ലോകമെമ്പാടും നിന്നുള്ള ഒരുപിടി യാത്രാപ്രേമികളുടെ ഒന്നിക്കലായിരുന്നു അത്, കേരളത്തിന്റെ തനതായ സംസ്കാരത്തെയും പ്രകൃതി ഭംഗിയെയും ഒക്കെ അവർ കണ്ടും അറിഞ്ഞും സ്വയമറിയാതെ കേരളീയരായി മാറി. വിദേശികളാണെന്ന തോന്നലില്ലാതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വേഷവിധാനങ്ങളും അവർ പരീക്ഷിച്ചു, പറഞ്ഞു വന്നത് കേരള ബ്ലോഗ് എക്സ്പ്രസിനെക്കുറിച്ചാണ്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ സോഷ്യൽ മീഡിയ, ബ്ലോഗേഴ്സ് മീറ്റ്, റോഡ് ട്രാവൽ എന്നിവയിലൂടെ പരമാവധി പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടു സംഘടിപ്പിച്ചതാണ് കേരള ബ്ലോഗ് എക്സ്പ്രസ്. കേരള ബ്ലോഗ് എക്സ്പ്രസിന്റെ നാലാം പതിപ്പ് തിരുവനന്തപുരം കോവളം ഉദയ സമുദ്ര ബീച്ച് റിസോർട്ടിൽ സമാപിച്ചിരിക്കുകയാണ്.
കേരള സർക്കാരിന്റെ വിനോദസഞ്ചാര വകുപ്പിന് കീഴിൽ ഏറ്റവും മികച്ച പദ്ധതിയായി മാറിയാണ് കേരള ബ്ലോഗ് എകസ്പ്രസിന്റെ നാലാം പതിപ്പിനും തിരശീല വീഴുന്നത്. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം ഡയറക്ടർ പി.ബാലകിരൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള ബ്ലോഗ് എക്സ്പ്രസിന്റെ നാലാം പതിപ്പ് സമാപിച്ചത്. സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗിയെ അവിസ്മരണീയമായ വിധത്തിൽ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയതിനൊപ്പം സാഹസികമായ റോഡ് യാത്രകളുടെ അവസരങ്ങൾ കൂടി അടയാളപ്പെടുത്തിയാണ് ഇത്തവണത്തെ ബ്ലോഗ് എക്സ്പ്രസ് സമാപിക്കുന്നത്. 38000 ത്തിലധികം സഞ്ചാരികളുടെയും 29 രാജ്യങ്ങളിൽ നിന്നുള്ള 30 ലധികം ബ്ലോഗർമാരുടെ പിന്തുണയും പരിപാടിക്ക് ഉണ്ടായിരുന്നു.
യുകെ, ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലെ 28 ലധികം രാജ്യങ്ങളിൽ നിന്ന് 30 ഒാളം ബ്ലോഗർമാരാണ് കേരള ബ്ലോഗ് എക്സ്പ്രസിൽ പങ്കെടുത്തത്. 38000 ലധികം സഞ്ചാര പ്രേമികളിൽ നിന്നാണ് അവസാന 30 അംഗങ്ങളെ പരിപാടിക്കായി തിരഞ്ഞെടുത്തത്. കേരളത്തിന്റെ മലനിരകളും കടൽതീരങ്ങളും വെള്ളച്ചാട്ടങ്ങളും തുടങ്ങി അനവധിയായ ടൂറിസം സങ്കേതങ്ങൾ രണ്ടാഴ്ച നീണ്ട യാത്രയിലൂടെ ഇൗ 30 അംഗങ്ങൾക്കും പരിചയപ്പെടുത്തി. കേരള ടൂറിസത്തിന്റെ അവാർഡ് മുൻനിർത്തിയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് കേരള ബ്ലോഗ് എക്സ്പ്രസ് ആരംഭിച്ചത്. ആലപ്പുഴ, കുമരകം, തേക്കടി, മൂന്നാർ, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൂടെയാണ് കേരള ബ്ലോഗ് എക്സ്പ്രസിന്റെ നാലാം പതിപ്പ് യാത്ര നടത്തിയത്.
"ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സഞ്ചാര പ്രേമികളുടെ മികച്ച പിന്തുണ ആർജ്ജിക്കാൻ ഇക്കഴിഞ്ഞ നാലു പതിപ്പുകളിലൂടെ കേരള ബ്ലോഗ് എക്സ്പ്രസിന് സാധിച്ചെന്ന്" മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. "കഴിഞ്ഞ മൂന്ന് പതിപ്പുകളുടെ വിജയത്തുടർച്ചയായി നാലാം പതിപ്പും ആഗോള സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെ അടയാളപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. അടുത്ത വിനോദസഞ്ചാര സീസണിൽ കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കുന്ന"തായും മന്ത്രി വ്യക്തമാക്കി.
"കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വിവിധങ്ങളായ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ കേരള ബ്ലോഗ് എക്സ്പ്രസിന് സാാധിക്കുമെന്ന് കേരള ടൂറിസം വകുപ്പിന് വിശ്വാസമുണ്ടെന്നും അതുവഴി കേരള ടൂറിസത്തിനും സമ്പദ്്വ്യവസ്ഥയ്ക്കും വളർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബോൾഗാട്ടി പാലസിൽ നിന്നാരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസ് മലനിരകളും നദികളും വെള്ളച്ചാട്ടങ്ങളും ഗ്രാമങ്ങളും നഗരങ്ങളും കടന്നാണ് കോവളത്ത് അവസാനിച്ചത്. ആഗോള ടൂറിസം ഭൂപടത്തിൽ ദൈവത്തിന്റെ സ്വന്തം നാടിനെ അടയാളപ്പെടുത്താൻ സഹായിക്കുന്നതാണ് നൂതനവും മറ്റാരും പരീക്ഷിച്ചിട്ടില്ലാത്തതുമായ കേരള ബ്ലോഗ് എക്സ്പ്രസ്.
കേരള ബ്ലോഗ് എക്സ്പ്രസിന്റെ മൂന്നാം പതിപ്പ് വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്. 9000 ട്വീറ്റുകൾക്ക് പുറമേ കേരള ടൂറിസം വെബ്സൈറ്റിലെത്തിയത് മൂന്നു ലക്ഷത്തിലധികം പേരാണ്. 2000 ലധികം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 87 ബ്രാന്റ് അംബാസഡർമാരാണ് കേരള ബ്ലോഗ് എക്സ്പ്രസിലൂടെ കേരളം സന്ദർശിച്ചത്. അവരുടെ ബ്ലോഗുകളിലൂടെ സമൂഹ മാധ്യമങ്ങൾ വഴി കേരളത്തിലെ ടൂറിസം രംഗത്തിന്റെ വളർച്ച വൻ കുതിപ്പ് നേടുകയും ചെയ്തു.