തടിയിൽ വിരിയുന്ന ആനയും കുതിരയും കാലാളും...
Mail This Article
അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. . ഒന്നര ഇഞ്ച് ചതുരത്തിലുള്ള തേക്കു തടിക്കഷണത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെയാണ് ആനയും കുതിരയും േതരും കാലാളുമൊക്കെ കൊത്തിയെടുക്കുന്നത്.
വിപണിയിൽ വിൽപ്പനയ്ക്കു കിട്ടുന്ന ചെസ് ബോർഡിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കരുക്കളാണ് കിട്ടാറുള്ളത്. അച്ച് ഉണ്ടാക്കി അതിൽ പ്ലാസ്റ്റിക് ഉരുക്കി ഒഴിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ തടിയിൽ കൊത്തിയെടുക്കുകയാണ്. അതിന് അതീവ സൂക്ഷ്മത വേണം. ഒന്ന് ഇമവെട്ടിയാലോ ഡ്രില്ലിങ് മെഷീൻ അമർത്തുന്നത് അൽപ്പം കൂടിയാലോ കരു പൊട്ടിപ്പോകും.. അല്ലെങ്കിൽ അടർന്നു പോകും. അതിനു പിന്നെ ആനയുടെയും കുതിരയുടെയും തേരിന്റെയും രൂപം ഇല്ലാതാകും. കരുക്കളിൽ ഏറ്റവും പ്രയാസം കുതിരയെ ഉണ്ടാക്കുന്നതിനാണെന്ന് അജീഷ് ഓർക്കുന്നു. ആദ്യം തലയുടെ ഭാഗമാണ് കൊത്തിയെടുത്തത്. 2 നിറത്തിലുളള തടി ഉപയോഗിച്ചാണ് ചെസ് ബോർഡ് ഉണ്ടാക്കിയത്.
തടിയൂർ കോളഭാഗം വലിയവീട്ടിൽ കെ.കെ.രാമചന്ദ്രൻ, വി.പി.ശാന്നതമ്മാൾ ദമ്പതികളുടെ 2 മക്കളിൽ ഇളയതാണ് അജീഷ്. പ്ലസ്ടു വിനു ശേഷം ഓട്ടോമൊബൈൽ പഠിച്ചു. കെഎസ്ആർസിയുടെ തിരുവല്ല, എടത്വ ഡിപ്പോകളിലെ വർക്‌ഷോപ്പിൽ ജോലി ചെയ്തു. പിന്നെ അത് ഉപേക്ഷിച്ചാണ് തടിയിലെ കൊത്തുപണിയിലേക്ക് തിരിഞ്ഞത്. മറ്റുള്ളവർ കൂടുതൽ ശ്രദ്ധ ചെലുത്താത്തതും പ്രയാസമുള്ളതുമായ ഇനങ്ങൾ ഉണ്ടാക്കുന്നതിലാണ് അജീഷിനു താൽപ്പര്യം.
തേക്ക്, ഈട്ടി തുടങ്ങിയ തടിയിൽ ആകർഷകമായ ചിത്രപ്പണിയോടെ ക്ലോക്ക് ഉണ്ടാക്കിയാണ് ഈ രംഗത്തേക്ക് കടന്നത്. അതിനു ശേഷം വെള്ളം കൊണ്ടു പോകുന്ന കുപ്പി തടിയിൽ നിർമിച്ചു. കുമ്പനാട് മാരുപറമ്പിൽ എം.പി.സന്തോഷ്കുമാറിനോടൊപ്പം തടിയൂർ ശ്രീകണ്ഠേശ്വരം ക്ഷേത്ര ശ്രീകോവിൽ നിർമാണത്തിലും പങ്കാളിയായി. ശ്രീകോവിലിന്റെ കതകിൽ ദേവരൂപം ആകർഷകമായ രീതിയിൽ കൊത്തിയെടുത്തും ശ്രദ്ധനേടി.