത.
എന്നാല്‍ ഹൊസൈന്റെ ബന്ധുക്കളെ അലട്ടുന്ന വിഷയം ഇത്തരം രോഗികള്‍ക്കുണ്ടാകുന്ന പെട്ടെന്നുള്ള മരണമാണ്. പ്രൊഗേരിയ രോഗികള്‍ ശരാശരി 13 വയസു വരെ മാത്രമേ ജീവിക്കൂ. മിക്കവാറും സ്‌ട്രോക്ക് വന്നോ ഹാര്‍ട്ട് അറ്റാക്ക് വന്നോ ആയിരിക്കും ഇത്തരം രോഗികള്‍ മരണമടയുക. തൊലി തൂങ്ങി നില്‍ക്കുന്ന ക്യുട്ടിസ് ലാക്‌സ എന്ന രോഗാവസ്ഥയും ഹൊസൈനുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 18കാരിയായ തൃപ്തി കാതുനാണ് ഹൊസൈന്റെ അമ്മ. അവരുടെ വാക്കുകള്‍ ആരുടെയും കണ്ണകുള്‍ നനയ്ക്കും, ' അവന്റെ ബുദ്ധി ശക്തിയില്‍ ഞാന്‍ അമ്പരന്നു പോകാറുണ്ട്. ഇത്രയും ബുദ്ധിയുള്ള മകനെ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ അവനു 13 വയസു മാത്രമേ ആയുസുള്ളൂവെന്നത് എന്റെ ഹൃദയം തകര്‍ക്കുന്നു.
തൃപ്തിയുടെ ആദ്യകുട്ടിയാണ് ഹൊസൈന്‍. അതുകൊണ്ടു തന്നെ ഹൊസൈന്റെ ഭയപ്പെടുത്തുന്ന രൂപം ആ അമ്മയ്ക്ക് തുടക്കത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. പിന്നീട് സമയമെടുത്താണ് തന്റെ പൊന്നോമനയായ മകന്റെ അസാധാരണമായ രോഗത്തെ തൃപ്തി ഉള്‍ക്കൊണ്ടത്. ഇന്ന് താന്‍ ഹൊസൈനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായി അവര്‍ പറയുന്നു. എന്റെ മകന്‍ അസാമാന്യമായ ബുദ്ധിയുള്ളവനാണ്. മറ്റുള്ളവര്‍ എങ്ങനെ അവനെ നോക്കുന്നുവെന്നത് എനിക്കു വിഷയമല്ല. അവന്റെ അവസ്ഥയെക്കുറിച്ച് അവനു നല്ല ബോധ്യവുമുണ്ട്-നിറകണ്ണുകളോടെ തൃപ്തി പറഞ്ഞു.