ADVERTISEMENT

മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമൊക്കെ ഏറ്റവുമധികം ചിന്തിച്ചു തുടങ്ങുന്ന കാലമാണ് കൗമാരം. എന്നാൽ ഇതേ പ്രായത്തിൽ അഭംഗിയാണെന്ന് പറഞ്ഞ് കുടുംബ ഫോട്ടോയിൽ നിന്ന് പോലും മാറ്റിനിർത്തപ്പെടുന്ന ഒരു സാഹചര്യം. ഏതൊരു വ്യക്തിയുടെയും ശിഷ്ടകാലം മുഴുവൻ അപകർഷതാ ബോധം നിറയ്ക്കാൻ മറ്റൊരു കാരണം വേണ്ടി വരില്ല. ചുളിഞ്ഞ നെറ്റിയോടെ മാത്രം ലോകം നോക്കിക്കാണുന്ന സാഹചര്യത്തെ സ്വപ്രയത്നത്തിലൂടെ നേരിട്ട് മറ്റുള്ളവർക്ക് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിന്ന് മാതൃകയാകുന്ന ജീവിതങ്ങൾ സിനിമകളിൽ മാത്രമല്ല എന്ന് തെളിയിക്കുകയാണ് പാലക്കാട് സ്വദേശിയായ മിനി മേനോൻ. ചർമത്തെ സാരമായി ബാധിച്ച രോഗാവസ്ഥകളെ പ്രകൃതിയുടെ കൂട്ടുപിടിച്ച് തോൽപ്പിച്ച മിനി ഇന്ന് ചർമസംരക്ഷണത്തിന്റെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു. ആ അനുഭവം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് മിനി.

വിറ്റിലിഗോ നിറം കെടുത്തിയ കൗമാരം

13 വയസ്സുള്ളപ്പോഴാണ് മിനിയുടെ മുഖത്ത്  വെളുത്ത പാടുകൾ കണ്ടുതുടങ്ങിയത്. വളരെ വേഗത്തിൽ പടർന്നു തുടങ്ങി. മുന്നിലെത്തുന്ന ആരും ഈ പാടുകളെക്കുറിച്ച് ആദ്യം സംസാരിക്കുന്ന അവസ്ഥ. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ആരും ചിന്തിക്കാത്ത കാലമായിരുന്നു അത്. ബോഡി ഷെയ്മിങ് വളരെ സ്വാഭാവികമായ കാര്യമെന്ന് സമൂഹം കരുതിയിരുന്ന കാലം. ചെല്ലുന്ന ഇടങ്ങളിൽ നിന്നെല്ലാം പരിഹാസം. ഒപ്പം നിർത്തി ഫോട്ടോ എടുത്താൽ ചിത്രം മോശമാകുമെന്ന കാരണത്താൽ മാറ്റിനിർത്തപ്പെട്ട അവസരങ്ങൾ പോലും ഉണ്ടായി.

mini-parrents
മാതാപിതാക്കൾക്കൊപ്പം മിനി

മകളുടെ അവസ്ഥ കണ്ട മാതാപിതാക്കൾ ഇതിന് ചികിത്സ തേടിയിറങ്ങി. വെയിലുകൊണ്ട് പാടുകളുടെ നിറം മാറ്റിയെടുക്കാനായിരുന്നു ആദ്യ ശ്രമം. അങ്ങനെ ഏകദേശം രണ്ടുവർഷത്തോളം പൊള്ളുന്ന വെയിലിൽ മുഖം കാണിച്ച് പാടുകളെ മായ്ക്കാൻ ശ്രമിച്ചു. ശാശ്വത ഫലം ഉണ്ടായില്ലെന്നു മാത്രമല്ല ഒരിക്കലും വീണ്ടെടുക്കാനാവാത്ത തരത്തിലേയ്ക്ക് ചർമം നശിച്ചു. പാടുകൾക്കൊപ്പം പലഭാഗങ്ങളിൽ പല നിറങ്ങളിൽ കാണപ്പെടുന്ന മുഖം കൂടുതൽ കൂടുതൽ പരിഹാസങ്ങൾക്കും ചില അവസരങ്ങളിൽ സഹതാപങ്ങൾക്കും പാത്രമായി. ഇത്തരമൊരു മുഖത്തിന് എത്രത്തോളം ഇരട്ട പേരുകൾ ലഭിക്കാമോ അതെല്ലാം ലഭിച്ചു. സർപ്പദോഷം അടക്കമുള്ള ദോഷങ്ങൾ ബാധിച്ച പെൺകുട്ടി എന്ന തലത്തിൽ വരെ ആളുകൾ നോക്കിക്കണ്ടു. ജീവിതം മനോഹരമാണെന്ന് ഏതൊരു കുട്ടിയെയും പഠിപ്പിക്കേണ്ട സമൂഹം ഒരു കൗമാരക്കാരിയെ മാനസികമായി തകർത്ത നാളുകളായിരുന്നു അത്.

വിറ്റിലിഗോയെ മറികടന്ന് ചർമ സംരക്ഷണത്തിലേയ്ക്ക്

വെയിൽ കൊള്ളുന്ന ചികിത്സയിലൂടെ ചർമത്തിനു കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നതല്ലാതെ വിറ്റിലിഗോയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ആ അവസരത്തിലാണ് ഹോമിയോപ്പതി ഡോക്ടറായ കൃഷ്ണനുണ്ണിയെ കണ്ടുമുട്ടിയത്. ചർമം അത്രത്തോളം മോശം അവസ്ഥയിൽ ആയതിനാൽ വിറ്റലിഗോ ചികിത്സ ആരംഭിച്ചതിനൊപ്പം സോപ്പോ പൗഡറോ അടക്കം കോസ്മെറ്റിക് ഉത്പന്നങ്ങൾ ഒന്നും ഉപയോഗിക്കരുത് എന്ന നിർദ്ദേശം കൂടി അദ്ദേഹം മുന്നോട്ടു വച്ചു. സ്വന്തം അവസ്ഥയിൽ  മനസ്സു മടുത്തിരുന്നതിനാൽ തിരിച്ചുവരവിന് സഹായിക്കുന്ന ഏതൊരു നിർദ്ദേശവും സ്വീകരിക്കാൻ മിനിയുടെ മനസ്സ്  പാകപ്പെട്ടിരുന്നു. ചികിത്സയിലൂടെ വിറ്റിലിഗോ ഭേദമായി തുടങ്ങി. അതോടൊപ്പം വീട്ടിൽ തന്നെ നിർമിക്കുന്ന പയർ പൊടിയും കടലമാവും അടക്കമുള്ള പ്രകൃതിദത്ത മാർഗങ്ങളെ മാത്രം ചർമ സംരക്ഷണത്തിനായി ആശ്രയിച്ചു.

ഈ പൊടികൾക്കൊപ്പം വീട്ടിലും തൊടിയിലും നിന്ന് കിട്ടുന്നവയെല്ലാം കലർത്തി പരീക്ഷിച്ചു തുടങ്ങി. ഇതിലും കൂടുതൽ എന്ത് നാശമാണ് ചർമത്തിനു വരാനുള്ളതെന്ന ചിന്തയുള്ളതിനാൽ എന്തും പരീക്ഷിക്കാൻ തയാറായിരുന്നു. ചിലതൊക്കെ പാളി പോയെങ്കിലും മറ്റു ചിലത് കാര്യമായ മാറ്റങ്ങൾ ചർമത്തിൽ വരുത്തുന്നതായി തോന്നി. വിറ്റിലിഗോ മാറിയതിനൊപ്പം ചർമം മെച്ചപ്പെടുന്നത് അനുഭവിച്ചറിഞ്ഞതോടെ അവയുടെ കൂട്ടുപിടിച്ചായി മുന്നോട്ടുള്ള നാളുകൾ. പോകുന്ന ഇടങ്ങളിൽ എല്ലാം വീട്ടിൽ തയാറാക്കിയ പൊടികളും മരുന്നുകളും കൊണ്ടുനടന്നു. ഇതിനിടെ തലയിൽ അവിടവിടെയായി മുടി നഷ്ടപ്പെടുന്ന രോഗാവസ്ഥ കൂടി നേരിടേണ്ടിവന്നു. ചർമത്തിന്റെ കാര്യത്തിലെന്നപോലെ കേശ സംരക്ഷണത്തിനും സ്വന്തം മാർഗം തന്നെയാണ് തിരഞ്ഞെടുത്തത്. അതിലൂടെ മുടിയുടെ കേടുപാടുകൾ പൂർണമായി പരിഹരിക്കപ്പെട്ടു. അങ്ങനെ സ്വയം തയാറാക്കിയ കേശ സംരക്ഷണ ഉത്പന്നങ്ങളും ദിനചര്യയുടെ ഭാഗമായി.

മുൻഅനുഭവങ്ങൾ മിനിയുടെ മനസ്സില്‍ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. മറ്റുള്ളവർക്ക് മുന്നിൽ എത്തുമ്പോൾ അറിയാതെ ഒരു സങ്കോചം മനസ്സിൽ ഉടലെടുത്തു. അവയെല്ലാം മറികടന്ന് ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് പാലക്കാട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ പഠനകാലത്ത് ചെയർപേഴ്സൺ പദവിയിലേയ്ക്ക് നടന്നു കയറിയത്. ചർമ സംരക്ഷണം സ്വന്തം നിലയിൽ തുടരുന്നതിനൊപ്പം എങ്ങനെയാണോ അതേ നിലയിൽ സമൂഹത്തിന് മുന്നിലെത്താൻ ആത്മവിശ്വാസമായിരുന്നു കൂട്ട്.

അതിനുശേഷം യുജിസി ക്ലിയർ ചെയ്ത് അമൃത കോളജിൽ ലെക്ചററായി. ഇതിനിടെ വിവാഹം കഴിഞ്ഞതോടെ ബെംഗളുരുവിലേയ്ക്ക് താമസം മാറി. ഇൻഫോസിസിൽ ജോലിയും നേടി. മക്കളുടെ ജനനശേഷമാണ് ഭർത്താവിന്റെ ജോലി സംബന്ധമായി മുംബൈയിലേക്ക് ജീവിതം പറിച്ചുനട്ടത്. ഈ കാലയളവിലെല്ലാം സ്വന്തം ചർമ - കേശ സംരക്ഷണ ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ടായിരുന്നു മിനിയുടെ ഓരോ ദിനവും കടന്നുപോയത്. മക്കൾക്കും താൻ തയാറാക്കിയ കൂട്ടുകൾ തന്നെ ചർമ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമായി ഉപയോഗിച്ചു.

സൗഹൃദത്തിന്റെ ചിറകിലേറി സംരംഭകത്വത്തിലേയ്ക്ക്

മക്കളുടെ കാര്യങ്ങൾ നോക്കി നടത്തുന്നതിനായി ജോലിയിൽ നിന്നും വിട്ടുനിന്നു. അപ്പോഴേയ്ക്കും പണ്ട് മിനിയുടെ മുഖം കണ്ട് ആശങ്കപ്പെട്ടിരുന്നവരെല്ലാം ഈ മാറ്റം എങ്ങനെ സംഭവിച്ചു എന്ന് അത്ഭുതത്തോടെ ചോദിച്ചു തുടങ്ങി. ഒരുകാലത്ത് തള്ളിപ്പറഞ്ഞവർ ചർമ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവയ്ക്കാമോ എന്ന് ചോദിച്ചാണ് ഇന്നു തന്നെ സമീപിക്കുന്നത് എന്ന് അഭിമാനത്തോടെ പറയുകയാണ് മിനി.

min-sp5
മിനി മേനോനും ഉദയ്‌ ശങ്കറും
min-sp5
മിനി മേനോനും ഉദയ്‌ ശങ്കറും

‘‘മക്കൾ മുതിർന്ന ക്ലാസുകളിൽ എത്തിയതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തയായി. നാല്‍പതാം വയസ്സിൽ ബോംബെയിൽ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി. തൊട്ടുപിനാലെ എംബിഎ എടുക്കണമെന്ന ആഗ്രഹവും മനസ്സിൽ കടന്നുകൂടി. അങ്ങനെ 43-ാം വയസ്സിൽ മാർക്കറ്റിങ് മാനേജ്മെന്റിൽ എംബിഎ കരസ്ഥമാക്കി. ചർമ സൗന്ദര്യ രഹസ്യം ചോദിച്ചവർക്കായി കൂട്ടു തയാറാക്കുമ്പോൾ അധികമായി തയാറാക്കുന്നത് അപ്പോഴേയ്ക്കും പതിവു കാര്യമായിരുന്നു. ഇത് അത്ര ചെറിയ കാര്യമല്ല എന്ന് ആദ്യം മനസ്സിലാക്കിയത് എന്റെ ഉറ്റ സുഹൃത്തായ ഉദയ് ശങ്കറാണ്.’’– മിനി പറഞ്ഞു.

മിനിയുടെ ചർമ -കേശ സംരക്ഷണ മാർഗങ്ങൾ ഒരു ബ്രാൻഡായി വിപണിയിലെത്തിയാൽ അതിന് വലിയ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം നിരന്തരം പ്രചോദനം നൽകിക്കൊണ്ടിരുന്നു. അത്തരമൊരു ഐഡിയ ഒരിക്കലും മനസ്സിൽ ഉണ്ടാകാത്തതിനാൽ തുടക്കത്തിൽ മടിയായിരുന്നെങ്കിലും തന്റെ ഉത്പന്നങ്ങൾ ഉപയോഗിച്ചവരിൽ പ്രകടമായ മാറ്റങ്ങൾ കാണുന്നതായി പ്രതികരണങ്ങൾ ലഭിച്ചതോടെ രണ്ടും കൽപ്പിച്ച് ഒരു ചുവടുവയ്ക്കാൻ തീരുമാനിച്ചിറങ്ങി. ഉദയ്‌യുടെ പൂർണ പിന്തുണയുടെ ബലത്തിലാണ് അദ്ദേഹവുമൊത്ത് 'അഹം റൂട്ട്സ്' എന്ന ബ്രാൻഡിന് തുടക്കം കുറിച്ചത്. കെമിക്കലുകളോ പ്രിസർവേറ്റീവ്സോ ചേർക്കാതെ തികച്ചും പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നും തയാറാക്കുന്ന ഹെയർ ഓയിൽ, ഫേസ് ഓയിൽ, ഫേസ് മാസ്ക്, ഹെയർ മാസ്ക് തുടങ്ങിയ ഒരുപിടി ഉത്പന്നങ്ങളുമായി കഴിഞ്ഞ മൂന്ന് വർഷമായി വിപണിയിൽ സജീവമാണ് 'അഹം റൂട്ട്സ്'. ഇന്ന് അഹം റൂട്ട്സിന് എവിടെയെങ്കിലും എത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനെല്ലാം കാരണം ഉദയ് ആണെനന്നും മിനി കൂട്ടിച്ചേർത്തു

മികച്ച പ്രതികരണങ്ങളിലൂടെ മുന്നോട്ട്

30 വർഷത്തിലേറെയായി മേക്കപ്പോ കോസ്മെറ്റിക് ഉത്പന്നങ്ങളോ എന്തിനേറെ ഒരു സോപ്പോ പോലും ഉപയോഗിക്കാതെ സ്വയം തയാറാക്കിയ ചർമ - കേശസംരക്ഷണ ഉത്പന്നങ്ങളുടെ മാത്രം കൂട്ടുപിടിച്ചാണ് മിനിയുടെ സൗന്ദര്യ സംരക്ഷണം. സൗന്ദര്യ സംരക്ഷണത്തിൽ മിനിയുടെത് തികച്ചും വ്യത്യസ്തമായ സമീപനമാണ് . ഓരോ വ്യക്തിക്കും ജന്മനാ ലഭിക്കുന്ന ചർമം തന്നെയാണ് ഏറ്റവും മികച്ചത്. അധിക നിറമോ ഭംഗിയോ നൽകി സ്വാഭാവിക ചർമം മാറ്റുന്നതിലല്ല സൗന്ദര്യമെന്ന് മിനി പറയുന്നു. മറിച്ച് ജന്മനാ ലഭിച്ച ചർമത്തെ ഏറ്റവും ആരോഗ്യത്തോടെ, കേടുപാടുകൾ കൂടാതെ നിലനിർത്തുകയാണ് മികച്ച സൗന്ദര്യ സംരക്ഷണ മാർഗം.

mini-family
കുടുംബത്തിനൊപ്പം മിനി
mini-family
കുടുംബത്തിനൊപ്പം മിനി

കുടുംബം തന്നെ പിന്തുണ

ഇലക്ട്രോണിക് ലാബ് എക്യുമെൻ്റ്സ് മാനുഫാക്ചറിങ് സ്ഥാപനം നടത്തുന്ന ശങ്കർ നായരാണ് മിനിയുടെ ഭർത്താവ്. ബെംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായ ലക്ഷ്മി, പത്താം ക്ലാസ് വിദ്യാർഥിയായ ഗായത്രി എന്നിവരാണ് മക്കൾ. തിരിച്ചടികളിൽ തളരാതെ ജീവിതം തിരിച്ചുപിടിച്ച് മുന്നോട്ടുള്ള യാത്രയിൽ കുടുംബത്തിന്റെ പൂർണപിന്തുണയാണ് മിനിയുടെ ഏറ്റവും വലിയ ശക്തി. ബാഹ്യ സൗന്ദര്യത്തേക്കാളുപരി ആന്തരിക സൗന്ദര്യം തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെയുള്ള ഓരോ ചുവടുവയ്പ്പും ജീവിതത്തെ മനോഹരമാക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് മിനി.

English Summary:

From Vitiligo to CEO: Mini Menon's Inspiring Journey to Self-Acceptance and Entrepreneurial Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com