അറബിക് കാലിഗ്രഫിയിലൂടെ ലോകത്തിന്റെ കയ്യടി നേടി കൊച്ചിക്കാരി
Mail This Article
അറബിക് കാലിഗ്രഫിയിലൂടെ കരവിരുതു കാട്ടുന്ന കൊച്ചിക്കാരി ഫർഹീനു വിദേശത്തും നാട്ടിലും ആരാധകർ ഏറുകയാണ്. ഖുർആൻ വചനങ്ങളാണു കയ്യെഴുത്തു കലയിലൂടെ ഫർഹീൻ മരത്തിലും സ്റ്റിക്കറിലും പകർത്തുന്നത്.
ഇൻസ്റ്റഗ്രാമിൽ ഫറീൻ കാലിഗ്രഹി എന്ന അക്കൗണ്ടിൽ ഇപ്പോൾ ഫോളോവേഴ്സ് 8000 കവിഞ്ഞു. ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നാണു ഫർഹീന്റെ കയ്യക്ഷരം തേടി കൂടുതൽ ഓർഡറുകളെത്തുന്നത്.
2 വർഷം മുൻപാണു ഫർഹീൻ അറബിക് കാലിഗ്രഫി പരിശീലിച്ചു തുടങ്ങിയത്. സൗദി അറേബ്യയിൽ ഉംറയ്ക്കായി പോയ സമയത്താണ് അവിടെയുള്ള പള്ളികളിലും വീടുകളിലും മ്യൂസിയങ്ങളിലും മറ്റും കാലിഗ്രഫി ചെയ്തിരിക്കുന്നതു ശ്രദ്ധയിൽപെട്ടത്. വാതിലുകളിലും ലൈറ്റുകളിലും മറ്റും മനോഹരമായി ചെയ്തിരിക്കുന്ന വടിവൊത്ത അക്ഷരങ്ങൾ മനസ്സിൽ പതിഞ്ഞു. 15 ദിവസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി വരച്ചു തുടങ്ങി. ഒപ്പം വീട്ടുകാരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനവും.
വാൾ ഫ്രെയിംസ്, കപ്പ്, ഗ്ലാസ് പാത്രങ്ങൾ എന്നിവയിലാണു കാലിഗ്രഫി ചെയ്യുന്നത്. ആവശ്യക്കാരുടെ ഇഷ്ടാനുസരണം എഴുതി നൽകും. ബിസിനസുകാരനായ സുബൈർ– തസ്നീം ദമ്പതികളുടെ മകളാണ്.