കുഞ്ഞു ജനിക്കും മുൻപു തന്നെ അച്ഛനമ്മമാരുടെ പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കും. മാതാപിതാക്കളുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു റോബർട്ട് ഹോഗ് എന്ന കുഞ്ഞിന്റെ ജനനം. മുഖത്ത് ടെന്നീസ് ബോളിന്റെ വലുപ്പമുള്ള ഒരു ട്യൂമർ. വൈകല്യമുള്ള കാലുകൾ. കാത്തിരുന്നു ജനിച്ച കുഞ്ഞിനെ കാണാൻ അമ്മ ഒരാഴ്ച്ചയോളം വിസമ്മതിച്ചു. കൊന്നു കളയാനും ഉപേക്ഷിക്കാനുമൊക്കെ തീരുമാനിച്ചു. അവസാനം നാലു കുട്ടികൾക്കൊപ്പം അഞ്ചാമത്തെ കുട്ടിയും വളർന്നോട്ടെയെന്ന് മാതാപിതാക്കൾ തീരുമാനിച്ചു. അവൻ വളർന്നു. ഇന്ന് റോബർട്ട് ഹോഗ് ഓസ്ട്രേലിയയിലുള്ളവർക്കു മുഴുവൻ പ്രിയപ്പെട്ടവനാണ്. പ്രശസ്ത എഴുത്തുകാരനും പ്രസംഗകനുമാണ് റോബർട്ട് ഹോഗ്.
തന്റെ ആത്മകഥയിലാണ് വൈകല്യത്തിന്റെ പേരിൽ നേരിടേണ്ടി വന്ന സമർദങ്ങളെക്കുറിച്ച് ഹോഗ് തുറന്നെഴുതിയത്. മുഖത്തെ ട്യൂമർ കുറച്ചുനാളുകൾക്കു ശേഷം ഡോക്ടറുമാർ നീക്കം ചെയ്തു, പകരം കൃത്രിമ മൂക്ക് വച്ചുപിടിപ്പിച്ചു. കാലുകൾക്ക് വൈകല്യം കൂടിയതിനാൽ മുറിച്ചു കളഞ്ഞു. ഈ കാലയളവിൽ യാദൃശ്ചികമായാണ് ഹോഗ് അമ്മയുടെ ഡയറി വായിക്കാനിടയായത്. തന്റെ കുഞ്ഞ് ജീവിച്ചിരിക്കേണ്ടെന്ന് പോലും അമ്മ അതിൽ എഴുതിയിരുന്നു. പത്ത് വയസ് മുതല്‍ ഹോഗ് തന്‍റെ അമ്മയോടു തന്നെക്കുറിച്ച് ചോദിച്ച് തുടങ്ങി. തുടക്കം മുതല്‍ തന്നെ യാതൊന്നും ഒളിച്ചു വയ്ക്കാതെ ആ മാതാപിതാക്കള്‍ തങ്ങള്‍ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്ന മാനസികാവസ്ഥ വെളിപ്പെടുത്തി. അവരുടെ തുറന്നുപറച്ചിലാണ് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ഹോഗിനെ പ്രാപ്തനാക്കിയത്.
മുപ്പതാം വയസ്സില്‍ താന്‍ ഒരു അച്ഛന്‍ ആയപ്പോഴാണ് തന്‍റെ അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിച്ചതെന്നും ഹോഗ് എഴുതിയിരിക്കുന്നു. ഇടത്തരം കുടുംബത്തിൽ വൈകല്യമുള്ള കുട്ടി ജനിച്ചാൽ ഇത്തരം അവസ്ഥകൾ സ്വാഭാവികമാണെന്നും ഹോഗ് തുറന്നെഴുതിയിരിക്കുന്നു. തന്‍റെ ഇന്നത്തെ വ്യക്തിത്വത്തിനും നേട്ടങ്ങള്‍ക്കും മാതാപിതാക്കളോടാണ് നന്ദിയെന്നും ഹോഗ് ആത്മകഥയിൽ വെളിപ്പെടുത്തിയിരിക്കുന്നു.