ADVERTISEMENT

ബോളിവുഡിലെ ഉത്തമ ദമ്പതിമാരായാണു സെയ്ഫ് അലിഖാനും കരീന കപൂറും അറിയപ്പെടുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണ് കരീന. ഇതിനിടയിൽ ഇവരുടെ ജീവിതത്തിലേക്കു മകൻ തൈമൂറും എത്തി. ഇപ്പോൾ പാപ്പരാസികൾ തൈമൂറിനു പിന്നാലെയാണ്.

കുറച്ചു നാൾ‌ മുന്‍പു കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി പലസ്ഥലങ്ങൾ ഇവർ സന്ദർശിച്ചു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭർത്താവും മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകൾക്കിടയിൽ പകർത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

എല്ലാവരും സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കുന്ന ഒരു ചിത്രം കൂട്ടത്തിലുണ്ടായിരുന്നു. കരീനയും സോഹയും ബിക്കിനിയിലായിരുന്നു. ആ ചിത്രത്തിനു താഴെ വന്ന ഒരു കമന്റിനു മറുപടി നൽകിയിരിക്കുകയാണു കരീന. ‘‘നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാൻ. ഭാര്യ ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്കു നാണക്കേടു തോന്നുന്നില്ലേ’’ എന്നായിരുന്നു ഒരാളുടെ കമന്റ്. അർബാസ് ഖാനുമായുള്ള ചാറ്റ് ഷോയിലാണു കരീന ഇതിനു മറുപടി നൽകിയത്.

‘‘ഞാൻ ബിക്കിനി ധരിക്കുന്നതു തടയാൻ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത്? അല്ലെങ്കിൽ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാൻ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണു ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും’’– കരീന പറഞ്ഞു.

2012 ഒക്ടോബറിലാണു കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ‘വിരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിനുശേഷം അക്ഷയ്കുമാർ നായകനാകുന്ന ‘ഗുഡ് ന്യൂസ്’ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് കരീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com