ഇനി ഓർമകൾ മാത്രം ബാക്കി; ജോർജ് മെൻഡോസ വിട പറഞ്ഞു
Mail This Article
രണ്ടാം ലോകമാഹായുദ്ധം അവസാനിച്ചതിന്റെ സന്തോഷത്തിൽ അപരിചിതയായ നഴ്സിനെ ചുംബിച്ചു ലേകശ്രദ്ധ നേടിയ നാവികൻ ജോർജ് മെൻഡോസ അന്തരിച്ചു. 95–ാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണു അന്ത്യം. ലോകമാകെ പ്രചരിച്ച ചിത്രത്തിലൂടെ യുദ്ധാനന്തര ആഹ്ലാദത്തിന്റെ പ്രതീകമായാണു ജോർജ് മെൻഡോസ അറിയപ്പെട്ടിരുന്നത്.
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറായിരുന്നു ജോർജിന്റെ മനോഹരമായ ചുംബനത്തിനു വേദിയായത്. 1945 ആഗസ്റ്റ് 14ന് ജപ്പാൻ കീഴടങ്ങിയതോടെ മഹായുദ്ധത്തിന് അവസനാമായി. ന്യൂയോർക്ക് നഗരം ആഹ്ലാദത്തിലാണ്ടു. വഴികളിൽ ജനങ്ങൾ തടിച്ചു കൂടി. യുദ്ധകാലത്ത് പസഫിക് സമുദ്രത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ജോർജ് വീട്ടിലേക്കു തിരിച്ചു പോകുകയായാരുന്നു. ഇതിനിടയിലാണു സന്തോഷം അണപൊട്ടി ഒഴുകിയതും മനോഹരമായ ഒരു ചുംബനത്തിൽ അവസാനിച്ചതും.
ആൽഫ്രഡ് ഐൻസ്റ്റെൻ എന്നയാൾ ഈ രംഗം പകർത്തുകയും ‘ദ് കിസ്’ എന്ന പേരിൽ ലൈഫ് മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷമാണ് ഈ ഫോട്ടോയിലുള്ളത് ജോർജും ഗ്രീറ്റയും ആണെന്നു തിരിച്ചറിഞ്ഞത്. നാവികസേന ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജെന്‍സെനും ഇതേ ചിത്രം പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങളെ ഇരുപതാം നൂറ്റാണ്ടിലെ പ്രശ്സതമായ ഫോട്ടോകളായി കണക്കാക്കുന്നു.
നാവികസേനയുടെ കപ്പലുകളിൽ പരുക്കേറ്റ പട്ടാളക്കാരെ നഴ്സുമാർ പരിചരിക്കുന്നതുകണ്ട് തോന്നിയ ബഹുമാനമാണ് ചുംബനത്തിനു കാരണമായതെന്നു ജോർജ് മെൻഡോസ പിന്നീട് വെളിപ്പെടുത്തി. 2016ൽ ഗ്രീറ്റ ലോകത്തോടു വിടപറഞ്ഞു. 96–ാം ജന്മദിനത്തിനു രണ്ടു ദിവസം ബാക്കി നിൽക്കേ ജോർജും യാത്രയായി. ഇനി ഓർമയായി ആ ചിത്രം മാത്രം.