2014 ൽ ആ ഫോട്ടോഗ്രാഫറുടെ കാമറയ്ക്കു മുന്നിൽ കണ്ണുകളടച്ച് , പരസ്പരം കെട്ടിപ്പുണർന്നു നിൽക്കുമ്പോൾ ആ കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല. ഏതു നിമിഷവും മുൻവിധികൾ ഇല്ലാതെ കടന്നു വന്നേക്കാവുന്ന മരണം, തങ്ങളുടെ ജീവൻ തട്ടിയെടുത്തേക്കാം എന്ന് അവർക്കും അറിയാമായിരുന്നു. കുരുന്നു പ്രായത്തിലും ആ മൂവർ സംഘം മനസിലാക്കിയിരുന്നു തങ്ങൾ കാൻസർ എന്ന മഹാമാരിയുടെ രക്തസാക്ഷികളാവാൻ വിധിക്കപ്പെട്ടവരാണ് എന്ന്.
യുകെ സ്വദേശികളായ ഫോട്ടോഗ്രാഫർമാർ ലോറ സ്‌കന്റലിനും ക്രിസ്റ്റി ഗൂഡ്‌ജർക്കും മനസിന് ഏറെ വിഷമം നൽകിയ നിമിഷമായിരുന്നു അത്. ഒരുപാടു വേദനയോടു കൂടി അന്നവർ ഫോക്കസ് ചെയ്തത് മൂന്നു മാലാഖാമാരുടെ ചിത്രങ്ങളായിരുന്നു. റിയാൻ ഫ്രാങ്ക്‌ളിൻ എന്ന 7 വയസ്സുകാരി, അൻസെലി എന്ന ആറു വയസ്സുകാരി ഒപ്പം റൈലി ഹ്യൂഗ്‌സ് എന്ന അഞ്ചു വയസ്സുകാരി , മൂന്നുപേരും കാൻസർ രോഗബാധിതർ. കീമോ തെറാപ്പികഴിഞ്ഞുള്ള വിശ്രമ വേളകളിൽ ഒന്നിൽ പകർത്തിയ ചിത്രം.
ഏറെ വേദനയോടെ, അടുത്ത ദിവസങ്ങളിൽ ഇവരിൽ ഒരാൾ അല്ലെങ്കിൽ മൂന്നുപേരും ഉണ്ടാവുമോ ഇല്ലയോ എന്ന അസ്വസ്ഥമായ ചിന്തയോടെയാണ് ഇരുവരും ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രം കണ്ട ലോകം മൂവർ സംഘത്തിനായി മനമുരുകി പ്രാർഥിച്ചു. ആ പ്രാർഥന ഫലം കാണാതെ പോയില്ല. ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല . കാൻസറിനോട് ഉശിരോടെ പോരാടി ആ മൂന്നു കുഞ്ഞു മാലാഖാമാർ ജീവിതത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചികിത്സാവേളയിൽ മൂവർ സംഘത്തിന്റെ ഫോട്ടോഷൂട്ട് നടത്തിയ ലോറയും ക്രിസ്റ്റിയും തന്നെയാണ് ഈ സുന്ദര നിമിഷവും കാമറയിൽ പകർത്തിയിരിക്കുന്നത്. മൂവർ സംഘത്തിൽ രണ്ടു പേർക്ക് മുടി വളർന്നു, മിന്നുന്ന ഉടുപ്പിട്ട്, പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടികൾ, ഇത്തവണ ലോകത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ തുറന്നു പിടിച്ചിരിക്കുകയാണ്. പരസ്പരം കൈകൾ കോർത്ത ആ മാലാഖക്കുഞ്ഞുങ്ങൾ തങ്ങളുടെസൗഹൃദവും ഒപ്പം പങ്കുവയ്ക്കുന്നു.
ജീവിതത്തിലേക്കു തിരിച്ചെത്തിയ റിയാനും അൻസിലിയും റൈലിയും ഇപ്പോൾ സ്‌കൂളിൽ പോകുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. അവർക്കു ചുറ്റും ഇപ്പോൾ നിറമുള്ള ലോകമുണ്ട്. കളിയും ചിരിയുമുണ്ട് . എല്ലാത്തിലും ഉപരിയായി ഒരു ജീവിതമുണ്ട്.
മൂന്നു പേരുടെയും കാൻസർ അതിജീവനത്തിന്റെ നാളുകൾ പകർത്താനായ സന്തോഷം ലോറയും ക്രിസ്റ്റിയും മറച്ചു വയ്ക്കുന്നില്ല. തങ്ങൾക്ക് ഭാവിയിലും ഈ കുരുന്നുകളുടെ ഫോട്ടോ എടുക്കണം. സ്‌കൂൾ തലം. വിവാഹം തുടങ്ങി ജീവിതത്തിലെ ഓരോ സുവർണ്ണ നിമിഷവും ഇതുപോലെ പകർത്തണം. കാരണം, കാൻസർ അതിജീവനത്തിന്റെ പോരാളികളായ ഈ കുരുന്നുകൾ ലോകത്തിനു മുഴുവൻ മാതൃകയാണ്, അവർ പറയുന്നു