പതിയെ ഇഴഞ്ഞിഴഞ്ഞ് അരികിലെത്തുന്ന പാമ്പുകളെ ഭയമില്ലാത്തവർ കുറവായിരിക്കും. വിഷമില്ലാത്ത നാട്ടിൻപുറത്തെ നീർക്കോലി മുതൽ ഒരൊറ്റ കൊത്തിൽ ജീവനു ഭീഷണിയാകുന്ന മൂർഖനെയും അണലിയെയും വരെ എല്ലാവർക്കും പേടിയാണ്. അർധരാത്രിയിൽ പുറത്തിറങ്ങുമ്പോഴും പാമ്പു വല്ലതും കടിച്ചാലോ എന്നാണു പലർക്കും ഭയം. പക്ഷേ ഇത്തരത്തിൽ യാതൊരു പേടിയുമില്ലാതെ കൂസലെന്യേ പാമ്പിനെ നേരിടുന്നൊരാളുണ്ട്. നിങ്ങളുടെ ഊഹം വാവാ സുരേഷ് എന്നാണെങ്കില്‍ തെറ്റിപ്പോയി. വാവ സുരേഷിനും പാമ്പുകളോടു പ്രണയമാണെന്നതു ശരി തന്നെ, പക്ഷേ പാമ്പു കടിച്ചാൽപ്പോലും യാതൊരു കൂസലുമില്ലാതെ ചിരിച്ചു നിൽക്കുന്നൊരാളുണ്ട്, മുപ്പത്തിയേഴുകാരനായ ടിം ഫ്രീഡ് ആണത്.
വിസ്കോൺസിൻ സ്വദേശിയായ ടിമ്മിന് ഈ ഉരഗ ജീവികളെ യാതൊരു ഭയവുമില്ലെന്നു മാത്രമല്ല കഴിഞ്ഞ പതിനാറു വർഷം കൊണ്ട് 160 തവണയാണ് ടിം പാമ്പുകളെക്കൊണ്ടു തന്നെ കടിപ്പിച്ചിട്ടുള്ളത്. പാമ്പിനെ കടിപ്പിക്കാൻ ഇയാൾക്കു വട്ടാണെന്നു ചിന്തിക്കുന്നവരോട്, ശാസ്ത്രജ്ഞന്‍ കൂടിയായ ടിമ്മിന്റെ ലക്ഷ്യം മനുഷ്യ ശരീരത്തിൽ നിന്നു തന്നെ പാമ്പിൻ വിഷത്തിനുള്ള മറുമരുന്നു കണ്ടെത്തുകയെന്നതാണ്. മൂർഖനും റാറ്റിൽ സ്നേക്കുമുൾപ്പെടെ ഒട്ടേറെ വിഷപ്പാമ്പുകൾ ടിമ്മിനെ കടിച്ചിട്ടുണ്ട്. മനുഷ്യനിൽ തന്നെ സ്വയം പ്രതിരോധശേഷി വർധിപ്പിച്ച് പാമ്പിൻവിഷത്തിനുള്ള മറുമരുന്നു കണ്ടെത്തുക എന്ന ലക്ഷ്യം സ്വന്തം ശരീരം പഠനവിധേയമാക്കി നടത്തുകയാണ് ടിം.
കാലിഫോർണിയ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് കൂടിയായ ടിം ഇതിനകം തന്റെ ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. തുടക്കത്തിൽ ഒരു ഹോബിയായി തുടങ്ങിയതാണ് ഈ ഗവേഷണമെങ്കിലും ഇന്നു താനതിനെ വളരെ ഗൗരവത്തോടെയാണു കാണുന്നതെന്ന് ടിം പറയുന്നു. സാധാരണ മനുഷ്യരുടേതിനേക്കാൾ ഇരട്ടിയാണ് ടിമ്മിന്റെ ശരീരത്തിലെ ആന്റിബോഡികളെന്നു ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ഭാവിയിൽ തന്റെ കണ്ടുപിടുത്തം ആരോഗ്യരംഗത്തിനും മുതൽക്കൂട്ടാകുമെന്നാണ് ടിമ്മിന്റെ പ്രതീക്ഷ.
അടുത്തിടെ തായ്പാൻ, ബ്ലാക്ക് മാംബാ എന്നീ ഘോരവിഷമുള്ള പാമ്പുകളെക്കൊണ്ടും അദ്ദേഹം ഒന്നിനു പുറകെ ഒന്നായി തന്നെ കടിപ്പിച്ചു. നിമിഷങ്ങൾക്കകം മനുഷ്യ ജീവൻ കളയാൻ കെൽപ്പുള്ള പാമ്പുകളാണിവ. പക്ഷേ വെറും മുറിപ്പാടുകളുണ്ടായതൊഴിച്ചാൽ ടിമ്മിന് യാതൊന്നും സംഭവിച്ചില്ല. എങ്കിലും 2011ൽ മൂർഖനെക്കൊണ്ടു കടിപ്പിച്ച വേളയിൽ ഏറെക്കാലം കോമയിൽ കിടന്നതും ടിം ഓർക്കുന്നു. അന്നു മരണത്തെ മുഖാമുഖം കണ്ടതാണ്, പക്ഷേ അപ്പോഴും തന്റെ പരിശ്രമത്തിൽ നിന്നു പിൻതിരിയാന്‍ തോന്നിയില്ല. വാക്സിൻ കണ്ടുപിടിക്കും വരേയ്ക്കും താൻ ഈ പ്രവർത്തനം തുടരുമെന്നും മരണം മുന്നിൽ കണ്ടുതന്നെയാണ് മുന്നോട്ടു നീങ്ങുന്നതെന്നും ടിം പറയുന്നു.
പക്ഷേ പാമ്പുകൾക്കൊപ്പമുള്ള ടിമ്മിന്റെ സഹവാസത്തിൽ മനംമടുത്ത് 20 വർഷത്തെ ദാമ്പത്യത്തിനു അടിവരയിട്ട് അദ്ദേഹത്തിന്റെ ഭാര്യ ബീത് ഫ്രീഡ് വിവാഹമോചനം നേടി. ടിമ്മിനു തന്നെക്കാളും മക്കളെക്കാളും പ്രിയം പാമ്പുകളോടാണെന്നു തോന്നിയതോടെയാണ് വിവാഹ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നു പറയുന്നു ബീത് ഫ്രീഡ്. ലോകത്തിലെ തന്നെ ഏറ്റവും വിഷഹാരികളായ അഞ്ചു പാമ്പുകളെ വീടിനുള്ളിൽ സൂക്ഷിച്ചാണ് ടിം കഴിയുന്നത്. ഇരുപതു വർഷത്തോളമായി അത്തരം പേടിപ്പിക്കുന്നൊരു ജീവിതം മടുത്തു തുടങ്ങിയതോടെയാണ് പിരിയാൻ തീരുമാനിക്കുന്നത്.
എന്നാല്‍ വർഷം തോറും പാമ്പുകളാൽ വർധിക്കുന്ന മരണങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് താൻ വേദന സഹിച്ചും കുടുംബ ബന്ധങ്ങളെപ്പോലും മറന്നും ഈ മേഖലയിൽ അത്രത്തോളം അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നതെന്നു പറയുന്നു ടിം. പലരും തന്നെ ഭ്രാന്തനെന്നു വിളിക്കുന്നുണ്ട്, എന്നാല്‍ ചരിത്രം പരിശോധിച്ചാൽ അറിയാം കണ്ടുപിടുത്തങ്ങൾ നടത്തിയ ഗവേഷകരിലേറെയും തുടക്കത്തിൽ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും അനുഭവിച്ചവരാണ്. ഒരുകാലത്ത് തന്റെ വാക്സിൻ പുറത്തിറങ്ങുന്നതോടെ കുറ്റപ്പെടുത്തുന്നവരെല്ലാം തന്നെ വാഴ്ത്തിപ്പാടുമെന്നും ടിം വിശ്വസിക്കുന്നു.