അസഭ്യം പറയുന്ന നാവുകളോടും തോണ്ടാനും പിടിക്കാനും വരുന്ന കരങ്ങളോടും കണക്കറ്റു മറുപടി കൊടുക്കാൻ പെൺകുട്ടികള്‍ രണ്ടാമതൊന്നു ചിന്തിക്കരുത്. കമന്റടിക്കാൻ വരുന്നവർക്കു മുന്നിൽ തലകുനിച്ചു കമായെന്നൊരക്ഷരം പറയാതെ പോകുന്നതിനു പകരം ഉശിരൻ മറുപടിയാണ് കൊടുക്കേണ്ടത്. ഏതു പെൺകുട്ടിയുടെയും ഏറ്റവും വലിയ സുരക്ഷ അവളുടെ ധൈര്യം തന്നെയാണ്. ബാംഗ്ലൂർ സ്വദേശിനിയായ റെമി റുഷാ സെന്നിനും പറയാനുള്ളത് ധീരതയുടെ, അഭിമാനത്തിന്റെ ഒരനുഭവ കഥയാണ്.
ഇരുപത്തിയഞ്ചുകാരിയായ റെമി ഒരു സ്വകാര്യസ്ഥാപനത്തിലെ സീനിയർ എക്സിക്യൂട്ടീവ് ആണ്. ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്കു വരുന്നതിനിടെയാണ് സമീപത്തു പോയ ഓട്ടോയിലിരുന്ന ഒരാൾ പിൻവശത്തു പിടിച്ചതും പാവാട താഴേയ്ക്കു വലിക്കാൻ ശ്രമിച്ചതും. പിന്നെയൊരു നിമിഷം റെമി കാത്തു നിന്നില്ല ഉടൻ മറ്റൊരു ഓട്ടോയിൽ മുമ്പേ പോയ ഓട്ടോയെ ലക്ഷ്യം വച്ചു പാഞ്ഞു. അരക്കിലോമീറ്റർ കടന്നപ്പോഴേയ്ക്കും അയാളെ കണ്ടെത്തുകയും ചെയ്തു. ഒറ്റനോട്ടത്തിൽ തന്നെ കക്ഷി മദ്യപാനിയാണെന്നു മനസിലായി. റെമി ഉച്ചത്തിൽ ഒച്ചയിട്ടതോടെ സമീപത്തുകൂടി പോകുന്നവര്‍ സംഭവത്തിൽ ഇടപെടുകയും പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. പക്ഷേ പ്രശ്നം ഗുരുതരമായെന്നു തോന്നിയതോടെ ശല്യം ചെയ്തയാൾ തനിക്കു കുടുംബവും കുട്ടികളും ഉണ്ടെന്നു പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ റെമി അതിലൊന്നും വീണില്ലെന്നു മാത്രമല്ല പരാതിയിൽ നിന്നു പിന്മാറിയതുമില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുനിരത്തിൽ അപമാനിക്കുന്നവരെ റെമിയെപ്പോലെ ചങ്കൂറ്റത്തോടെ നേരിടുന്ന സ്ത്രീകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.