ചരിത്രത്തിലേക്ക് ഇൗ കവർചിത്രം; ബിക്കിനിക്കു പകരം ബുർകിനി
Mail This Article
ചരിത്രത്താളിലല്ല, ചരിത്രക്കവറിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ് സൊമാലി–അമേരിക്കൻ മോഡലായ ഹലീമ ഏദൻ. പ്രശസ്ത അമേരിക്കൻ സ്പോർട്സ് മാസികയായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിന്റെ സ്വിംസ്യൂട്ട് പതിപ്പിൽ കവർ ഗേളായി പ്രത്യക്ഷപ്പെടുന്നത് ഇത്തവണ പ്രത്യക്ഷപ്പെടുന്നത് ഹലീമയാണ്. അതും ബിക്കിനിക്കു പകരം ഹിജാബും സ്വിമ്മിങ് സ്യൂട്ടിനു സമാനമായ ബുർകിനിയും ധരിച്ച്. ഇതോടെ ഒരു സ്പോർട്സ് മാഗസിനിൽ ഹിജാബും ബുർകിനിയും ധരിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യ വനിതയായി ഹലീമ മാറിയിരിക്കുന്നു. സ്വപ്നസാക്ഷാത്കാരം എന്നാണ് ഹലീമ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
കടൽത്തീരത്ത് വെള്ളത്തിനു മീതെ മയിൽപ്പീലി കോമ്പിനേഷനിൽ ബുർകിനിയും ഹിജാബും ധരിച്ച് ഒരു വശം ചരിഞ്ഞു കിടക്കുന്നതാണ് കവർചിത്രം. ഹലീമയുടെയും മാഗസിന്റെയും ചരിത്രനിമിഷം ചിത്രീകരിക്കാൻ തിരഞ്ഞെടുത്തത് ഹലീമയുടെ ജന്മദേശമായ കെനിയ തന്നെയാണ്. കെനിയയിലെ വതാമു ബീച്ചിൽ വച്ചാണ് ഫോട്ടോഷൂട്ട് നടന്നത്.കെനിയയിലെ കാകുമ അഭയാർഥി ക്യാമ്പിലാണ് ഹലീമ ഏഴു വയസുവരെ ജീവിച്ചത്.
പിന്നീട് അമേരിക്കയിലെ മിനസോട്ടയിലേക്ക് കുടിയേറി. പഠിച്ച കോളജിലെ ആദ്യ സൊമാലിയൻ മുസ്‌ലിം സ്റ്റുഡന്റ് സെനറ്റർ മുതൽ റാംപിൽ ആദ്യമായി ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടത് വരെയുള്ള നേട്ടങ്ങളുണ്ട് ഹലീമയുടെ പേരിൽ. 21–ാം വയസ്സിലാണ് ഹലീമ മോഡലിങ് രംഗത്തേക്ക് എത്തുന്നത്. 2016 ൽ നടന്ന മിസ് മിനസോട്ട വേദിയിലാണ് ഹലീമ ഹിജാബ് ധരിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ബിക്കിനിയും ബുർകിനിയും ധരിക്കുന്ന സ്ത്രീകൾ തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാം സ്ത്രീത്വത്തിന്റെ ആഘോഷമാണെന്നും ഹലീമ പറയുന്നു. സൗന്ദര്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ ഉയർത്താനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നാണ് മാസിക പറയുന്നത്.