Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവരുടെ വേദന എനിക്ക് മനസ്സിലാകും’: ചേക്കുട്ടിക്കൊപ്പം മുഖ്യമന്ത്രിയും

Chekutty-Pinarayi

പ്രളയത്തിൽ നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്തു വൃത്തിയാക്കി പാവക്കുട്ടികളെ ഉണ്ടാക്കുന്ന അതിജീവന മാതൃകയ്ക്ക് അഭിനന്ദങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ‘ചേക്കുട്ടി’ എന്ന പേരിലറിയപ്പെടുന്ന ഇൗ പാവകൾ പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി മാറുകയാണെന്നും മുഖ്യമന്ത്രി.

പ്രളയത്തിൽ കനത്ത നഷ്ട‌ങ്ങള്‍ സഹിച്ച ചേന്ദമംഗലം ഗ്രാമത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണ വിപണിയിലെത്തിക്കാൻ ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളാണ് നെയ്ത്തു ഗ്രാമമായ ചേന്ദമംഗലത്തൊരുങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രളയത്തിൽ വസ്ത്രങ്ങൾ നശിക്കുകയും തറികൾക്കു കേടുപാടുകൾ സംഭവിക്കുകകയും ചെയ്തു. 

ഇതേത്തുടർന്ന് ഇവിെട സഹായഹസ്തവുമായി എത്തിയ സംഘമാണ് വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി ആ തുണികൊണ്ട് പാവക്കുട്ടികളെ ഉണ്ടാക്കുന്നത്. ‘ചേക്കുട്ടി’കളെ വിറ്റു കിട്ടുന്ന പണം നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കാമെന്നു സംഘം ഉറപ്പു നൽകിയതായി മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു. 

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം;

'ചേക്കുട്ടി ' ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്.

കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നിൽ കണ്ട് ചേന്നമംഗലത്തെ തറികളിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്തെടുത്തത്. എന്നാൽ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകർത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും. അവരുടെ മാനസിക സംഘർഷം എത്ര വലുതായിരിക്കുമെന്നും അറിയാം

ഇവിടെയാണ് യുവതലമുറയിൽ പെട്ട ഒരു സംഘം അതിജീവന മാർഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവക്കുട്ടികൾ ഇപ്പോൾ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.

വിവിധ മേഖലകളിൽ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാർട് അപ് മിഷനുകളുമായി ചേർന്ന് ഇത്തരം പദ്ധതികൾ കണ്ടെത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.