ADVERTISEMENT

 

മലയാള മിനിസ്ക്രീൻ രംഗത്തെ ശാലീന സൗന്ദര്യത്തിന്റെ പര്യായം എന്നാണ് സൗപർണ്ണിക അറിയപ്പെടുന്നത്. സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയയായ താരം. മഴവിൽ മനോരമയിലെ തകർപ്പൻ കോമഡിയിലൂടെ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ കയ്യടി നേടുകയാണ് സൗപർണ്ണിക. സൗപർണ്ണികയുടെ വിശേഷങ്ങളിലൂടെ...

കലാരംഗത്ത്

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ എത്തുന്നത്. തുളസീദാസ് സർ സംവിധാനം ചെയ്ത ‘ഖജ ദേവയാനി’ ആണ് ആദ്യ സീരിയൽ. പിന്നെ പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടി കുറച്ചു വർഷം അഭിനയരംഗത്തു നിന്ന് മാറി നിന്നു. പത്താം ക്ലാസ് കഴിഞ്ഞു തുളസീദാസ് സർ സംവിധാനം ചെയ്ത ‘അവൻ ചാണ്ടിയുടെ മകൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തു തിരിച്ചെത്തി. അതിനു ശേഷം ‘തന്മാത്ര’ എന്ന സിനിമ ചെയ്തു.

സീരിയലിൽ നായികായായി

‘പൊന്നൂഞ്ഞാൽ’ എന്ന സീരിയലിലാണ് ആദ്യമായി നായികാ വേഷത്തിലെത്തിയത്. പിന്നീട് പല ചാനലുകളിലായി നായികയും പ്രതിനായികയുമായി കുറച്ച്‌ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു.

souparnika-3

മറക്കാനാവാത്ത അനുഭവം

വിവാഹം ഉറപ്പിച്ച ശേഷമുള്ള എന്റെ പിറന്നാൾ ദിനം ഒരിക്കലും മറക്കാനാവില്ല. എല്ലാവരുടെയും ജന്മദിനവും വിവാഹവാർഷികവും ഓർത്തിരുന്നു ആശംസകൾ അറിയിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടു തന്നെ, രാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ ചേട്ടൻ എന്നെ വിളിച്ച് ആശംസകള്‍ അറിയിക്കും എന്നും പ്രതീക്ഷിച്ചു. രാത്രിയിലും വിളിച്ചില്ല, നേരം വെളുത്തിട്ടും വിളിക്കുന്നില്ല. അവസാനം ഞാൻ അങ്ങോട്ട് ഒരു ഗുഡ് മോണിങ് അയച്ചു. തിരിച്ചും ഗുഡ് മോണിങ് വന്നു. പക്ഷേ വിളിയുമില്ല, ആശംസകളുമില്ല.

souparnika-4

ഉച്ചയ്ക്കു പന്ത്രണ്ടു മണി ആയപ്പോൾ ഞാൻ അങ്ങോട്ടു വിളിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്ര‌ത്യേകത എന്താണെന്ന് അറിയുമോ എന്നു ചോദിച്ചു. എന്താ പ്രത്യേകത എന്നു എന്നോടു തിരിച്ചു ചോദിച്ചു. എനിക്കു നല്ല ദേഷ്യം വന്നു. ഇന്ന് എന്റെ ജന്മദിനം ആണെന്നു പറഞ്ഞു. പെട്ടന്ന് കുറേ സോറിയൊക്കെ പറഞ്ഞ് വിഷ് ചെയ്തു. ഞാൻ മറുപടി ഒന്നും പറയാതെ ഫോൺ കട്ടു ചെയ്തു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ ഞാൻ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. 

ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ സഹായി വന്ന് ചേച്ചിയെ കാണാൻ ഒരു ഡെലിവറി ബോയ് പുറത്തു നിൽക്കുന്നുണ്ട് എന്നു പറഞ്ഞു. ഞാൻ ചെന്നു നോക്കുമ്പോൾ സ്വീറ്റ്സും കേക്കും ബൊക്കെയുമായി ഒരാൾ നിൽക്കുന്നു. പിന്നീടാണു കാര്യം അറിഞ്ഞത്. ഏട്ടൻ തലേ ദിവസം തന്നെ ഇതെല്ലാം ഓർഡർ ചെയ്ത് പിറ്റേ ദിവസം രാവിലെ എന്റെ കൈയ്യിൽ എത്തിക്കണമെന്നു പറഞ്ഞ് ഏൽപ്പിച്ചിരുന്നു. കൊറിയർ ഏജൻസിയുടെ സ്റ്റാഫ് ഷിഫ്ടിങ്ങിൽ ഉണ്ടായ എന്തോ ഒരു പ്രശ്നം കാരണം സമയത്ത് എത്തിക്കാനായില്ല. ഇത് അറിഞ്ഞതോടെ എന്റെ സങ്കടമെല്ലാം മാറി.

സന്തോഷം തോന്നിയ നിമിഷം

ഞാനും എന്റെ ഫ്രണ്ട് കാർത്തിക് ശങ്കറും ചേർന്ന് ‘ജഗതിസം’ എന്ന പേരിൽ ജഗതി സാറിനു ബഹുമാനസൂചകമായി ഒരു ആൽബം ചെയ്തിരുന്നു. കാർത്തിക് ഡയറക്ട് ചെയ്ത ഈ ആൽബത്തിൽ ഞങ്ങൾ രണ്ടുപേരും പാടി അഭിനയിക്കുകയായിരുന്നു. ജഗതി സാറിന്റെ മകനാണ് ആൽബം റിലീസ് ചെയ്തത്. ഈ ആല്‍ബം വീട്ടിൽ കൊണ്ടുപോയി ജഗതി സാറിനെ കാണിക്കാൻ സാധിച്ചു. താളം പിടിച്ചിരുന്ന് നന്നായി ആസ്വദിച്ചാണ് സാർ ആൽബം കണ്ടത്. അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഇരുന്ന് കാണുന്നതെന്നു സാറിന്റെ ഭാര്യ പറഞ്ഞു. ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഒരു കലാകാരി എന്ന നിലയിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി അതിനെ കാണുന്നു.

souparnika-5

ലൊക്കേഷൻ അനുഭവം

ഇപ്പോൾ ‘മഴവിൽ മനോരമയിൽ’ ചെയ്തു കൊണ്ടിരിക്കുന്ന ‘തകർപ്പൻ കോമഡി’ എന്ന പരിപാടിയിൽ ‘സലിം v/s സലിം’ എന്നൊരു സെഗ്മന്റ്  ഉണ്ടായിരുന്നു. ഒരു സിനിമയിൽ സലിം കുമാർ ചെയ്ത വേഷം ഞാനും, അതേ സിനിമയിലെ മറ്റൊരു വേഷം സലിമേട്ടനും ചെയ്യണം. 

‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ചായക്കട സീനാണ് ഞങ്ങൾക്കു കിട്ടിയത്. അതിലെ മാമുക്കോയയുടെ വേഷമാണു സലിമേട്ടന്. അദ്ദേഹം തകർത്ത് അഭിനയിച്ച കവിയുടെ വേഷം എനിക്കും. ആ വേഷം അദ്ദേഹത്തിനു മുൻപിൽ ചെയ്യുന്ന കാര്യം ഓർത്തപ്പോൾ തന്നെ മുട്ടുവിറയ്ക്കാൻ തുടങ്ങി. സലിമേട്ടൻ ഉൾപ്പെടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും നന്നായി പിന്തുണച്ചതുകൊണ്ട് എങ്ങനെയൊക്കെയോ ഞാൻ ആ സീൻ അഭിനയിച്ചു തീർത്തു. നന്നായി ചെയ്തു എന്ന് എല്ലാവരും പറഞ്ഞപ്പോഴാണു സമാധാനമായത്.

souparnika-2

ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ

ഭിന്നശേഷിയുള്ള കഥാപാത്രങ്ങളായി അഭിനയിക്കണമെന്നാണ് ആഗ്രഹം.

വിവാഹം

കോഴിക്കോട് സ്വദേശി സുബാഷ് ബാലക്യഷ്ണനാണ് ഭർത്താവ്. അദ്ദേഹവും ആർട്ടിസ്റ്റാണ്. ഒപ്പം ബിസിനസ്സും ചെയ്യുന്നു. ‘അമ്മുവിന്റെ അമ്മ’ എന്ന സീരിയലിലെ നായകനാണ്. അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. ഒരു സഹോദരിയുണ്ട്. പേര് സബിത. ചേച്ചിയും ആർട്ടിസ്റ്റാണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com