ദുഃഖത്തിന് അറുതി വരുത്തുമോ ഈ കരകൗശലവിദ്യ!
Mail This Article
മനോദൗർബല്യം കൊണ്ടോ രോഗം കൊണ്ടോ വഴിയോരത്തു പെട്ടുപോയവർ... ഒടുവിൽ പൊലീസുകാർ കണ്ടെത്തിയോ മറ്റോ രാമവർമപുരത്തെ ആശാഭവന്റെ സുരക്ഷിതമായ ഇടത്തിൽ അഭയം നൽകിയവർ. അവർ അനാഥത്വവും ദുഃഖവും മറക്കുന്നത് കരകൗശല ജോലികൾ ചെയ്താണ്. കുടനിർമാണം, ചവിട്ടി നിർമാണം, പാവനിർമാണം, മാലനിർമാണം ഇവയൊക്കെയാണ് ആനന്ദം.
കുട നിർമിക്കാൻ വേണ്ട വസ്തുക്കൾ ആരെങ്കിലും കടയിൽ നിന്നു വാങ്ങി നൽകുകയാണു പതിവ്. ഇപ്പോൾ കിട്ടിയിട്ട് ഏറെക്കാലമായി. ഉണ്ടായിരുന്ന വസ്തുക്കൾ കൊണ്ട് അവസാനമായി കുടയുണ്ടാക്കിയത് ഈ പൂരക്കാലത്ത്. പക്ഷേ, 6 വർണക്കുടകളിൽ നിലച്ചു. സാമഗ്രികൾ വാങ്ങിനൽകാനും നിർമിക്കുന്ന കുടകൾ 200 രൂപ വിലയ്ക്ക് ഏറ്റെടുക്കാനും ആളുണ്ടെങ്കിൽ വലിയ സഹായമാകുമെന്ന് ആശാഭവൻ അധികൃതർ പറയുന്നു.
പുല്ലഴി പകൽവീട് കേന്ദ്രത്തിൽ പോയാണ് ഇവർ കുട തുന്നലും മറ്റും അഭ്യസിച്ചത്. പഴയ സാരികൾ ഉണ്ടെങ്കിൽ ഇവിടെ കൊടുക്കാം. മനോഹരമായ ചവിട്ടികൾ ഉണ്ടാക്കി വിൽക്കും. ഒരെണ്ണം 50 രൂപയ്ക്കു വാങ്ങുകയും ചെയ്യാം. മുത്തുമാലകൾ, പാവകൾ ഇവയൊക്കെയുണ്ടാക്കും. കൊൽക്കൊത്തയിൽ നിന്നു വഴിതെറ്റി വന്ന ഗീതയാണു മുത്തുമാലകളും പാവകളുമുണ്ടാക്കുന്നത്. 79 പേരിൽ 30 പേരും ഇതരസംസ്ഥാനക്കാരാണ്.
രാമവർമപുരത്ത് ദൂരദർശൻ കേന്ദ്രത്തിനു സമീപമാണ് ഈ സാമൂഹിക നീതി വകുപ്പ് സ്ഥാപനങ്ങൾ. അനാഥരായ 26 പേർ കഴിയുന്ന മഹിളാമന്ദിരത്തിലും സാരിയിൽ തുന്നൽ ജോലികൾ ചെയ്യുന്നവർ അടക്കമുള്ളവരുണ്ട്.
സോപ്പ് ഡിറ്റർജന്റ് നിർമാണവും ഉണ്ട്.ഗവ. ചിൽഡ്രൻസ് ഹോമിൽ അവധിക്കാലം ആഘോഷമാക്കാൻ ഇത്തവണ ആരുമെത്തിയിട്ടില്ല.
ഓലപ്പന്തും തൊപ്പിയുമൊക്കെ ഉണ്ടാക്കുന്നവർ, മൺശിൽപം നിർമിക്കാൻ പരിശീലനം നൽകുന്നവർ, ചിത്രരചന പഠിപ്പിക്കുന്നവർ, നാടകം പരിശീലിപ്പിക്കുന്നവർ ഇവരൊക്കെ വരുന്നതു കാത്തിരിക്കുകയാണ് ഈ കുട്ടികൾ.