ADVERTISEMENT

തൊണ്ണൂറുകളിൽ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരി, ബോളിവുഡിൽ ആരും കൊതിക്കുന്ന സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹിതയായ താരം, അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പാടവമുള്ള സുന്ദരി. ഈ വിശേഷണങ്ങൾ മാത്രം മതി മാധുരി ദീക്ഷിത് എന്ന അഭിനേത്രിയെ സിനിമാ പ്രേമികൾക്ക് തിരിച്ചറിയാൻ. ബി ടൗണിലെ ഈ സുന്ദരിയുടെ വിവാഹ വാർത്ത അറിഞ്ഞ ദിവസം ഉറങ്ങിയിട്ടില്ലെന്ന് മുൻനിര നായകന്മാർ വരെ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അഭിനയ ജീവിതത്തിൽ നിന്ന് ദീർഘമായ ഇടവേളയെടുത്തിട്ടും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് മാധുരി.

മേൽപ്പറഞ്ഞ വിശേഷണങ്ങൾ മാധുരി സ്വന്തമാക്കിയത് ഒട്ടേറെ ദുരനുഭവങ്ങൾക്ക് ശേഷമാണ്. പരസ്യ ചിത്രങ്ങളിലെ മോഡലായി കരിയർ തുടങ്ങിയ മാധുരി എൺപതുകളുടെ ഒടുവിലാണ് ബോളിവുഡിലേക്കെത്തിയത്. എന്നാൽ ആദ്യം അഭിനയിച്ച ചിത്രം തന്നെ പരാജയമായപ്പോൾ ഭാഗ്യംകെട്ട നായിക എന്നൊരു ചീത്തപ്പേര് അവൾക്കു വീണു. എൺപതുകളുടെ ഒടുവിൽ അഭിനയിച്ച കുറച്ചു ചിത്രങ്ങൾ കൂടി പരാജയത്തിലേക്കു കൂപ്പുകുത്തിയപ്പോൾ അപശകുനമെന്നും ദുശ്ശകുനമെന്നും കൂടെ നിൽക്കുന്നവരെക്കൂടി തോൽവിയിലേക്ക് തള്ളിവിടുന്നവളെന്ന ആരോപണങ്ങളും അവളെ നിഴൽ പോലെ പിന്തുടർന്നു. തങ്ങളുടെ ചിത്രങ്ങളിൽ ആ ഭാഗ്യംകെട്ട അഭിനേത്രി വേണ്ടെന്ന് സംവിധായകരും നായകന്മാരും തീരുമാനിച്ചതോടെ മാധുരിയ്ക്ക് സിനിമകളിലൊന്നും വേഷം ലഭിക്കാതെയായി. മാധുരിയുടെ ആ കഷ്ടകാലം അവസാനിച്ചത് സംവിധായകൻ ഇന്ദ്രകുമാർ അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കൊടുത്തതോടെയാണ്. ആമിർഖാൻ നായകനായ 'ദിൽ' എന്ന ചിത്രത്തിലും അനിൽ കപൂർ നായകനായ 'ബേട്ട' എന്ന ചിത്രത്തിലും അഭിനയിച്ചതോടെ മാധുരിയുടെ തലവര തെളിയുകയും ഭാഗ്യംകെട്ട നായിക എന്ന ചീത്തപ്പേര് ഒഴിയുകയും ചെയ്തു.

ദിൽ, ബേട്ട എന്നീ ചിത്രങ്ങളിൽ മാധുരിയെയാണ് നായികയാക്കുന്നതെന്നറിഞ്ഞപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും പക്ഷേ മാധുരിയുടെ കഴിവിൽ ഉത്തമ വിശ്വാസമുണ്ടായിരുന്നതിനാൽ ദോഷൈക ദൃക്കുകളുടെ വാക്കുകൾ ചെവിക്കൊണ്ടില്ലെന്നും ആ ചിത്രങ്ങൾ മുതൽ മാധുരിയുടെ കരിയർഗ്രാഫ് ഉയർന്നുവെന്നും അഭിമുഖങ്ങളിലൂടെ ഇന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രങ്ങൾക്കു ശേഷം മാധുരി അഭിനയിച്ച തേസാബ്, രാംലക്ഷ്മൺ എന്നീ ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു അന്നു മുതൽ ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായി മാധുരി മാറിയെന്നും ഇന്ദ്ര കുമാർ പറയുന്നു.

ത്രസിപ്പിക്കുന്ന ചുവടുകളോടെ ആരാധക ഹൃദയം കീഴടക്കി

ശങ്കർ ദീക്ഷിത്-സ്നേഹലത ദീക്ഷിത് ദമ്പതികളുടെ നാലുമക്കളിൽ ഒരാളായി 1967 മേയ് 15 നാണ് മാധുരി ജനിച്ചത്. മറാഠി ബ്രാഹ്മണ കുടുംബത്തിലെ അംഗമായ മാധുരി പഠനത്തോടൊപ്പം നൃത്തത്തിലും പ്രാവീണ്യം നേടിയിരുന്നു. എട്ടു വർഷത്തോളം കഥക് നൃത്തത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ‘അബോദ്’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് 1984 ലാണ് മാധുരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും മാധുരി അഭിനയിച്ച ഭൂരിപക്ഷം ചിത്രങ്ങളും മികച്ച വിജയം നേടിയവയായിരുന്നില്ല. 1990-ൽ ആമിർ ഖാൻ നായകനായി അഭിനയിച്ച ‘ദിൽ’ എന്ന ചിത്രത്തില നായികാവേഷം മാധുരിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടിക്കൊടുത്തു.

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലുള്ള പ്രാവീണ്യവും ആരാധകർക്കു മുൻപിൽ തെളിയിക്കാൻ അവസരം ലഭിച്ച നടി കൂടിയായിരുന്നു മാധുരി. അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും ഗാനരംഗങ്ങളിൽ മികച്ച നൃത്തരംഗങ്ങൾ അവതരിപ്പിക്കാനുള്ള ഭാഗ്യം മാധുരിക്ക് ലഭിച്ചു. തേസാബിലെ ‘എക് ദോ തീൻ’ എന്ന നിത്യഹരിത ഗാനത്തിന് ത്രസിപ്പിക്കുന്ന ചുവടുവച്ച മാധുരിയെ ഏറെ ആരാധനയോടെയാണ് പുതിയ തലമുറയും സ്നേഹിക്കുന്നത്.

കരിയറിൽ കത്തി നിൽക്കുമ്പോൾ വിവാഹം, തിരിച്ചു വരവും നൃത്തത്തിലൂടെ

ആരും കൊതിക്കുന്ന താരപദവിയിൽ നിൽക്കുമ്പോളാണ് സിനിമയ്ക്കു പുറത്തുള്ള ഒരാളെ മാധുരി വിവാഹം ചെയ്തത്. 1999ലാണ് ആരാധകരുടെ ഹൃദയം പിളർന്ന ആ വിവാഹം നടന്നത്. വരനും മറാത്തി ബ്രാഹ്മണ കുടുംബത്തിലെയാളാണ്. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടറായ ശ്രീരാം മാധവ് നൈനയാണ് മാധുരിയുടെ ഭർത്താവ്. ഈ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. 2002-ൽ പുറത്തിറങ്ങിയ ഐശ്വര്യറായ്- ഷാറുഖ് ഖാൻ ജോഡികൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവദാസ് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് മാധുരി കാഴ്ചവച്ചത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ കരിയറിൽ നിന്ന് ഇടവേളയെടുത്തിയ മാധുരി നൃത്തത്തിലൂടെയാണ് കലാരംഗത്തേക്ക് തിരിച്ചു വന്നത്.2006 ൽ ഒരു ഫിലിംഫെയർ അവാർഡ് ദാനച്ചടങ്ങിൽ ഒരു നൃത്തരൂപം അവതരിപ്പിച്ചു കൊണ്ടായിരുന്നു അത്. ഒരു വർഷത്തിനു ശേഷം 2007ലാണ് മാധുരി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്. ആജ നച്‌ലെ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു മാധുരിയുടെ തിരിച്ചു വരവ്.

ഹോളിവുഡ് ക്ഷണം നിരസിച്ച നായിക

ബോളിവുഡിലെ മുൻനിര നായികമാരിൽ പലരും ഹോളിവുഡ് സ്വപ്നം കാണുന്നവരാണ്. എന്നാൽ കുടുംബ ജീവിതത്തിനു വേണ്ടി ഹോളിവുഡിൽ നിന്ന് ലഭിച്ച അവസരം നിരസിച്ച ഒരാളാണ് മാധുരി ദീക്ഷിത്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് ഹോളിവുഡിൽ നിന്ന് ക്ഷണം വന്നിരുന്നുവെന്നും ഗർഭിണിയായിരിക്കെ അഭിനയിക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.

English Summary:

Madhuri Dixit: The Bollywood Queen Who Conquered Hearts in the 90s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com