വസ്ത്രങ്ങളിൽ മാത്രം പോരല്ലോ പുതുമ. ഹീൽസും ഷൂസും കഴിഞ്ഞാൽ ഇനിയെന്ത് എന്നു കണ്ണോടിച്ചിരുന്നവർക്കിതാ അഴകേറും ജൂത്തികൾ പരീക്ഷിക്കാം. എത്‌നിക് പീസുകൾ വസ്ത്രങ്ങളിലായാലും ആക്സസറീസിൽ ആയാലും അഴകാണ് ട്രെൻഡിയുമാണ്. ഇതു രണ്ടും സമ്മാനിക്കുന്നവയാണ് ഹാൻഡ്മെയ്ഡ് ജൂത്തികൾ.
ഉത്തരേന്ത്യൻ കൈവേലയിൽ ഒരുങ്ങുന്ന ഇവ നാട്ടിലും പരിചിതമാണെങ്കിലും പുതുമയും ഭംഗിയും ചേരുന്ന ഡിസൈനർ, ഫ്ലോറൽ ഫാബ്രിക് ഉൾപ്പെടുന്ന ഈ പുത്തൻ ജൂത്തികൾ ഗാൽസിന്റെ മനം മയക്കും. ഒപ്പം കുർത്തി്ക്കു മാച്ചു ചെയ്യും വിധം അതേ മെറ്റീരിയലിൽ കസ്റ്റമൈസ് ചെയ്യാമെന്നായോ – മനസിൽ ലഡു പൊട്ടും ! കുർത്തയുടെ അതേ ഡിസൈനിലുള്ള സ്‌ലിങ് ബാഗും ജൂത്തിയും– ഏതൊരു സൗന്ദര്യവിരോധിയും കണ്ണോടിക്കും ആ കാഴ്ചയിലേക്ക്.
ഫാബ്രിക്കുകളിലെ ഓൾ ടൈം ഫേവ്റിറ്റ് കലംകാരി, എംബ്രോയ്ഡറി, ഫ്ലോറൽ, ഇക്കത്ത് പ്രിന്റുകൾക്കു തന്നെയാണ് ചെരുപ്പിലും ബാഗിലും ഡിമാൻഡ്. കസ്റ്റമൈസ് ചെയ്തെടുക്കുന്ന മൊബൈൽ കവറുകൾക്കുമുണ്ട് ആവശ്യക്കാർ. കസ്റ്റമർ നൽകുന്ന ചിത്രം മാറ്റ് പ്രിന്റിങ് ചെയ്താണ് മൊബൈൽ കവർ ഡിസൈൻ ചെയ്യുന്നത്.
കട്ട്പീസിലൊരു ചെരുപ്പ്
കസ്റ്റമൈസ് ചെയ്തെടുക്കുന്ന ജൂത്തി പൂർണമായും ഹാൻഡ്മെയ്ഡ് ആണ്. ഡിസൈനറുടെ നിർദേശപ്രകാരം ജയ്പൂരിലെ പരമ്പരാഗത ചെരുപ്പു നിർമാതാക്കളാണ് ജൂത്തികൾ ഒരുക്കുന്നത്. ചെരുപ്പിന്റെ സോളിൽ പ്യൂർ ലെതറും ഉള്ളിലെ ലൈനിങ്ങിനായി ഫോക്സ് ലെതറും ഉപയോഗിക്കുന്നു. ജൂത്തികളുടെ പുറമെയുള്ള സുന്ദരൻ ഡിസൈനുകൾ കട്ട്പീസുകൾ വച്ച് തുന്നിയെടുക്കുന്നതാണ്. ഷിഫോൺ അല്ലാത്ത ഏതു മെറ്റീരിയലും ഡിസൈനർ ചെരുപ്പിനായി ഉപയോഗിക്കാം. ബാഗുകളിലും കട്ട് പീസുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. കാഷ്വൽ ജൂത്തിക്ക് 900 രൂപയും ഡിസൈനർ ജൂത്തിക്ക് 1400, ബാഗിന്1500 രൂപ എന്നിങ്ങനെയാണ് വില.
തീം ചെരുപ്പ്
മണവാട്ടിയുടെ വസ്ത്രത്തിന്റെ ഒരു പീസ്, മനസിൽ വിരിയുന്ന സുന്ദര ഡിസൈനുകളും ചേർത്തുവച്ചു തുന്നിയാൽ ഉഗ്രനൊരു ബ്രൈഡൽ വെയർ ഡിസൈനർ ജൂത്തി റെഡി. വിവാഹങ്ങളിൽ മാച്ച് ഡ്രസിങ് പരീക്ഷിക്കുന്ന പിളേളർ പടയ്ക്കും തീം ഡ്രസിങ് തിരഞ്ഞെടുക്കുന്ന ‘ആഘോഷ കമ്മിറ്റിക്കാർക്കും’ ഒരേ ഡിസൈനിലുള്ള ചെരുപ്പുകൾക്കായി ഇനി അധികം വിയർപ്പൊഴുക്കേണ്ടി വരില്ല.
(ഡിസൈൻ: അമൃത തോമസ്
എസെൻഷ്യൽസ്ബൈഅമൃത
കോഴിക്കോട്
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam