ചൈനയിലെ അയ്യായിരത്തോളം വർഷം പഴക്കമുള്ള ഗൃഹത്തിൽ നിന്ന് നൂറോളം അസ്ഥികൂടങ്ങൾ കണ്ടെത്തി. കുട്ടികൾ, കൗമാരക്കാർ, മധ്യവയസ്കർ തുടങ്ങിയ പ്രായത്തിലുള്ള 97ഓളം അസ്ഥികൂടങ്ങളാണ് ഇൗ ഗൃഹത്തിൽ നിന്നും കണ്ടെടുത്തത്. ചൈനയിലെ ജിലിൻ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞരുടെ ഗവേഷണത്തിനിടെയാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സാംക്രമിക രോഗമോ മറ്റോ ബാധിച്ചാകാം ഇത്തരത്തിൽ കൂനയായി ശവശരീരങ്ങൾ കൂട്ടിയിട്ടു കുഴിച്ചിട്ടതെന്നാണ് നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം.
സംഭവത്തെ ചരിത്രാതീത ദുരന്തമെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്. ഹാമിൻ മംഗ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന സ്ഥലം അയ്യായിരം വർഷങ്ങൾക്കു മുമ്പ് കൃഷി ചെയ്തും വേട്ടയാടിയും ജീവിച്ചിരുന്നവരുടെ ഗ്രാമമായിരുന്നുവെന്ന് അവിടെ നിന്നും കണ്ടെടുത്ത മൺപാത്രങ്ങൾ, വേട്ടയാടാൻ ഉപയോഗിച്ചിരുന്ന അമ്പുകൾ തുടങ്ങിയവയിൽ നിന്നും വ്യക്തമായെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
അതേസമയം എന്തു സംഭവിച്ചാകാം ഇത്തരത്തിൽ കൂട്ടമായി മനുഷ്യരെ കുഴിച്ചുമൂടിയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഗ്രാമത്തിൽ മാറാവ്യാധിയോ മറ്റോ പിടിപെട്ട് ശരിയാംവിധത്തിൽ കുഴിച്ചുമൂടാനുള്ള സമയം പോലും ഗ്രാമവാസികൾക്ക് ലഭിക്കാത്തതിനാലാവാം ഇത്തരത്തിൽ അസ്ഥികൂടങ്ങൾ കൂനയായി കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ ചൈനയിലെ മിയോസിഗോ എന്ന സ്ഥലത്തും സമാനമായ രീതിയിൽ കൂട്ടിയിട്ട അസ്ഥികൂടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ ഇരുഗ്രാമങ്ങളിലും ഒരേരീതിയിലുള്ള മാരകരോഗങ്ങൾ ആയിരിക്കും ബാധിച്ചിരിക്കുകയെന്നും സംശയമുണ്ട്. ശവശരീരങ്ങൾ കൂട്ടിയിട്ട് കുഴിച്ചുമൂടിയതിനു പിന്നാലെ വീടുമുഴുവനായി കത്തിച്ചിട്ടുണ്ടാവാമെന്നും നരവംശ ശാസ്ത്രജ്ഞർ പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.