ADVERTISEMENT

ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് എന്ത് ചെയ്യാനാകും? ഒറ്റയ്ക്ക് ജീവിക്കാൻ ഇറങ്ങിത്തിരിച്ചവർ നേരിടുന്ന ആദ്യത്തെ ചോദ്യമാണിത്. ജമീല എന്ന സ്ത്രീ ഒറ്റയ്ക്ക് ചെയ്തത് ആയിരക്കണക്കിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതുജീവിതം നൽകുന്നതായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും ഗാർഹിക പീഡനത്തിന് ഇരയായവരുടെയും ജീവിതത്തെ എങ്ങനെ ശാക്തീകരിക്കാമെന്നും മാറ്റിയെടുക്കാമെന്നും ജമീല തീരുമാനിച്ചത് സ്വന്തം സഹോദരങ്ങൾ അതേ പാതയിലൂടെ കടന്നുപോയപ്പോഴാണ്. ഇന്ന് ഗാർഹിക പീഡനത്തെ അതിജീവിച്ച 6,500-ലധികം പേർക്ക് നിയമപരവും സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകുകയും 4,500-ലധികം വിദ്യാർതഥികളെ സ്കൂളുകളിൽ തിരികെ ചേർക്കുകയും 14,000-ലധികം സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുകയും 950-ലധികം ശൈശവ വിവാഹങ്ങൾ തടയുകയും ചെയ്ത ‘ഷഹീൻ’ എന്ന സംഘടനയുടെ എല്ലാമെല്ലാമായ ജമീല നിഷാദിനെ ഇങ്ങനെ പരിചയപ്പെടുത്താം. പക്ഷേ അതിലേയ്ക്കുള്ള അവരുടെ പ്രയാണം കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയായിരുന്നു.

2002 ലാണ് ജമീല ‘ഷഹീൻ’ എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. എന്നാൽ അവരുടെ പോരാട്ടങ്ങൾ ആരംഭിക്കുന്നത് അതിനും പതിറ്റാണ്ടുകൾ മുമ്പാണ്. ബന്ധുക്കളായ പെൺകുട്ടികളെ മുതിർന്ന അറബികളുമായി വിവാഹം കഴിച്ചുകൊടുക്കുന്നത് കണ്ടാണ് ജമീല വളർന്നത്. അവരാരും ആ നിലപാടിന് എതിരുനിൽക്കാഞ്ഞതാണ് കുഞ്ഞു ജമീലയെ ഏറെ വേദനിപ്പിച്ചത്. ജമീല 9 ൽ പഠിക്കുമ്പോൾ സമാനരീതിയിലുള്ള വിവാഹാലോചന വന്നു. സാമ്പത്തികമായി നേട്ടമുണ്ടാകുമെന്നു കരുതിയ പിതാവ് അതിന് അനുകൂലമായിരുന്നെങ്കിലും എന്തുവിലകൊടുത്തും അതിനെ ചെറുത്തുതോൽപ്പിച്ചത് ജമീലയുടെ അമ്മയായിരുന്നു.പ്രതിഷേധ സൂചകമായി ഏകദേശം 15 ദിവസത്തോളം അമ്മ ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും വിവാഹവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച അച്ഛനോട് സംസാരിക്കാൻ തയാറായില്ലെന്നും ജമീല പറയുന്നു. അമ്മ കാരണമാണ് ആ നിലപാടിനോട് പൊരുതാൻ തനിക്ക് കഴിഞ്ഞതെന്നും ഇപ്പോഴും തന്നിലൂടെ ഒഴുകുന്നത് അമ്മയുടെ രക്തമാണെന്നും ജമീല പറയും.

ഹൈദരാബാദിലെ പുരോഗമന മധ്യവർഗ മുസ്‌ലിം കുടുംബത്തിലാണ് ജമീല ജനിച്ചതെങ്കിലും, വളർന്നുവരുമ്പോൾ പറയാത്ത നിരവധി നിയന്ത്രണങ്ങൾ അവളുടെമേലും ചുമത്തപ്പെട്ടു. “എന്റെ അച്ഛൻ ഒരു കലാകാരനായിരുന്നു. കുടുംബത്തിലെ ആൺകുട്ടികളെ കോൺവെന്റുകളിലേക്ക് അയച്ചപ്പോൾ എന്നെ ഒരു സാധാരണ സർക്കാർ സ്കൂളിൽ അയച്ചാണ് പഠിപ്പിച്ചത്.അന്നത് വലിയ വിപ്ലപകരമായ തീരുമാനമായിരുന്നു. അച്ഛനെപ്പോലെ ഒരു ചിത്രകാരിയാകണം എന്നായിരുന്നു ആഗ്രഹമെങ്കിലും അത് ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.അതുകൊണ്ടാകാം ഞാൻ ഒരു എഴുത്തുകാരിയായത്. ’’– ജമീല പറയുന്നു

jameela-3
ജമീല നിഷാത്∙ ചിത്രം: എഎൻഐ

സ്വന്തം സഹോദരങ്ങളെ ശൈശവ വിവാഹങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയാതിരുന്ന വേദന ജമിലയോടൊപ്പം വളർന്നിരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ അതിലേയ്ക്ക് പൂർണ്ണമനസോടെ ജമില ഇറങ്ങിത്തിരിക്കുകയായിരുന്നു.

പതിനേഴാം വയസ്സിൽ തന്നെക്കാൾ 15 വയസ്സ് കൂടുതലുള്ള ആളുമായി വിവാഹം കഴിക്കേണ്ടി വന്ന സുൽത്താനയെന്ന സ്ത്രിയാണ് ഇന്ന് ജമിലയുടെ കൂട്ടായ്മയിലെ ഏറ്റവും പ്രായം ചെന്ന അംഗം. വിവാഹിതയായ കാലം മുതൽ, സുൽത്താനയ്ക്ക് ശാരീരിക പീഡനം മാത്രമല്ല, വലിയ വൈകാരിക ആഘാതവും നേരിടേണ്ടിവന്നു. പാലത്തിൽ നിന്ന് ചാടാൻ പ്രേരിപ്പിക്കുകയും ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കാലമുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി ജോലി ചെയ്തതിന് സുൽത്താനയുടെ മൂക്കും ചുണ്ടുകളും ഭർത്താവ് മുറിച്ചുകളഞ്ഞു. അയാളത് ചെയ്യുമ്പോൾ സുൽത്താന ഗർഭിണിയായിരുന്നു. 20 ദിവസത്തിന് ശേഷം കോമ അവസ്ഥയിൽ നിന്ന് അവൾ ഉണർന്നപ്പോൾ, മുഖത്ത് മൂക്കിന്റെ സ്ഥാനത്ത് രണ്ട് ദ്വാരങ്ങൾ മാത്രം, ചുണ്ടുകളുമില്ല. ആ സമയത്ത് തന്നെയായിരുന്നു സുൽത്താനയുടെ പ്രസവവും. ഇന്ന്, 24 വർഷങ്ങൾക്ക് ശേഷം,താൻ ജീവിതത്തിൽ എത്രത്തോളം എത്തിയെന്ന് തിരിഞ്ഞുനോക്കാൻ സുൽത്താനയ്ക്ക് കഴിയുന്നത് ഷഹീൻ എന്ന സംഘടനയുടേയും ജമില എന്ന സ്ത്രീയുടെ പിൻബലത്തിലാണ്.

വികലാംഗരായ കുട്ടികൾക്കുള്ള സ്‌കൂളിൽ അധ്യാപികയായാണ് ജമീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട്,ദുരിതമനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കാൻ അവർ തീരുമാനിച്ചു. ഈ യാത്രഎളുപ്പമായിരുന്നില്ല, തുടക്കത്തിൽ തന്നെ സ്ത്രീകളും പുരുഷന്മാരും ഒരേ ആവേശത്തോടെ ജമീലയെ എതിർത്തിരുന്നു. അതിലെല്ലാം അചഞ്ചലമായി നിലകൊള്ളുന്നത് ജമീലയുടെ ബോധ്യവും ഒരു മാറ്റം കൊണ്ടുവരാനുള്ള ആഗ്രഹവുമാണ്. ഓൾഡ് ഹൈദരാബാദിലെ സുൽത്താൻ ഷഹീദ് ഏരിയയിൽ 19 സന്നദ്ധ പ്രവർത്തകരുമായി പ്രവർത്തനമാരംഭിച്ച ‘ഷഹീൻ’ എന്ന സംഘടന ഇന്ന് 25 ചേരികളിലായി സ്ത്രീകൾക്ക് വീട്ടിലേയ്‌ക്ക് വിളിക്കാൻ അഞ്ച് പ്രത്യേക കേന്ദ്രങ്ങളോടെ ചിറകു വിരിച്ചുനിൽക്കുന്നത്. ഒരിക്കൽ കൂട്ടിലടക്കപ്പെട്ട ഈ സ്ത്രീകളിൽ ഓരോരുത്തരും ഇന്ന് ഷഹീനൊപ്പം പറന്നുയരുകയാണ് ജീവിതത്തിന്റെ പുതിയ ആകാശങ്ങളിലേക്ക്.

English Summary:

One Woman's Fight Against Child Marriage Ignites a Movement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com